Archives / February 2019

ജോസ് ചന്ദനപ്പള്ളി
കവിതയുടെ പെരുന്തച്ചന്‍ ഫെബ്രുവരി -2 മഹാകവി ജി. ശങ്കരക്കുറുപ്പിന്‍റെ ചരമദിനം

    ഇന്ത്യയിലെ ആദ്യ ജ്ഞാനപീഠ അവാര്‍ഡ് മലയാളമണ്ണിലേയ്ക്ക് എത്തിക്കുകവഴി നമ്മെ അനുഗ്രഹിച്ച മഹാകവിയാണ് ജി. ശങ്കരക്കുറുപ്പ്. ഭാരതീയഭാഷാസ്നേഹികള്‍ക്കിടയിൽ   മലയാള സാഹിത്യത്തെ കുറിച്ച് ഒരു പുതിയ അവബോധവും ബഹുമാനവും ജനിപ്പിക്കുവാന്‍ ഇതുമൂലം കവിയ്ക്ക് സാധിച്ചു. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സാഹിത്യ പുരസ്കാരമായ ജ്ഞാനപീഠം ഏര്‍പ്പെടുത്തിയത് 1965-ലാണ്. അദ്ദേഹത്തിന്‍റെ ഓടക്കുഴൽ   എന്ന കവിതാ സമാഹാരമാണ് ഈ പുരസ്കാരത്തിന് അര്‍ഹമായത്. ജി എന്ന ഏകാക്ഷര നാമംകൊണ്ട് മലയാളികള്‍ സാദരം വിളിക്കുന്ന ശങ്കരക്കുറുപ്പ് ആ സമ്മാനത്തുകകൊണ്ട് മലായാളത്തിൽ   ഒരു പുരസ്കാരവും ഏര്‍പ്പെടുത്തി. അതാണ് ഓടക്കുഴൽ   അവാര്‍ഡ്. അദ്ദേഹം നമ്മോട് വിടപറഞ്ഞിട്ട് ഇന്ന് (02/02/2019) 41 വര്‍ഷം പിന്നിട്ടു.

കവിത നിറഞ്ഞ ബാല്യം - എറണാകുളം ജില്ലയിൽ   കാലടിക്കടുത്ത് നായത്തോട് ഗ്രാമത്തിൽ   1901 ജൂണ്‍-3ന് നെല്ലിക്കാപ്പള്ളി ശങ്കര വാര്യരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായാണ് ശങ്കരക്കുറുപ്പ് ജനിച്ചത്. അമ്മാവന്‍ ഗോവിന്ദക്കുറുപ്പായിരുന്നു ജിയുടെ ആദ്യ ഗുരു.  അദ്ദേഹത്തിന്‍റെ അനുഗ്രഹാശിസ്സുകളും നിര്‍ദ്ദേശങ്ങളുമാണ് ജി യുടെ ജീവിതവികാസത്തിന്‍റെ അടിസ്ഥാനം. ജി എന്ന തൂലികാനാമംതന്നെ അമ്മാവന്‍റെ പേരിന്‍റെ ആദ്യാക്ഷരമാണ്. അമ്മാവന്‍ തന്നെയാണ് കൊച്ചുശങ്കരനെ സംസ്കൃതത്തിലെ ബാലപാഠങ്ങള്‍ പഠിപ്പിച്ചത്. ശ്രീരാമോദത്തം, രഘുവംശം എന്നിവ പഠിച്ചുകഴിഞ്ഞതോടെ ശങ്കരന്‍ നായത്തോട് പ്രാഥമിക വിദ്യാലയത്തി  ചേര്‍ന്നു. 

    നാലാം വയസ്സിൽ   ആദ്യമായി ശങ്കരന്‍ ഒരു കുഞ്ഞിക്കവിത എഴുതി.  സ്കൂളിൽ   പഠിക്കുമ്പോള്‍ത്തന്നെ തൃപ്പൂണിത്തുറയിൽ   നടന്ന സാഹിത്യസദസ്സിലും കൊച്ചിയിലെ സാഹിത്യസമാജത്തിലും അദ്ദേഹം പങ്കെടുത്തു.  മടക്കയാത്രയിൽ   ആലുവാ അദ്വൈതാശ്രമത്തിൽ   വച്ച് ശ്രീനാരായണഗുരുവിനെ നേരിൽ  കാണാന്‍ കഴിഞ്ഞത് ജിയുടെ മനസ്സിലെ മങ്ങാത്ത സ്മരണയായി.  വെര്‍ണാക്കുലര്‍ പരീക്ഷ പാസ്സായശേഷം പതിനേഴാമത്തെ വയസ്സിൽ    ജി കൊറ്റാമത്ത് ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടു.  ഇവിടെ ജോലിചെയ്യുമ്പോള്‍ "ജി" യുടെ പ്രശസ്തമായ ആ നാലുവരി കവിത വിടര്‍ന്നു.  മഴവില്ലുകണ്ട ഹര്‍ഷോന്മാദത്തിൽ   വിശാലമായ പ്രകൃതിയുടെ പ്രകൃതിയ്ക്കുമുന്നിൽ   കൂപ്പുകൈയോടെ ആരാധനാ ഭാവത്തിൽ   കവി നി ക്കുന്നതാണ് ആ വരികള്‍.  കവിക്ക് മുന്‍പിൽ   ഒരു കാമുകിയായിമാറിയ പ്രകൃതിയെ  അതി മനോഹരമായി ചിത്രീകരിക്കുന്നു.

എഴുത്തിന്‍റെ ലേകത്തേയ്ക്ക്  :-   ചെറുപ്പകാലം മുതൽ  തന്നെ ജി കവിതയെഴുതിത്തുടങ്ങി. സ്കൂള്‍ ഉദ്യോഗത്തിലിരിക്കുമ്പോള്‍ അദ്ദേഹം കവിതയെഴുത്തിൽ   താല്പരനായിത്തീര്‍ന്നു.  പാടുന്ന കല്ലുകള്‍, അഴിമുഖത്ത്, കരുണന്‍ എന്നീ കവിതകള്‍ ഇക്കാലത്ത്  എഴുതിയവയാണ്.  അവധിക്കാലത്തും അദ്ദേഹം ധാരാളം കവിതകള്‍ എഴുതി.  പലതും ആത്മപോഷിണിയിൽ   പ്രസിദ്ധപ്പെടുത്തി ഇക്കാലത്തെഴുതിയ കര്‍ണന്‍ എന്ന പ്രശസ്തകവിത കവനകൗമുദിയിൽ   പ്രസിദ്ധീകരിച്ചു.  സ്കൂള്‍ ജോലിയിൽ  നിന്ന് അദ്ദേഹത്തിന് ഗ്രാന്‍സ്ഫര്‍ കിട്ടിയപ്പോള്‍ ജോലിരാജിവച്ചു.  സി. എസ്. നായരുടെ അടുത്തുവന്ന് വീണ്ടും സംസ്കൃതം പഠിച്ചു.  പിന്നീട് അദ്ദേഹം തിരുവില്വാമല  ഹൈസ്കൂളിൽ   ഭാഷാധ്യാപകനായി നിയമിതനായി.  ഹൈസ്കൂളിൽ   മലയാളം അധ്യാപകനായി പഠിപ്പിക്കുന്നതോടൊപ്പം ഇംഗ്ലീഷ് പഠനവും തുടര്‍ന്നു.  ഷെല്ലി, കീറ്റ്സ്, ബ്രൗണിംഗ്, ടാഗോര്‍ എന്നിവരുടെ കവിതകളിലൂടെ സാഹസികമായ പര്യടനം നടത്തി.  ഇക്കാലത്തും അദ്ദേഹം നിരവധി കവിതകള്‍ രചിച്ചിരുന്നു.

    1937-  ശങ്കരക്കുറുപ്പ് എറണാകുളം മഹാരാജാസ് കോളേജിൽ   അധ്യാപകനായി നാളെ എന്ന കവിത ഇക്കാലത്ത് എഴുതിയതാണ്.   ഓടക്കുഴൽ  , അന്തര്‍ദാഹം, സൂര്യകാന്തി,  നിമിഷം, പഥികന്‍റെ പാട്ട്, പെരുന്തച്ചന്‍ തുടങ്ങിയ  ശങ്കരക്കുറുപ്പിന്‍റെ  മികച്ച  കവിതകളെല്ലാം ഇക്കാലത്താണ് പുറത്തുവന്നത്.  1956-ൽ   അദ്ദേഹം മഹാരാജാസിൽ   നിന്ന് വിരമിച്ചു.  പ്രകൃതിയെ ഉപാസിച്ച അദ്ദേഹത്തിന്‍റെ കവിതയിൽ   തികച്ചും സൗന്ദര്യാന്വേഷിയായ ഒരു കലാപ്രതിഭയെ ദര്‍ശിക്കാന്‍ സാധിക്കും.  പ്രകൃതിയിലെ ഓരോ വസ്തുവും മനുഷ്യനുമായി പുലര്‍ത്തുന്ന ആത്മബന്ധത്തെ പ്രതിരൂപാത്മകതയോടെ ആവിഷ്കരിക്കാനുള്ള അദ്ദേഹത്തിന്‍റെ പാടവം അന്യാദൃശ്യമായിരുന്നു.   ജിയുടെ ആദ്യകാല കവിതകളുടെ സമാഹാരം സാഹിത്യകൗതുകം എന്ന പേരിൽ   പ്രസിദ്ധീകരിച്ചു.  വള്ളത്തോളിനെ ആദര്‍ശപുരുഷനായി നോക്കിക്കണ്ട ജി സാഹിത്യ മഞ്ജരിയെ ഓര്‍മ്മിപ്പിക്കുന്ന പേര് തന്നെ നൽകിയതാകാം എന്ന് അഭിപ്രായം നിരൂപകന്മാരുടെ ഇടയിൽ   നിലവിലുണ്ട്.

    കാല്പനികതയുടെ അപചയകാലത്ത് മലയാള കവിതയുടെ ജാതകം തിരുത്തിയ കവിയാണ് ശങ്കരക്കുറുപ്പ്.  ചങ്ങമ്പുഴയെന്ന വലിയ നക്ഷത്രത്തിന്‍റെ ആകര്‍ഷകവലയത്തിൽ   മലയാളകവിതകള്‍ അകപ്പെട്ടുപോയ കാലത്ത് അഭിരുചിപരിഷ്കരണം എന്ന ചരിത്രപരമായദൗത്യം ഏറ്റെടുത്തുകൊണ്ട് വൈലോപ്പിള്ളിയോടും ഇടശ്ശേരിയോടും എന്‍. വി. കൃഷ്ണവാരിയരോടുമൊന്നിച്ച് ജിയും കാവ്യലോകത്ത് സജീവസാന്നിധ്യം അറിയിച്ചു.  ഇവര്‍ തുറന്നിട്ട നാലു വ്യത്യസ്ത വഴികളിലൂടെയാണ് പിന്നീട് മലയാള കാവ്യസുന്ദരി സഞ്ചരിച്ചത്.  തികഞ്ഞ വ്യക്തിത്വത്തോട് കവിതാ ലോകത്ത് നിറഞ്ഞുനിന്ന ജി തന്‍റെ കവിതകളെ ചിന്താപ്രൗഢവും ആശയ സമ്പുഷ്ടവുമാക്കുന്നതിൽ വിജയിച്ചു.  ഭാവഗാനത്തിന്‍റെ സാന്ദ്രമായ ഇടങ്ങളിലൊക്കെ ആ കാവ്യകരുത്ത് നമ്മെ കൂട്ടിക്കെണ്ടുപോയി.  മലയാളത്തിൽ മിസ്റ്റിസിസവും സിംബോളിസവും അവതരിപ്പിച്ചത് ജി ശങ്കരക്കുറുപ്പാണ്.  ചിലപ്പോള്‍ സിംബോളിക് കവിയായും മറ്റുചിലപ്പോള്‍ മിസ്റ്റിക് കവിയായും ജിയെ ആസ്വാദകലോകം വാഴ്ത്തി.  സൂര്യകാന്തിയും, സാഗരഗീതവും, നിമിഷവും ആസ്വാദകലോകം ആവോളം അനുഭവേദ്യമാക്കുകയും ചെയ്തു എന്നാൽ ഭാരതത്തിലെ എക്കാലത്തെയും വലിയ മിസ്റ്റിക് കവി, രവീന്ദ്രനാഥ ടാഗോറിന്‍റെ ഗീതാഞ്ജലി മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിക്കൊണ്ട് പുതിയൊരു കാവ്യസംസ്കാരത്തിന് ജി തുടക്കമിട്ടു.

    കവി എന്നതിലുപരി നാടകകൃത്ത്, നിരൂപകന്‍, പ്രഭാഷകന്‍, വ്യാകരണപണ്ഡിതന്‍, ഗദ്യകാരന്‍, ജീവചരിത്രകാരന്‍ എന്നിങ്ങനെ വ്യത്യസ്ഥ മേഖലകളിൽ   ജി. ശങ്കരക്കുറുപ്പ് നിപുണത തെളിയിച്ചിട്ടുണ്ട്.  കവിതയുടെ ആത്മാവ് നാടകീയതയാണെന്ന നാടകാന്തം കവിത്വം എന്ന, രചനയുടെ രസതന്ത്രം തിരിച്ചറിയാത്ത കവിയാണ് ശങ്കരക്കുറുപ്പ്.  അതുകൊണ്ടാണ് നാടകീയ രചനയെ ഫലപ്രദമായി അദ്ദേഹം തന്‍റെ രചനയിൽ   ഉപയോഗിച്ചത്.  ആഖ്യാനാത്മക കവിതയുടെ രചനാ സമ്പ്രദായത്തിന് കരുത്തു പകരാനും ജി.യ്ക്ക് കഴിഞ്ഞു.  ഈയൊരു  കാവ്യസംസ്ക്കാരത്തിൽ   നിന്നാണ് പെരുന്തച്ചനും ചന്ദനക്കട്ടിലും പിറന്നത്.  പുരാണകഥകളെയും കഥാപാത്രങ്ങളെയും പുതിയ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കാം എന്നതിന്‍റെ ഉത്തമ മാതൃകകളായിരുന്നു പെരുന്തച്ചന്‍.  നാറാണത്തു ഭ്രാന്തനെ നായകസ്ഥാനത്തു നിര്‍ത്തിക്കൊണ്ട് മുല്ലനേഴിയും മധുസൂദനന്‍ നായരും കവിതകളെഴുതിയപ്പോള്‍ തച്ചന് മലയാള കവിതയിൽ   മൂന്നു കരുത്തുറ്റ പുനരാഖ്യാനങ്ങളുണ്ടായി.  1955-ൽ   പുറത്തുവന്ന ജി.യുടെ പെരുന്തച്ചനായിരുന്നു അവയിൽ ആദ്യത്തേത്.  വൈലോപ്പിളളിയുടെ തച്ചന്‍റെ മകന്‍ പിന്നാലെവന്നു ഒടുവിൽ   ജയലക്ഷ്മിയുട തച്ചന്‍റെ മകളും.  ഈ മൂന്നു കവിതകളും മൂന്നു തരത്തിൽ   മികച്ചവയെങ്കിലും കൂട്ടത്തിൽ   ജി യുടെ പെരുന്തച്ചന് ഒരഗ്രഗാമിയുടെ സ്ഥാനമുണ്ട്.

ബഹുമതികളുടെ അവാര്‍ഡുകളും: - സമസ്തകേരള സാഹിത്യ പ്രവര്‍ത്തനങ്ങളിൽ   കുറെക്കാലം ബന്ധപ്പെട്ടിരുന്ന ജി. ശങ്കരക്കുറുപ്പിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും കേരളസാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു.  സാഹിത്യ പരിഷത്ത് മാസികയുടെ പത്രാധിപരായിരുന്ന ജി കേന്ദ്രസാഹിത്യ അക്കാദമി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.  പത്മഭൂഷണ്‍ പുരസ്ക്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.  കൊച്ചിരാജാവ് കവിതിലകന്‍ എന്ന സ്ഥാനവും തൃപ്പൂണിത്തുറ ശാസ്ത്രസദസ്സ് സാഹിത്യ നിപുണനന്‍ എന്ന പദവിയും നൽകി ആദരിച്ച ജിയ്ക്ക് സോവിയറ്റ് ലാന്‍ഡ് നെഹ്റു അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.  തിരുവനന്തപുരം ആകാശവാണി നിലയത്തിൽ   പ്രൊഡ്യൂസറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.  വിവിധ സാഹിത്യശാഖകളിലായി അന്‍പതോളം കൃതികള്‍ രചിച്ചിട്ടുണ്ട്.  

ശങ്കരക്കുറുപ്പിന്‍റെ കൃതികള്‍:  ചില കവിതാ സമാഹാരങ്ങള്‍ - സൂര്യകാന്തി, മേഘഗീതം, പുഷ്പഗീതം, നിമിഷം, വനഗായകന്‍, പൂജാപുഷ്പം, മുത്തുകള്‍, ഇതളുകള്‍, ചെങ്കതിരുകള്‍, നവാതിഥി, പഥികന്‍റെ പാട്ട്, അന്തര്‍ദാഹം, വെളളി പ്പറവകള്‍, വിശ്വദര്‍ശനം, ജീവനസംഗീതം, മധുരംസൗമ്യംദീപ്തം, എന്‍റെ വേളി, പാഥേയം, മൂന്നരുവിയും ഒരു പുഴയും, പെരുന്തച്ചന്‍.  കുട്ടികള്‍ക്കു വേണ്ടി എഴുതിയവ - ഇളം ചുണ്ടുകള്‍, ഓലപ്പീപ്പി, രാധാമണി, രാജനന്ദിനി, ഹരിശ്ചന്ദ്രന്‍,.  വിവര്‍ത്തനങ്ങള്‍ - ടാഗോറിന്‍റെ ഗീതാജ്ഞലിക്കു പുറമെ ഒമര്‍ ഖയ്യാമിന്‍റെ റൂബയാത്ത് (വിലാസലഹരി) മേഘദൂതം (മേഘച്ഛായ).  ഗദ്യസമാഹാരങ്ങള്‍ - ഗദ്യോപഹാരം, മുത്തും ചിപ്പിയും, രാക്കുയിലുകള്‍, ലേഖനമാല.  ഡയറിക്കുറിപ്പുകളും ആത്മകഥാപരവുമായ ലേഖനങ്ങളും ചേര്‍ന്ന കൃതി - നോട്ടുബുക്ക്, കവി പ്രശാന്തതയിൽ   അനുസ്മരിച്ച സ്വന്തം ജീവിതം "ഓര്‍മ്മയുടെ ഓളങ്ങളിൽ  " മലയാള ആത്മകഥാ ചരിത്രത്തിലെ വേറിട്ടവായനാനുഭവം തരുന്നു.

ജീവിതരേഖ :- 1901 ജൂണ്‍ 3-ന് കാലടി നായത്തോട് ഗ്രാമത്തിൽ ജനനം.  17-ാം വയസ്സിൽ  കൊറ്റാമത്ത് ഹൈസ്ക്കൂള്‍ ഹെഡ്മാസ്റ്ററായി.  1921-ൽ  തിരുവില്വാമല ഹൈസ്ക്കൂളിൽ മലയാളം അദ്ധ്യാപകനായി.  1931ൽ -  തിരുവഞ്ചിക്കുളത്ത് (ഇപ്പോള്‍ തമിഴ്നാട് പ്രദേശം) പുറത്തു വീട്ടിലെ ഭദ്രാമ്മയെ വിവാഹം കഴിച്ചു.  1937 മുതൽ  1956 വരെ എറണാകുളം മഹാരാജാസ് കോളേജിൽ അധ്യാപകന്‍.  തുടര്‍ന്ന് തിരുവനന്തപുരം ആകാശവാണിയിൽ  സ്പോക്കണ്‍ വേര്‍ഡ് പ്രൊഡ്യൂസര്‍.  1968 ൽ - ഓടക്കുഴൽ   എന്ന കൃതിക്ക് ജ്ഞാനപീഠം പുരസ്ക്കാരം.  1968 മുതൽ   1972 വരെ രാജ്യസഭാംഗമായിരുന്നു.  1968-ൽ   രാജ്യം പത്മഭൂഷണ്‍ പുരസ്ക്കാരം നൽകി ആദരിച്ചു.   കവിയായും നാടകകൃത്തായും അദ്ധ്യാപകനായും ജീവിതത്തിൽ പകര്‍ന്നാട്ടം നടത്തിയ ജി 1973 ഫെബ്രുവരി 2-ന് തന്‍റെ വേഷങ്ങളെല്ലാം അഴിച്ചുവച്ച് ഈ ലോകത്തോട് വിടചൊല്ലി, തന്‍റെ സര്‍ഗ്ഗാത്മക സൃഷ്ടികളെ ബാക്കിയാക്കി.

Share :

Photo Galleries