Archives / july2019

ഗീത മുന്നൂർക്കോട്          
മരണശേഷം  

മിഴിനീരടർത്തി 
ഓർമ്മിപ്പിക്കരുതെന്നെ 
ബാക്കി വച്ചിട്ടുണ്ട് കടമകളെന്ന് 
എഴുതിത്തീർന്നിട്ടില്ല 
കടപ്പത്രങ്ങളെന്ന് 

അലമുറകളിൽ തളക്കരുതെന്നെ 
ഞാനില്ലാത്ത വ്യർത്ഥത ചൂണ്ടി 
എന്നിൽ നിന്നുമുള്ള 
സങ്കടപ്പെടുത്തലുകളുടെ ആക്കം തുറന്ന് 
പരിഭവിക്കരുത് 

ഞാൻ ബാക്കിയിട്ട ശൂന്യതകളുണ്ടെന്ന് 
ആരോപിക്കരുത് 
പ്രകൃതിതത്വങ്ങൾ 
ഇടപെടുമെന്ന ഉറപ്പോടെയുള്ള 
എന്റെ വഴിമാറ്റമറിയാതെ 
പാഴായ്പ്പോയ 
ജീർണ്ണതയിൽ പിടയ്ക്കാൻ വിട്ട് 
വാ തോരാത്ത 
ഇല്ലാ മേന്മകളിലടക്കരുതെന്നെ 

ഗണിച്ചും ഗുണിച്ചും 
കിഴിച്ചും ഹരിച്ചും 
ഘോഷിച്ചും ശ്ലാഘിച്ചും 
ദുഷിച്ചും മുഷിഞ്ഞുകൊറിച്ചും 
രമിച്ചാഹ്ലാദിച്ചും
 ആ ചിത്രസംചാലനമൊരുങ്ങുമ്പോൾ
 പ്രാണമിഴി തുറന്നു വീണ 
ഇളം വെട്ടത്തിലൂർജ്ജം കേറ്റിയേറ്റിയ
 ജീവിതത്തിന്റെ 
ഉച്ചസ്ഥലിയിൽ നിന്നും 
താളമേളവർണ്ണക്കാഴ്ച്ചകളിലൂടൊഴുകണം 
ഒരിക്കലും കണ്ടിട്ടില്ലാത്ത 
ആരു പറഞ്ഞും കേട്ടിട്ടില്ലാത്ത 
അനുഭവരഹസ്യങ്ങൾ 
തുറക്കപ്പെടാത്ത പൂർണ്ണധന്യതയുടെ 
അനന്തതയിലേക്ക് 
ഒരു കുഞ്ഞു ഞൊടിയിടയിലേക്ക് 
എനിക്കിറങ്ങണം.. 
ഉറങ്ങണം. 

ഞാൻ നിങ്ങൾക്കൊപ്പം ഉണ്ടെന്ന 
ഒരു സ്നേഹച്ചിരി മാത്രം 
പൊതിഞ്ഞു തരണം 
എനിക്കുള്ള സമ്മാനമായി .

Share :