Archives / January 2019

ബ്രിജി
കർമ്മഫലം

കുട്ടന്റെ അഛനെ ചതിച്ചു, വീടും പറമ്പും ഫാക്റ്ററിയും എല്ലാം പണയപ്പെടുത്തി എടുത്ത ,വൻ തുക കൊണ്ടു മുതലാളിയായ കണാരച്ചോൻ ,പേരിലും മായം ചേർത്ത്, കരുണാകരൻ മൂത്താരായപ്പോൾ ജാനകിയമ്മ പ്രാകി.
കുട്ടൻ കണ്ടോ. അനുഭവിക്കാതെ പോവില്ല അവൻ .ദുഷ്ടൻ.!! 
ചെയ്ത കർമ്മത്തിന്റെ ഫലം.!!
അഛൻ നെഞ്ചു പൊട്ടി മരിച്ച ഏഴാം നാൾ സ്വന്തം വീട്ടിൽ നിന്നും ഇറങ്ങേണ്ടിവന്നപ്പോഴും അമ്മ നെഞ്ചത്തടിച്ചു.
പടിക്കൽ നിന്നിരുന്ന കണാരനെ നോക്കി  ശപിച്ചപ്പോൾ അമ്മയുടെ ശബ്ദം അടച്ചു.
ഗതിപിടിക്കില്ലെടാ നീ..അനുഭവിക്കും..!
“കെടന്നു ചെലക്കാതെ വേണെങ്കി ഫാക്റ്ററിയിൽ ജോലിക്കു ചേർന്നോ” എന്നു പറഞ്ഞ കണാരന്റെ വക്കുകളിൽ കാറിത്തുപ്പി.
ഒരു ഒറ്റപ്പുരയിൽ,മുനിഞ്ഞു കത്തുന്ന വിളക്കിനു ചുറ്റും പറക്കുന്ന പ്രാണിയെ നോക്കി യിരുന്ന കുട്ടന്റെ തലക്കു മുകളിൽ ,  പട്ടിണിയുടെ പഞ്ഞക്കർക്കിടകം പെയ്തൊഴിയാതെ നിന്നു.
കുട്ടന്റെ പാത്രത്തിൽ വിളമ്പുന്ന അരവയർ ചോറിനു ഒഴിച്ചു കൂട്ടാൻ പോലെ അമ്മ ശാപ വക്കുകൾ  ചൊരിഞ്ഞുകൊണ്ടേയിരുന്നു.സ്വത്തുംപണവും നഷ്ടപ്പെട്ട കഥ ഒരു താരാട്ടു പാട്ടു പോലെ അമ്മ എന്നും പാടിക്കൊണ്ടിരിക്കുന്നത് കേട്ട് കുട്ടൻ വളർന്നു.
അസുഖം വന്നു കിടപ്പിലായ അമ്മയെ പോറ്റാൻ നിവൃത്തിയില്ലാതെ കൂലിപ്പണിക്കാരനായപ്പോഴും അഭിമാനം കളയരുതു എന്നു അമ്മ ഓർമ്മിപ്പിച്ചു.
ദൈവം കാരുണ്യവനാണു. അവൻ.., ദുഷ്ടൻ അനുഭവിക്കാതെ പോവില്ല.
കരുണാകരൻ മൂത്താരു, എണ്ണം പറഞ്ഞ ആഡംബരകാറുകളിൽ ബാങ്കു കാരുമായി ദൂരെ സ്റ്റാർ ഹോട്ടലുകളിലും ,റെസോട്ടുകളിലും പോയപ്പോൾ , കാർ കടന്നു പോയാലും മുന്തിയ സെന്റിന്റെ പരിമളം ബാക്കിയാകുന്ന പെണ്ണുങ്ങളെ കറുത്ത ചില്ലിന്റെ ഇടയിലൂടെ ആരും കണ്ടില്ല. എഴുതിക്കിട്ടിയ കോടികൾ കൊണ്ട്  ഇരുമ്പുകച്ചവടവും സ്വർണ്ണക്കച്ചവടവും ചെയ്തു കളിച്ചു.

അമ്മയുടെ മരണക്കിടക്കരികിലിരുന്നു കണ്ണീർ വാർത്ത കുട്ടനോടു മരണമൊഴിപോലെ അമ്മ വീണ്ടും പറഞ്ഞു.
കുട്ടൻ വിഷമിക്കണ്ട. അവൻ അനുഭവിക്കാതെ പോവില്ല.പുഴുത്തു ചാവും .!
അമ്മ യെ കുഴിച്ചിടാൻ കാശില്ലാതെ ,കുട്ടൻ നെട്ടോട്ട മോടുമ്പോൾ മന്ത്രിയും ബാങ്കുകളും നല്ക്കിയ യാത്രയയപ്പു കഴിഞ്ഞു, ആഡംബര കാറിൽ നാടു വിടാനായി എയർപോർട്ടിലേക്കു ള്ള യാത്രയിലായിരുന്നു കണാരൻ.
ആൾക്കൂട്ടത്തിനിടയിൽ കാറിന്റെ ചില്ലു താഴ്ത്തി കുട്ടനെ നോക്കി കണാരൻ ചിരിച്ചു .പുഛത്തോടെ.
പെട്ടന്നു സഹതാപം എടുത്തണിഞ്ഞു ‘ജാനകിചേച്ചിയുടെ’ മരണം അനുശോചിക്കാൻ ഇറങ്ങിയ കണാരനെ ഒറ്റക്കുതിപ്പിനു കുട്ടൻ കടന്നു പിടിച്ചു ,ആഞ്ഞു കുത്തി.
പെട്ടന്നു മാറിക്കളഞ്ഞ കണാരനു കയ്യിൽ ഒരു ചെറിയ മുറിവേ ഉണ്ടായുള്ളു.അയാൾ വൈകാതെ എയർപോർട്ടിൽ എത്തി രാജ്യം വിട്ടു.
അമ്മയുടെ കുഴിമൂടും മുമ്പേ തന്നെ പോലീസ് വന്നു കുട്ടനെ പിടിച്ചു ജീപ്പിൽ കയറ്റി.
“ചെയ്ത കർമ്മത്തിന്റെ ഫലം അനുഭവിക്കാതെ പോവില്ല ”എന്നു  പറഞ്ഞ അമ്മ ഒന്നും മിണ്ടാതെ കണ്ണടച്ചു കിടന്നു.!!

Share :