Archives / July 2018

ജോസ് ചന്ദനപ്പള്ളി
വൈക്കം മുഹമ്മദ് ബഷീര്‍

കഥകളുടെ രാജശില്പിയായ വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മ്മയായിട്ട് 05.07.2018-ൽ 24 വര്‍ഷം പിന്നിടുന്നു. അദ്ദേഹത്തിന്‍റെ ജീവസ്സുറ്റ കഥാപാത്രങ്ങളിലൂടെ ഏറെ നര്‍മ്മവും അതിലേറെ ചിന്തയുമായി മലയാളികളുടെ നിത്യ ജീവിതത്തിന്‍റെ ഭാഗമായി ഇന്നും ബഷീര്‍ നിലകൊള്ളുന്നു. ബഷീറിന്‍റെ ഭാഷയും ശൈലിയും മലയാളിയുടെ വായനയെ മറ്റൊരിക്കലും അറിയാത്ത അനുഭവങ്ങളിലേക്കുയര്‍ത്തി, ആധുനിക മലയാള സാഹിത്യത്തില്‍ ഏറ്റവുമധികം വായിക്കപ്പെടുന്ന എഴുത്തുകാരന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടു.

ബഷീര്‍ സാഹിത്യം
ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെട്ട ബഷീര്‍ ചെറുകഥാ സമാഹാരങ്ങളും നോവലുകളുമെല്ലാമായി ഇരുപത്തിയഞ്ചില്‍പ്പരം കൃതികള്‍ രചിച്ചിട്ടുണ്ട്. കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ബഷീര്‍ നല്‍കിയ പേരുകള്‍ വായനക്കാരന് അവയോട് ആത്മബന്ധം വളരുന്ന തരത്തിലുള്ളതായിരുന്നു. ജീവിത നിഴല്‍പ്പാടുകള്‍, സ്ഥലത്തെ പ്രധാന ദിവ്യന്‍, ആനവാരിയും പൊന്‍കുരിശും, മുച്ചീട്ടുകളിക്കാരന്‍റെ മകന്‍, താരാസ്പെഷല്‍സ്, മാന്ത്രികപ്പൂച്ച എന്നിവ ബഷീറിന്‍റെ സുന്ദര സൃഷ്ടികളാണ്.

1930 കളില്‍ മട്ടാഞ്ചേരിയില്‍ ഭഗത്സിങ്ങ് മാതൃകയില്‍ പ്രവര്‍ത്തിച്ചിരുന്ന തീവ്രവാദ സംഘടനയുടെ മുഖപത്രമായ ڇഉജ്ജീവനത്തിڈലെഴുതിയ തീപ്പൊരിലേഖനങ്ങളാണ് ബഷീറിന്‍റെ ആദ്യകാല കൃതികള്‍. ڇപ്രഭڈ എന്ന തൂലികാ നാമമാണ് അന്ന് അദ്ദേഹം സ്വീകരിച്ചിരുന്നത്. പത്മനാഭ പൈ പത്രാധിപരായിരുന്ന ڇജയകേരളڈ യില്‍ പ്രസിദ്ധീകരിച്ച ڇതങ്കംڈ ആണ് ആദ്യം പ്രസിദ്ധീകരിച്ച കഥ. കരുത്തിരുണ്ട് വിരൂപിയായ നായികയും ചട്ടുകാലും കോങ്കണ്ണും കൂനുമുളള യാചകന്‍ നായകനുമായി എഴുതിയ കഥയാണ് ڇതങ്കം.ڈ കൊല്ലം കസബ പോലീസ് ലോക്കപ്പില്‍ വച്ച് എഴുതിയ കഥകളാണ് ڇടൈഗര്‍ڈ, ڇകൈവിലങ്ങ്,ڈ ڇഇടിയന്‍ പണിക്കര്‍ڈ എന്നിവ. തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ ശിക്ഷ അനുഭവിക്കുമ്പോഴാണ് ڇപ്രേമലേഖനംڈ എന്ന ആദ്യനോവല്‍ എഴുതിയത്. ഇത് ജയിലിലെ ജീവപര്യന്തം തടവുകാര്‍ക്കുവേണ്ടിയായിരുന്നു. എം.എന്‍. ഗോവിന്ദന്‍ നായര്‍, ടി.എം. വര്‍ഗ്ഗീസ്, പട്ടം താണുപിളള, പൊന്നറ ശ്രീധര്‍ എന്നിവര്‍ ബഷീറിനോടൊപ്പം സഹതടവുകാരായിരുന്നു. ബഷീറിന്‍റെ സാമൂഹിക നോവല്‍ ڇബാല്യകാല സഖി ڈ1944-ല്‍ പുറത്തിറങ്ങി. സഞ്ചാരിയായിരുന്ന അദ്ദേഹംകൊല്‍ക്കത്തയില്‍ വച്ചാണ് ഈ നോവല്‍ എഴുതി തുടങ്ങിയത്. അതും ഇംഗ്ലീഷില്‍. പിന്നീടാണ് മലയാളത്തില്‍ ആക്കിയത്. കളികൂട്ടുകാരായ മജീദിന്‍റെയും സുഹ്റയുടെയും കഥയാണ് ڇബാല്യകാല സഖീڈയെന്ന് കൂട്ടുകാര്‍ക്ക് അറിയാമല്ലോ? മതിലുകള്‍, പാത്തുമ്മയുടെ ആട്, ആനവാരിയും പൊന്‍കുരിശും, അനുരാഗത്തിന്‍റെ നിഴല്‍, സ്ഥലത്തെ പ്രധാന ദിവ്യന്‍, ന്‍റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു, മാന്ത്രികപ്പൂച്ച, മുച്ചീട്ടുകളിക്കാരന്‍റെ മകള്‍, ഭൂമിയുടെ അവകാശികള്‍ ---- എന്നിങ്ങനെ നീളുന്നു ബഷീറിന്‍റെ കൃതികള്‍. എട്ടുകാലി മമ്മൂഞ്ഞ്, പൊന്‍കുരിശ് തോമ, മണ്ടന്‍ മുത്തപ്പ, ആനവാരി രാമന്‍ നായര്‍, കൊച്ചുത്ര്യേസ്യാ, പാത്തുമ്മ, അബ്ദുള്‍ഖാദര്‍, ശിങ്കിടിമുങ്കന്‍ തുടങ്ങിയ എത്ര എത്ര അനശ്വര കഥാപാത്രങ്ങളെയാണ് ബഷീര്‍ സാഹിത്യം സമ്മാനിച്ചത്.

മുസ്ലീം സമുദായത്തിലെ അനാചാരങ്ങളെ തുടച്ചുനീക്കി സമൂഹത്തെ വെളിച്ചത്തിന്‍റെ പാതയിലൂടെ നയിക്കുവാന്‍ അദ്ദേഹം ഏറെ യത്നിച്ചു. തന്‍റെ സമകാലീകരായ തകഴിയും കേശവദേവുമൊക്കെ ചെയ്തതുപോലെ സമൂഹ നډയ്ക്കായിട്ടാണ് ബഷീര്‍ പ്രയത്നിച്ചതെങ്കിലും അദ്ദേഹത്തിന്‍റെ മാര്‍ഗ്ഗം തികച്ചും ശാന്തമായിരുന്നു. മനുഷ്യജീവിതത്തെ അപഗ്രഥിക്കുവാനും കീറിമുറിച്ച് സംസാരിക്കാനുമുള്ള അദ്ദേഹത്തിന്‍റെ അപാരമായ കഴിവ് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കി. അധ:പതനത്തിലേക്ക് വക്കിലേക്ക് കുപ്പുകുത്തുന്ന യുവതയുടെ ദയനീയ ചിത്രമാണ് ന്‍റുപ്പാപ്പയ്ക്കൊരാനേണ്ടാര്‍ന്നു എന്ന നോവലിലൂടെ ഹൃദയസ്പൃക്കായി അവതരിപ്പിച്ചിരിക്കുന്നത്. ബഷീറിന്‍റെ മാസ്റ്റര്‍പീസായ ഈ നോവലില്‍ അന്തവിശ്വാസങ്ങളില്‍ അടിയുറച്ചുപോയ കുഞ്ഞു പാത്തുമ്മയും അവളെ അറിവിന്‍റെ വെളിച്ചത്തിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ കൂട്ടുകൂടിയ നിസാര്‍ അഹമ്മദും അയാളുടെ സഹോദരി ഐഷയുമാണ് കേന്ദ്രകഥാപാത്രങ്ങള്‍. ജോലിയില്ലാതെ കെട്ടാമങ്കയായി കഴിയുന്ന സാറാമ്മയും കേശവന്‍ നായരും തമ്മിലുള്ള പ്രേമമാണ് പ്രേമലേഖനത്തിന്‍റെ ഇതിവൃത്തം. ജാതിവ്യവസ്ഥയെയും സ്ത്രീധന സമ്പ്രദായത്തെയും കണക്കറ്റ് ആക്രമിക്കുന്ന ഈ നോവല്‍ സമൂഹത്തിലെ തിډകള്‍ക്കെതിരെയുള്ള കടന്നാക്രമണം തന്നെയാണ്. ഏറെ വേഷങ്ങള്‍ കെട്ടിയ ബഷീര്‍ പാചകക്കാരന്‍, മാജിക്കുകാരന്‍റെ സഹായി, ചുമട്ടുകാരന്‍, മുറിവൈദ്യന്‍, അദ്ധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, കണക്കപ്പിളള, കൈനോട്ടക്കാരന്‍, ഹോട്ടല്‍ തൊഴിലാളി, മത്സ്യത്തൊഴിലാളി, മോട്ടോര്‍ വര്‍ക്ക്ഷോപ്പിലെ ഗേറ്റ് കീപ്പര്‍, ന്യൂസ് പേപ്പര്‍ ഏജന്‍റ്, കമ്പൗണ്ടര്‍, പഴക്കച്ചവടക്കാരന്‍, കപ്പല്‍ ജീവനക്കാരന്‍, പ്രൂഫ് റീഡര്‍, ഓഫീസ് ക്ലര്‍ക്ക് എന്നിങ്ങനെ ബഷീര്‍ ചെയ്യാത്ത ജോലികളില്ലായിരുന്നു. യാചകരുടെ കൂടെയും കുബേരന്‍റെ അതിഥിയായും, കളളډാരുടെ കൂടെയും, രാഷ്ട്രീയ പ്രവര്‍ത്തകന്‍റെ കൂടെയും അങ്ങനെ പല നിലയിലും ജീവിച്ചു. പല മതക്കാരുമായി പരിചയപ്പെട്ടു. കൊച്ചു ഗ്രാമങ്ങളും വന്‍ നഗരങ്ങളും കുഞ്ഞരുവികളും വന്‍ നദികളും കുന്നുകളും പര്‍വ്വതങ്ങളും, കര്‍ഷക ഭൂമികളും, മണലാരണ്യങ്ങളും ---- അവസാനം ബഷീര്‍ കണ്ടെത്തി. മനുഷ്യര്‍ എവിടെയും ഒരുപോലെ - ഭാഷയ്ക്കും വേഷത്തിനും മാത്രം വ്യത്യാസം.

സ്വാതന്ത്ര്യസമര സേനാനി, എഴുത്തുകാരന്‍, പ്രകൃതി സ്നേഹി ------ ഇനി എത്ര എത്ര വിശേഷണങ്ങള്‍ ഇതിനെല്ലാമുപരി ഒരു തികഞ്ഞ മനുഷ്യസ്നേഹി. അതായിരുന്നു ബഷീര്‍. ഈ പ്രപഞ്ചത്തിലെ സമസ്ത ജീവജാലങ്ങളെയും അദ്ദേഹം സ്നേഹിച്ചിരുന്നു. താനും അവരിലൊരാളാണെന്ന് വിശ്വസിച്ചു. പ്രകൃതിയെ അമ്മയായി കണ്ടു. സകല ചരാചരങ്ങളും ഈ ഭൂമിയുടെ അവകാശികളാണെന്ന് ബഷീര്‍ ഉറക്കെ പ്രഖ്യാപിച്ചു.

ഏറെ വൈകിയാണ് ബഷീര്‍ വിവാഹിതനായത്. 1958-ല്‍ ഡിസംബര്‍ പതിനെട്ടിനായിരുന്നു വിവാഹം. ചെറുവണ്ണൂരിലെ കോയക്കുട്ടിമാസ്റ്ററുടെ മകള്‍ ഫാത്തിമ ബീവി എന്ന ഫാബിയായിരുന്നു ഭാര്യ. അനീസ്, ഷാഹിന എന്നിങ്ങനെ രണ്ടു മക്കളുണ്ട്. കേരള സാഹിത്യ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി തുടങ്ങിയ നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. 1982-ല്‍ രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ചു. മതിലുകള്‍, ബാല്യകാലസഖി, എന്നീ നോവലുകളും നീലവെളിച്ചം എന്ന കഥ (ഭാര്‍ഗ്ഗവീനിലയം എന്ന പേരില്‍) യും സിനിമയായിട്ടുണ്ട്. വളരെക്കുറച്ചുമാത്രം എഴുതിയിട്ടും ബഷീര്‍ എഴുത്തിലും ജീവിതത്തിലും കാട്ടിയിട്ടുളള ആത്മാര്‍ത്ഥത, ആര്‍ജ്ജവം, സത്യസന്ധത ഇവ കാരണം ڇബഷീര്‍ സാഹിത്യംڈ മലയാളികള്‍ ഉളളിടത്തോളം കാലം നിലനില്‍ക്കുമെന്നതില്‍ സംശയമില്ല.

ഗാന്ധിജിയെ തൊട്ട ബഷീര്‍
ബഷീര്‍ വൈക്കം സ്കൂളില്‍ പഠിക്കുന്ന കാലത്താണ് മഹാത്മഗാന്ധി വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുക്കാനെത്തിയത്. ഗാന്ധിജിയെ കാണാന്‍ വീട്ടില്‍ നിന്ന് ഒളിച്ചോടിയതാണ് ബഷീറിന്‍റെ ജീവിതത്തില്‍ വഴിത്തിരിവായത്. "ഉമ്മാ, ഞാന്‍ ഗാന്ധീനെ തൊട്ട്" എന്ന് അഭിമാനപൂര്‍വ്വം അദ്ദേഹം പറഞ്ഞിട്ടുണ്ട്. "ഗാന്ധിജിയെ തൊട്ട എന്നെ കണ്ടോളിന്‍ നാട്ടാരെ" എന്ന് ആത്മാഭിമാനത്തോടെ പറഞ്ഞ ബഷീര്‍ സ്വാതന്ത്ര്യസമരത്തേക്ക് എടുത്തുചാടി, 1930-ല്‍ കോഴിക്കോട് ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തതിന്‍റെ പേരില്‍ ജയിലിലായി. ഫിപ്ത്ത്ഫോമില്‍ പഠിക്കുമ്പോള്‍ നാടുവിട്ട ബഷീര്‍ ഒന്‍പതുവര്‍ഷം ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു ഒരെഴുത്തുകാരനാവാന്‍ ബഷീറിനെ സഹായിച്ച യാത്രയായിരുന്നു അത്. അനുഭവങ്ങളുടെ വേദനയുടെ സഹനശേഷിയുടെ അനന്തമായ യാത്ര. അഖണ്ഡഭാരതം മുഴുവന്‍. ഉത്തരേന്ത്യയില്‍ ഹിന്ദു സന്യാസിമാരുടെയും സൂഫിമാരുടെയും കൂടെ ജീവിച്ചു. അറബിനാടുകളിലും ആഫ്രിക്കയിലുമായി തുടര്‍ന്നുള്ള സഞ്ചാരം. അതിസാഹസമായ ഈ യാത്രയ്ക്കിടയില്‍ അദ്ദേഹം പല ഭാഷകളും പഠിച്ചു. മനുഷ്യജീവിതത്തിന്‍റെ എല്ലാ വശങ്ങളും തീവ്രദാരിദ്ര്യവും മനുഷ്യരുമെല്ലാം നേരിട്ടു കണ്ടു. ബഷീറിന്‍റെ ജീവിതം തന്നെയാണ് അദ്ദേഹത്തിന്‍റേ സാഹിത്യമെന്നു പറയാം.

സകല ചരാചരങ്ങളെയും സ്നേഹിച്ച ബഷീര്‍
ബേപ്പൂരില്‍ ബഷീര്‍ സ്വന്തമായി വാങ്ങിയ രണ്ടേക്കര്‍ പറമ്പില്‍ ഈ ഭൂമി മലയാളത്തിലുളള സര്‍വ്വ മരങ്ങളും വച്ചുപിടിപ്പിച്ചു. തെങ്ങുകള്‍, പ്ലാവുകള്‍, മാവുകള്‍, പേരകള്‍, പുളികള്‍, മുരിങ്ങകള്‍, പപ്പായകള്‍, തേക്കുകള്‍, പൈന്‍ മരങ്ങള്‍, ചാമ്പ, ചെമ്പകം, കശുമാവുകള്‍, സപ്പോട്ട മരങ്ങള്‍ അങ്ങനെ പോകുന്നു ഈ നീണ്ട നിര----- കൂട്ടത്തില്‍ വിദേശികളും ഉണ്ടായിരുന്നു. അതിലൊന്നാണ് അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ട മാങ്കോസ്റ്റൈന്‍. ഈ മാങ്കോസ്റ്റൈന്‍ മരത്തണലില്‍ ഇരുന്ന് തന്‍റെ ഗ്രാമഫോണിലൂടെ ഗസലുകള്‍ ശ്രവിച്ചുകൊണ്ട് ലോകത്തെ നോക്കി പുഞ്ചിരിക്കുക ബഷീറിന് പരമമായ ആനന്ദമായിരുന്നു.

തന്‍റെ പറമ്പില്‍ വൃക്ഷ ലതാദികള്‍ക്കു പുറമെ അനേകം ജീവികള്‍ - പറവകള്‍, കാക്കകള്‍, പരുന്തുകള്‍, പശുക്കള്‍, ആടുകള്‍, കോഴികള്‍, പൂച്ചകള്‍, പൂമ്പാറ്റകള്‍, തീരുന്നില്ല-----അണ്ണാനുകള്‍, വവ്വാലുകള്‍, കീരികള്‍, കുറുക്കډാര്‍, എലികള്‍---- നീര്‍ക്കോലി മുതല്‍ മൂര്‍ഖന്‍ പാമ്പുകള്‍ തുടങ്ങിവവയെയും ജീവിക്കാന്‍ അനുവദിച്ചു. ഇവയെല്ലാം ڇഭൂമിയുടെ അവകാശികളാڈയിരുന്നു. പട്ടാപകല്‍പോലും കുറുക്കന്‍മാര്‍ ബഷീറിന്‍റെ അടുത്ത് വരാറുണ്ടെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. കുറുക്കന്‍ മാത്രമല്ല ഒരിക്കല്‍ അദ്ദേഹം എഴുതിക്കൊണ്ടിരിക്കുമ്പോള്‍ ഒരു മൂര്‍ഖന്‍ പാമ്പും വന്നിട്ടുണ്ടെന്നതാണ് സത്യം. കരിന്തേളിനപ്പോലും കൊല്ലാന്‍ അനുവദിക്കാത്ത ബഷീറിന്‍റെ ഉമ്മയുടെ നډയുടെ പൈതൃകം പ്രസിദ്ധമത്രെ. കാരണം അതും അല്ലാഹുവിന്‍റെ സൃഷ്ടിയത്രേ. തനിക്കു ബഹുമതിയായി കിട്ടിയ താമ്രപത്രം കൊണ്ട് ബഷീര്‍ കുറുക്കനെ എറിഞ്ഞ കഥ കൂട്ടുകാര്‍ കേട്ടിട്ടുണ്ടാകുമല്ലോ?

ബഷീറിന് ചെടികളും പൂക്കളും സംഗീതവും എന്നും ഇഷ്ടമായിരുന്നു. എവിടെച്ചെന്നാലും അത് ജയിലായാലും, പോലീസ് സ്റ്റേഷനായാലും താന്‍ കഴിഞ്ഞുകൂടുന്നിടത്ത് പൂച്ചെടികളും പൂമുറ്റവും ബഷീറുണ്ടാക്കുമായിരുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ ജീവിതകാലത്താണ് ഇന്ത്യന്‍ സാഹിത്യത്തിന് മനോഹരമായ ഒരു കഥ ലഭിച്ചത്. ڇമതിലുകള്‍ڈ. സെന്‍ട്രല്‍ ജയിലില്‍ ബഷീറിന്‍റെ ഹോബി പൂന്തോട്ടമുണ്ടാക്കലായിരുന്നു. പല നിറത്തിലുളള പൂക്കള്‍ വിരിയുന്ന ചെടികള്‍ ഓരോ സെല്ലിന്‍റെയും മുമ്പില്‍ നട്ടുപിടിപ്പിച്ചു. മനോഹരമായ ഒരു റോസാത്തോട്ടം തന്നെ ഉണ്ടാക്കി. ഒരു ചെടി നട്ടു പിടിപ്പിക്കുന്നത് ഒരു പുണ്യകര്‍മ്മമാണെന്ന് ബഷീര്‍ വിശ്വസിച്ചിരുന്നു. വാടിത്തളര്‍ന്ന ഒരു ചെടി, ദാഹിച്ചു വലഞ്ഞ ഒരു പക്ഷി അല്ലെങ്കില്‍ ഒരു മൃഗം അതുമല്ലെങ്കില്‍ ഒരു മനുഷ്യന് ഒരിത്തിരി ദാഹജലം കൊടുത്ത് ആശ്വസിപ്പിക്കുന്നത് മഹത്തായ ഈശ്വര പൂജ തന്നെയാണെന്ന് ബഷീര്‍ കരുതിയിരുന്നു. ജീവിതം തന്നെ ഒരു അനുഗ്രഹമാണെന്ന് ബഷീര്‍ നമ്മെ പഠിപ്പിച്ചു.

ജീവിതരേഖ
ജനനം: 1908 ജനുവരി 21 ന് കോട്ടയം ജില്ലയില്‍ വൈക്കത്തിനടുത്ത് തലയോലപ്പറമ്പില്‍. എട്ടാം വയസ്സില്‍ തലയോലപ്പറമ്പിലെ മലയാളം സ്കൂളില്‍ പഠനം. തുടര്‍ന്ന് വൈക്കം ഇംഗ്ലീഷ് സ്കൂളില്‍ വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്തതിന് 1925-ല്‍ സ്കൂളില്‍ നിന്നും പുറത്താക്കി. 1926-ല്‍ നാടുവിട്ടു. ഫിഫ്ത് ഫോമില്‍ (ഇന്നത്തെ 9-ാം ക്ലാസ്) പഠിക്കുമ്പോഴായിരുന്നു ഇത്. കള്ളവണ്ടി (ടിക്കറ്റെടുക്കാതെ) കയറി കോഴിക്കോട്ടെത്തി. സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമായ ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് പോലീസിന്‍റെ മര്‍ദ്ദനമേല്‍ക്കുകയും ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തു. മദ്രാസ്, കോഴിക്കോട്, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നീ ജയിലുകളില്‍ കിടന്നിട്ടുണ്ട്. 1994 ജൂലായ് 5 ന് ഭൂമിയുടെ അവകാശം വിട്ടൊഴിഞ്ഞ് യാത്രയായി.

ജോസ് ചന്ദനപ്പള്ളി

Share :

Photo Galleries