Archives / july2019

ദിവ്യ.സി.ആർ.     
വെയിൽ മായ്ക്കുന്നേരം...

ട്രാഫിക് ബ്ലോക്കിൽ നിന്നിരുന്ന ഓരോ വാഹനങ്ങൾക്കു നേരെയും അവൻ നടന്നടുത്തു. അവരോട് എന്തെങ്കിലും പറയാൻ തുടങ്ങുന്നതിനു മുൻപുതന്നെ അവനെ ആട്ടിയോടിച്ചു. സിഗ്നലിലെ ചുവന്ന വെളിച്ചം അവനെ അടുത്തുകണ്ട തണൽമരച്ചുവട്ടിൽ അഭയം തേടാൻ നിർബന്ധവാനാക്കി. വീതിയുള്ള മരത്തിന്റെ നെഞ്ചോടമരുമ്പോൾ ചിന്തകൾ ആശുപത്രിക്കിടക്കയിലെ അമ്മയെ ചുറ്റി നിന്നു. 
കൂലിപ്പണിയെടുത്തും വീട്ടുവേലകൾ ചെയ്തും, അച്ഛനുപേക്ഷിച്ചുപോയ മകനെ വളർത്തിയ അമ്മ ഇന്ന് ചികിൽസക്കു പണമില്ലാതെ  ആശുപത്രി വരാന്തയിൽ അനാഥമായി കിടപ്പുണ്ട്. 
വേനലിൽ തിളച്ചുരുകുന്ന റോഡിൽ, ടാറിൻെറ മിനുസത്തിൽ, നീണ്ടു പോകുന്ന മരുഭൂമിയിൽ നീരിനായി മരുപ്പച്ച കാണിക്കുന്ന കണ്ണുകൾ പോലെ ;കറുത്ത ടാറിനു നടുവിലായി കണ്ട ആഴക്കുളങ്ങളിലേക്കു ചാടുവാൻ അവനൊരു നിമിഷം തോന്നി.
അമ്മ..!
യാതൊരു സമ്പാദ്യവുമില്ലാത്ത അമ്മയോട് വാശി പിടിച്ചും പിണങ്ങിയും വാങ്ങിയ മൊബൈൽ ഫോൺ ആ പതിനാറുകാരൻ നെഞ്ചോടു ചേർത്തു. നിധി പോലെ ഒരാഴ്ചയായി താനതു സൂക്ഷിക്കുകയായിരുന്ന ഫോണിന് അമ്മയുടെ ജീവനേക്കാൾ വലുതല്ലെന്ന സത്യത്തിൽ അവൻ സംതൃപ്തനായി.
ജോലിക്കുപോകും വഴിയുണ്ടായ അപകടം !
അമ്മയെ ആരൊക്കെയോ ചേർന്ന് ആശുപത്രിയിലെത്തിച്ചു. സ്ക്കൂളിൽ ആരാണ് വിളിച്ചുപറഞ്ഞതെന്നറിയില്ല.. അറിയുമ്പോൾ ഭൂമിയുടെ ചലനം നഷ്ടമായതുപോലെ...
പഠിച്ചു ജോലിവാങ്ങി സ്വന്തമായൊരു കുഞ്ഞു വീട്. അത്രേയുണ്ടായിരുന്നുള്ളൂ അമ്മയ്ക്ക്. രക്തം വാർന്ന ആ മുഖത്തേക്ക് നോക്കുമ്പോൾ മരണഭീതി കണ്ണുകളിൽ നിഴലിച്ചിരുന്നു.
"മോനേ... അമ്മയ്ക്കു മരിക്കണ്ടാ..ൻെറ മോനെ തനിച്ചാക്കി മരിക്കണ്ടാ.." അവ്യക്തമാണെങ്കിലും ആ വാക്കുകൾ അവൻെറ തലച്ചോറിനുള്ളിൽ മുഴങ്ങിനിന്നു. കാർവണ്ടുകളുടെ ഞരക്കം തലച്ചോറുമുഴുവൻ കാർന്നുതിന്നുന്നതു പോലെ അസഹനീയമായപ്പോൾ അവനുണർന്നു. 
തണൽമരത്തെ താങ്ങി എഴുന്നേറ്റപ്പോൾ വീണ്ടും ചുവപ്പ് വെളിച്ചം തെളിഞ്ഞിരിക്കുന്നു.. ഇനി ആരോടും യാചിച്ചിട്ട് കാര്യമില്ലെന്നു മനസ്സിലാക്കിയ അവൻ റോഡിന് മറുവശത്തെ ഷോപ്പിൽ ഫോൺ വിറ്റു കിട്ടുന്ന കാശുമായി അമ്മയുടെ അടുക്കലേക്കു പോകുവാനവൻെറ മനസ്സ് തിടുക്കം കൂട്ടി.
മഞ്ഞ വെളിച്ചം കത്തിനിന്ന റോഡിലേക്കവനിറങ്ങി. ദൂരെനിന്നു വന്ന വാഹനം ഹോണടിച്ചു..തലച്ചോറിനുള്ളിലെ മുഴക്കത്തിൽ അവനതു കേട്ടില്ല. കണ്ണുകളിൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അമ്മയുടെ മുഖം മാത്രം!
അടുത്തെത്തിയ വാഹനത്തിൻെറ ശബ്ദം ചെവികളിൽ നിന്ന് തലച്ചോറിലെത്തുമ്പോഴേക്കും , തണൽമരച്ചുവട്ടിലേക്കു ഇടിച്ചു തെറിച്ചുവീണ അവൻെറ ശരീരം ചലനമറ്റിരുന്നു.

Share :