കവർ സ്റ്റോറി  / 

കാരൂർ സോമൻ, (ചാരുംമുടൻ)
കേരള ടൂറിസത്തിലെ മൺറോത്തുരുത്ത് ദ്വീപ്

ലോക കാഴ്ചകൾ സുന്ദരവും യാത്രകൾ വർണ്ണനാതീതവുമാണ്. ഓരോ ദേശങ്ങൾ പകർന്നു തരുന്ന അനുഭവങ്ങൾ വേറിട്ട  മാനങ്ങളാണ് നൽകുന്നത്. ലോക സമ്പദ് വ്യവസ്ഥയെ വളർത്തുന്നതിൽ നല്ലൊരു പങ്ക് വഹിക്കുന്നവരാണ് ട്രാവൽ ആൻഡ്  ടൂറിസം.

     കരയും കടലും കായലും ഒരു സഞ്ചാരിയെ നിഗൂഢ സൗന്ദര്യത്തിലേക്കാണ് കൊണ്ടു പോകുന്നത്. കരയിൽ നിന്നൊരാൾക്ക് കടലിന്റെ, കായലിന്റെ ഓളപ്പരപ്പിൽ ഒഴുകി ന ടക്കുന്ന സൗന്ദര്യം നുകരാനാകില്ല. സൂര്യകിരണങ്ങൾ മിഴിതുറന്ന സമയം മൺറോത്തു രുത്തിന്റെ സൗന്ദര്യം നുകരനായി കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായലിന്റെയും കല്ലട നദിയുടേയും സംഗമസ്ഥാനത്തു് സ്ഥിതി ചെയ്യുന്ന മൺറോത്തുരുത്ത് പഞ്ചായത്തു റോഡിൽ അഗാധമായ ഗർത്തങ്ങൾ, ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന ദുർഘടം  പിടിച്ച റോഡിനെ വകവെക്കാതെ കുലുങ്ങിക്കുലുങ്ങി മുന്നോട്ട് പോയി. റോഡിൽ യാതൊരു സുരക്ഷിതത്വവുമില്ല. ആധുനിക ടൂറിസ സംസ്‌കാരം തഴച്ചു വളരുന്ന നാട്ടിലെ റോഡു കൾ ഭീതിജനകമാണ്.

  

            ഒരു സഞ്ചാരിക്ക് വെറുപ്പും മടുപ്പുമുണ്ടാക്കുന്ന മൺറോ ദ്വീപ് വഴിയോരങ്ങൾ നടുവൊടിക്കുമോയെന്ന് ഭയന്ന നിമിഷങ്ങൾ.സഞ്ചാരികളുടെ ശരീരം ഈ റോഡുകൾ വേവിച്ചെടുക്കയാണോ? വികസനം എന്നത് എത്ര സുന്ദരമായ പദമാണ്. ആ പേരിൽ എന്തെല്ലാം മാമാങ്ക ങ്ങൾ നടക്കുന്നു. ശസ്ത്രക്രിയ നടത്തുന്ന കത്തിപോലെ ഓരോ സഞ്ചാരിയുടെ ശരീര ത്തിൽ മൺറോത്തുരുത്ത് പഞ്ചായത്തിലെ വഴിയോര കല്ലുകൾ കത്തികളായി കുത്തിയിറക്കുന്നു. ട്രാവലർ വാഹനം കുലുങ്ങി കുലുങ്ങി ഏതാനംബോട്ടുകൾ കണ്ട സ്ഥലത്തു് നിറുത്തി. അതിൽ നിന്ന് പുറത്തിറങ്ങി.

    ഞങ്ങളെ സമീപിച്ച ബോട്ടുടമയോടെ മൂത്രവിസർജ്ജനത്തിന് വല്ല വഴിയുമുണ്ടോ? ബോട്ടുടമ അടുത്തുള്ള പച്ചക്കറി കടയിൽ നിന്ന് ഒരു കുടുസു മുറിയുടെ താക്കോൽ വാങ്ങി തന്നു. മുറി തുറന്നപ്പോൾ ദുർഗന്ധം പുറത്തേക്ക് വമിച്ചു. ദൈവത്തിന്റെ സ്വന്തം നാടിനെ ഞാൻ അതിനുള്ളിൽ കണ്ടു. അറുപത്തിയേഴ് രാജ്യങ്ങളിൽ ജീവിച്ചിട്ടുള്ള, പത്തോളം യാത്രാവിവരണങ്ങൾ എഴുതി യിട്ടുള്ള എനിക്ക് അതൊരു വിസ്മയ കാഴ്ചയായി. മറ്റെങ്ങും കാണാൻ സാധിക്കാത്ത ഇരുട്ടിലാണ്ടു പോകുന്ന ടൂറിസത്തെ പുച്ഛത്തോടെ ഓർത്തിരിന്നു. ഇതാണോ നമ്മുടെ ടൂറിസ സംസ്‌കാരം? ബോട്ടുടമക്ക് ആയിരത്തി അഞ്ഞുറു രൂപ കൊടുത്താൽ ഒന്നര മണിക്കൂർ ഈ ദ്വീപിൽ ചുറ്റിക്കറങ്ങാം. അതിന് വഴങ്ങി പതിനഞ്ചു് പേർക്ക് ഇരിക്കാവുന്ന ബോട്ടിൽ കയറിയിരിന്നു. സുരക്ഷാ സംവിധാനങ്ങളുണ്ട്. അതിനുള്ളിലെ ഒരു കസേരയിൽ ഇരുന്നപ്പോൾ താഴേക്ക് പോയി. ഒപ്പമുള്ള മറ്റൊരാൾക്കും ആ അനുഭവമുണ്ടായി.കാലൊടിഞ്ഞ കസേരകൾ ഒന്നിലധികമുണ്ട്. കസേരയുടെ കാല് ഒടിഞ്ഞത് ചൂണ്ടിക്കാട്ടിയ പ്പോൾ തലേ ദിവസം ചില പൊലീസ്‌കാർ യാത്ര ചെയ്തതിന്റെ ബാക്കിപത്രമെന്നറിയിച്ചു. കുളിരിളം കാറ്റിൽ ബോട്ട് മന്ദമന്ദം മുന്നോട്ട് നീങ്ങി. റോഡിൽ കണ്ട ഭീതി ജനകമായ കുലുക്കം ബോട്ടിനില്ല. ജലാശയത്തിലേക്ക് ചരിഞ്ഞു കിടക്കുന്ന തെങ്ങുകൾ, മരക്കൊമ്പുകൾ, മുകളിലൂടെ പറക്കുന്ന വെള്ളരി പ്രാവുകൾ, കാക്കകൾ, കണ്ടൽ ക്കാടുകൾ എല്ലാം അതിമനോഹരമായി തോന്നി. ഒരു ഭാഗത്തു് അനന്തമായി കിടക്കുന്ന നീല കടൽ കാണാം. ബോട്ട് കണ്ടൽക്കാടു ജലധാരയിലൂടെ സഞ്ചരിച്ചു.
മൽസ്യങ്ങളെ വളർത്താൻ വലകൾ വിരിച്ചു തിരിച്ചിരിക്കുന്നത് പലയിടത്തുമുണ്ട്. ആദ്യകാലം നെൽ കൃഷിക്ക് പതിച്ചുകൊടുത്ത പാടങ്ങൾ വെള്ളം കയറി ചെറുതും വലുതുമായ ഇരുപ ത്തിരണ്ട് തുരുത്തുകളായി മാറ്റപ്പെട്ടു. രണ്ടും പതിമൂന്നും വാർഡു കളിലുള്ളവർ പുറം ലോകവുമായി ബന്ധപ്പെടുന്നത് തോണികളിൽ സഞ്ചരിച്ചാണ്. ഒരാൾ രോഗിയായാൽ രക്ഷപ്പെടുക പ്രയാസമെന്ന് ബോട്ടുടമ പറഞ്ഞു. ഇവിടുത്തെ ജലസ്രോതസ്സിന്റെ ഉടമകൾ സർക്കാരല്ല  ഇവിടുത്തെ ജനങ്ങളാണ്. ഓരോരുത്തരുടെ കൈവശമുള്ളത് അഞ്ചു് ഏക്കർ മുതൽ നൂറ് ഏക്കർ വരെയാണ്. കേരള ടൂറിസത്തിൽ നല്ലൊരു പങ്കു വഹിക്കാവുന്ന പ്രദേശമാണ് മൺറോദ്വീപുകൾ.മഞ്ഞുമൂടിയ താഴ്‌വാരങ്ങളോ കോച്ചി വിറയ്ക്കുന്ന തണുപ്പോയില്ലാത്ത ഈ പ്രദേശം അഷ്ടമുടി കായലിന്റെ ഭാഗമായി നില കൊള്ളുന്നു. കടലിലെ ഉപ്പുവെള്ളം അഷ്ടമുടി കായലിലേക്ക് വരുന്നതിനാൽ പാമ്പുകൾ പെറ്റുപെരുകുന്നില്ല. കേരള സർക്കാർ ഈ മനോഹര ടൂറിസ്റ്റ് കേന്ദ്രത്തോട് കണ്ണടയ്ക്കുന്നത് എന്താണ്? ആലപ്പുഴ ബോട്ട് യാത്രയിൽ കാണാത്ത വൈരുദ്ധ്യമാർന്ന പ്രകൃതി ഭംഗി വിടർന്ന മിഴികളോടെ കണ്ടിരുന്നു. മനസ്സ് മന്ത്രിച്ചത്  ഇത്ര മനോഹര കാഴ്ചകളുള്ളപ്പോൾ എന്തിനാണ് ആലപ്പുഴയിലെ വെള്ളപ്പരപ്പ് കാണാൻ പോകുന്നത്? അവർ ഭക്ഷണമടക്കം ഇരുപത് പേർക്ക് ഈടാക്കുന്ന തുക ഇരുപത് മുതൽ മുപ്പതിനായിരം വരെയാണ്. ചില കാലയളവിൽ വിമാന കമ്പനികൾ വൻ തുക വാങ്ങി യാത്രികരെ ചൂഷണം ചെയ്യുന്നതു പോലെ ഇവരും സഞ്ചാരികളെ ചൂഷണം ചെയ്യുന്നു. ഞങ്ങൾ ഇരുപത്തിയൊന്ന് പേർ അവിടുത്തെ ബോട്ടിൽ കയറിയപ്പോൾ ഉച്ച ഭക്ഷണത്തിന് ഇരുപത്തിയൊന്ന് കരിമീന് പണം കൊടുത്തു. ലഭിച്ചത് പതിനേഴ് കരിമീൻ. ഭക്ഷണം തന്നയാൾ ഇരുപത്തിയൊന്ന് തന്നുവെന്ന് തീർത്തും പറഞ്ഞു. ഭക്ഷണത്തിലും ചൂഷണമെന്ന് മനസ്സിലാക്കി. കരിമീനിന് അന്യായ വിലയാണ് കേരളത്തിൽ ഈടാക്കുന്നത്. സഞ്ചാരികളെ ചൂഷണം ചെയ്യുന്നത് ടൂറിസം വകുപ്പ് മനസ്സിലാക്കുന്നില്ലേ? വിമാനകമ്പനികൾ അധികാരികൾക്ക് കൊടുക്കുന്ന കമ്മീഷൻ ഇവിടേയുണ്ടോ?

        യാത്രയ്ക്കിടയിൽ ബോട്ടുടമയോടെ ചോദിച്ചു.ഇതൊരുടൂറിസ്റ്റ്
മേഖലയല്ലേ? എന്തുകൊണ്ടാണ് റോഡുകൾ, മൂത്രപ്പുരകൾ
നന്നാക്കിയിടാത്തത്? കേരളത്തിന്റെ പ്രകൃതി ഭംഗി കാണാൻ
വരുന്നവർക്ക് എന്തെല്ലാം ബുദ്ധിമുട്ടുകളാണ് ഈ നാട്ടുകാർ
അല്ലെങ്കിൽ ഭരണകൂടങ്ങൾ നൽകുന്നത്? ഇവിടെയുള്ള ദുർഗന്ധം
വമിക്കുന്ന മൂത്രപ്പുരകൾ എവിടെയെങ്കിലും കാണാൻ സാധിക്കുമോ? മൂത്രശങ്കയുള്ളവർ വലഞ്ഞു പോകുമല്ലോ? എല്ലാം വർഷവും യാത്രാ വിവരണങ്ങൾക്ക് രാഷ്ട്രീയ പ്രേരിത സാഹിത്യ അക്കാദമി പുരസ്‌കാരം വാങ്ങുന്നവർ ഈ മൺറോ ദ്വീപ് കണ്ടില്ലേ? അവരല്ലേ ടൂറിസം വകുപ്പിന്റെ ദുരവസ്ഥ സർക്കാരിനെ അറിയിക്കേണ്ടത്?

            ഇവിടെ വരുന്ന സഞ്ചാരികളുടെ മനസ്സിനെ മഥിക്കുന്ന
അനുഭവങ്ങൾ ഉള്ളതു കൊണ്ടാകണം ഒരു സഞ്ചാരിയെപോലും
കാണാതിരുന്നത്. ടൂറിസത്തിന്റെ പറുദീസ യായി വളരേണ്ട മനം
കവരുന്ന കേരളത്തിൽ ഉന്നതനിലവാരം പുലർത്തുന്ന ഒരു ടൂറിസം പദ്ധതി എന്തുകൊണ്ടില്ല? എന്റെ ചോദ്യങ്ങൾക്ക് മുന്നിൽ നദി വറ്റിവരണ്ടതു പോലെ ബോട്ടുകാരന്റെ നാവ് വറ്റിവരളുന്നത് ഞാൻ കണ്ടു. ഒടുവിൽ കിട്ടിയ ഉത്തരം പഞ്ചായത്തു് മെമ്പർ, പ്രസിഡന്റ്, സ്ഥലം എം.എൽ.എ അടക്കം ധാരാളം പരാതികൾ കൊടുത്തെങ്കിലും അവരൊന്നും തിരിഞ്ഞു നോക്കാറില്ല. ബോട്ടുടമ പറഞ്ഞത് ഏഴു വർഷങ്ങൾക്ക് മുൻപ് മൂന്ന് കോടി രൂപ ടൂറിസത്തിനായി സർക്കാർ കൊടുത്തെങ്കിലും ആദിവാസി ഫണ്ടുകൾപോലെ അത് ആരൊക്കെയോ അടിച്ചുമാറ്റി. ഒരന്വേഷണവും നടന്നിട്ടില്ല. സത്യവും നീതിയും നടപ്പാക്കാത്ത നിർജ്ജീവരായ ജനത്തിന്റെ ഹൃദയമിടിപ്പ് മനസ്സിലാകാത്ത അധികാരത്തിൽ മതിമറന്നുല്ലസിക്കുന്ന ഈ മുഖംമൂടികളെ എന്തുകൊണ്ടാണ് ജനം മനസ്സിലാക്കാത്തത്?
      കേരളത്തിലെ കൊല്ലം ജില്ലയിൽ നിന്ന് 26 കിലോമീറ്റർ (16
മൈൽ) അകലെ സ്ഥിതി ചെയ്യുന്ന ഒരു ഉൾനാടൻ ദ്വീപ് സമൂഹമാണ് മൺറോതുരുത്തു്. ബ്രിട്ടീഷ് ഭരണ കാലത്തു് തിരുവിതാംകൂർ, കൊച്ചി സംസ്ഥാ നങ്ങളുടെ വികസനത്തിൽ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് ജോൺ മൺറോ  അദ്ദേഹത്തിന് അന്നത്തെ രാജഭരണം മൺറോ സായിപ്പിന് ദാനമായി കൊടുത്തതാണ് ഈ തുരുത്തു്. മുൻ തിരുവിതാംകൂർ പ്രിൻസ്ലി സ്റ്റേറ്റിലെ റസിഡന്റ് കേണൽ ജോൺ മൺറോയുടെ ബഹുമാനാർത്ഥമാണ് ഈ സ്ഥല പേര് നൽകിയത്.
ജോൺ മൺറോ 1791-ഏപ്രിലിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മദ്രാസ് ആർമിയിൽ കേഡറ്റായി ചേർന്നു. 1800-മുതൽ ഈസ്റ്റ് ഇന്ത്യാ കമ്പനി തിരുവിതാം കൂറിന്റെ ഭരണ തലവനായി ഒരു റസിഡന്റിനെ നിയമിച്ചു. ആദ്യത്തെ റസിഡന്റ് കേണൽ കോളിൻ മക്കാലെ, തുടർന്ന് കേണൽ ജോൺ മൺറോ. അദ്ദേഹത്തിന്റെ ഭരണകാലത്ത് മൺറോ അഷ്ടമുടിക്കായലിൽ കല്ലട നദി ചേരുന്ന ഡെൽറ്റയിലെ ഭൂമി നികത്തൽ,അതുവഴിയുള്ള റെയിൽവേ പാത തുടങ്ങി പല വികസന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു. ഒരു ദേശത്തിന്റെ സാമൂഹ്യ വളർച്ചയ്ക്കായി മാത്രമല്ല ആത്മീയ രംഗത്തും അദ്ദേഹത്തിന്റെ പങ്ക്  വലുതാണ്. മൺറോ ദ്വീപിലെ ഡച്ച്പള്ളി കേരളത്തിലെ പുരാതന പള്ളികളിൽ ഒന്നാണ്. 1878-ൽ ഡച്ചുകാരാണ് ഇത് നിർമ്മിച്ചത്. അഷ്ടമുടിക്കായലിന്റെ മനോഹരമായ തീരത്തുള്ള ഡച്ച്-കേരള വാസ്തുവിദ്യയുടെ മിശ്രിതമാണ് ചുവന്ന ഇഷ്ടിക പള്ളി കാണാൻസാധിക്കും.

കേരളത്തിലെ മൺറോ ദ്വീപ് ടൂറിസത്തിന്
പടുത്തുയർത്തപ്പെടേണ്ട പ്രദേശ മാണ്. കേരളത്തിൽ ടൂറിസം തഴച്ചുവളരാത്തതിന്റെ പ്രധാന കാരണം അധികാരത്തിലു ള്ളവരുടെഅജ്ഞതയും അന്ധതയുമാണ്. ഓരോ രാജ്യങ്ങളും
ടൂറിസത്തിലൂടെയാണ് നഗരങ്ങളെ, ഗ്രാമങ്ങളെ പടുത്തുയർത്തുന്നത്.

     പാശ്ചാത്യ രാജ്യങ്ങളിലെ ദേവാലയ ങ്ങൾവരെ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. നമ്മൾ ഇവിടെ മെഴുകുതിരി, വിളക്ക് കത്തിച്ചു് പൂജകൾ നടത്തുന്നു. ഈ ദ്വീപിൽ കയർ നെയ്ത്ത്, മത്സ്യബന്ധനം, മൽസ്യം വളർത്തൽ, കൊഞ്ച് തീറ്റ, ദേശാടന പക്ഷി നിരീക്ഷണം, ഇടുങ്ങിയ കനാലുകൾ, ജലപാതകളെല്ലാം കണ്ണിന് കുളിർമ്മ നൽകുന്ന കാഴ്ചകളാണ്. ടൂറിസത്തിൽ നമ്മൾ ഒരടിപോലും മുന്നോട്ട്പോയിട്ടില്ല. അതിന് ഏറ്റവും വലിയ തെളിവാണ് മൺറോ ദ്വീപ്. ഭക്ഷണം കഴിക്കാൻ നല്ലൊരു ഹോട്ടൽ പോലുമില്ല. കോരിച്ചൊരിയുന്ന വാക്കുകളെക്കാൾ ഈ ദ്വീപിന് മോക്ഷ പ്രാപ്തിയാണ് ആവശ്യം. മൺറോ ദ്വീപ് കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായി ഭാവിയിൽ മാറട്ടെ.

Share :