Archives / December 2018

-ആര്യ എ. ജെ.
നവവർഷപ്രതീക്ഷ

വരികയായി പുതുവർഷം
എണ്ണമറ്റ പ്രതീക്ഷകളേന്തി
മനസ്സിൽ കൂട്ടുന്ന സഹസ്ര-
സ്വപ്നങ്ങളുമായി....
നാളുകൾ മുൻപേ
പുഞ്ചിരിച്ചൊരാ ഹൃദയം
ശൂന്യതയിലാറാടിയപ്പോൾ,
ദൂരെ നിന്നും മന്ദഹസിച്ചൊരാ
ചെറു പുഷ്പങ്ങൾ;
ഇന്നവ വ്യസനിപ്പൂ,
ചിരിക്കാൻ കൊതിപ്പൂ...
വറ്റാനൊരുങ്ങിയ ആ കണ്ണീരിൽ
ആരെയും നീറിക്കും ഉപ്പുരസം.
എങ്കിലും കഠിന ഹൃദയറനവധി,
അലിയില്ല, നീറില്ല...
അവരുടെ ഹൃദയം
പാറയാണവിടം-
കരിങ്കൽകോട്ടകൾ...
ചിതറിയ ചില്ലുകൂട്ടിൻ മുൻപിൽ,
മങ്ങിയ താളത്തിൽ വീണ്ടും
നാളയെ മിഴിച്ചു നോക്കിയിരിപ്പൂ

ആ കുഞ്ഞിതളുകൾ...
വർഷം പുതിയതോ പഴയതോ
അവർക്കെല്ലാം ഒന്നു തന്നെ.
മാറ്റങ്ങൾ അവിടെയില്ല
ഇനിയുണ്ടാകുമോ? അറിയില്ല.
“ ക്രൂരതയ്ക്കറുതി വരുമ്പോൾ,
മൃഗം മാറി മനുഷ്യൻ പിറക്കുമ്പോൾ
പ്രവർത്തികൾ-
അർഥപൂർണ്ണമാകുമ്പോൾ”
അവിടെ വിരചിതമാകുമൊരു
കാവ്യം: ‘ പ്രകൃതി കനിയുന്നു’.
നവവർഷപുലരിയെ കാത്തുനിന്ന
സുന്ദരിമാർ പലരും വിടർത്തും
വർണ്ണച്ചിറകുകളും...
താരാട്ടീണങ്ങളും, കിളിനാദങ്ങളും
അകമ്പടിയായി....
കുളിരായി ജലമൊഴുകും, പെയ്യും
നനയുവാൻ, രസിക്കുവാൻ
അവൾ എത്തും
ഹിമമായെൻ സോദരീ...
നിൻ പ്രതീക്ഷയിൽ ജ്വലിക്കും
ഇവളോ വസന്തം!

 

Share :