Archives / july 2021

ഷീജ രാധാകൃഷ്ണൻ. 
നമ്മുടെ കേരളവും ഈ നിലയിലാണ്. 

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അനുകരിക്കുകയാണോ  നമ്മുടെ കൊച്ചു കേരളവും. ? 

നമ്മുടെ കേരളത്തെ ഇന്ത്യയിലെ  മറ്റു സംസ്ഥാനങ്ങളിൽ നിന്നും വേറിട്ടു നി൪ത്തിയിരുന്ന ഒരു സംസ്ക്കാര സമ്പന്നത നമുക്ക് ഉണ്ടായിരുന്നു.  ആ ആ൪ജ്ജവത്തിന് യോജിക്കാത്ത തരത്തിലുള്ള സ്ത്രീധന പീഡനവും, കൊലയും, ആത്മാഹൂതിയുമൊക്കെയാണ് ഇന്ന് കേരളത്തിൽ നടക്കുന്നത്. ഇത് തികച്ചും ഖേദകരവും, നമുക്ക് ചേരാത്തതുമാണ്.  വാര്‍ത്താസമ്മേളനത്തില്‍ നമ്മുടെ മുഖ്യമന്ത്രി പറഞ്ഞ വാചകങ്ങളാണിത്. ഒന്നാമതായി, നമ്മുടേതല്ല, ഒരു നാടിനും ചേരാത്ത ഒന്നാണിത്. കേരളത്തിലാകട്ട കാലം കഴിയുന്തോറും സ്ത്രീധനസമ്പ്രദായവും അതുമായി ബന്ധപ്പെട്ട പീഡനങ്ങളും കൂടുന്നതല്ലാതെ കുറയുന്നില്ല. ഒരു കാലത്ത് ചില സമുദായങ്ങളിലാണ് ഈ സമ്പ്രദായം ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ ഏറെക്കുറെ എല്ലാ സമുദായത്തിലും സ്ത്രീധനം അതിരൂക്ഷമല്ലേ? 

കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ രണ്ടുയുവതികളാണ് കൊല്ലത്തും തിരുവനന്തപുരത്തുമായി ഭര്‍തൃഗൃഹങ്ങളില്‍ വെച്ച് കൊല്ലപ്പെട്ടത്.   രണ്ടിനും കാരണമായത് സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണെന്ന് വ്യക്തം. അതേസമയം വിസ്മയയുടേയും കിരണിന്റേയും അറേഞ്ച്ഡ് മാരേജായിരുന്നെങ്കില്‍ അര്‍ച്ചന – സുരേഷിന്റേ്ത് വീട്ടുകാരുടെ സമ്മതമില്ലാത്ത പ്രണയവിവാഹമായിരുന്നു. പക്ഷെ രണ്ടിന്റേയും അവസാനം ഒന്നുതന്നെ.

സാക്ഷരരും പ്രബുദ്ധരുമെന്നഹങ്കരിക്കുന്ന മലയാളി എന്തുമാത്രം കാപട്യം ഉള്ളിലൊളിപ്പിച്ചവരാണെന്നാണ്  ഈ സംഭവങ്ങള്‍ ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നത്. നിയമം മൂലം നിരോധിച്ച ഒന്നാണ് സ്ത്രീധനം എന്നറിയാത്തവരല്ല ആരും. എന്നാല്‍ പ്രത്യക്ഷത്തിലല്ലെങ്കില്‍ പരോക്ഷമായി സ്ത്രീധനം കൊടുക്കാത്ത എത്ര വിവാഹങ്ങള്‍ നടക്കുന്നുണ്ട്? ചിലര്‍ കൃത്യമായ കണക്കു പറയും, മറ്റു ചിലര്‍ അതു പറയില്ല, മറിച്ച് നിങ്ങളുടെ മകള്‍ക്ക് എന്താണെന്നു വെച്ചാല്‍ ചെയ്യൂ, ഞങ്ങളുടെ മകള്‍ക്ക് മാന്യമായി തന്നെ കൊടുത്തേ ഇറക്കിവിടൂ… തുടങ്ങിയ ഡയലോഗുകളാണ് കേള്‍ക്കുക. വലിയ വായില്‍ വിപ്ലവം പറയുന്നവരില്‍ ഭൂരിഭാഗവും ഇതില്‍ നിന്നു വ്യത്യസ്ഥമല്ല എന്നതില്‍ നിന്ന് നമ്മുടെ കാപട്യത്തിന്റെ മുഖ൦ കൂടുതല്‍ വ്യക്തമാകുന്നു. വിസ്മയക്ക് സ്ത്രീധനമായി 100 പവനും ഒന്നേകാല്‍ ഏക്കര്‍ ഭൂമിയും 12 ലക്ഷത്തിന്റെ കാറും നല്‍കിയ പിതാവ് ഒരു പാര്‍ട്ടിയുടെ പ്രാദേശിക നേതാവാണല്ലോ. മറുവശത്ത് പ്രണയത്തെ ഉദാത്തവല്‍ക്കരിച്ചവ൪ പ്രണയവിവാഹം നടത്തുന്നവര്‍ പോലും വ്യത്യസ്ഥരല്ല എന്ന് തെളിയിച്ച ദുരരന്തമായിരുന്നു  അ൪ച്ചനയുടേത്. 

ഈ വര്‍ഷം ആദ്യനാലുമാസത്തെ  കണക്കനുസരിച്ച് രജിസ്ട്രര്‍ ചെയ്ത ഗാര്‍ഹിക പീഡനകേസുകള്‍ ആയിരത്തില്‍ പരമാണ്. ഇക്കാര്യത്തിലും ചെറിയൊരു ഭാഗം മാത്രമേ പുറത്തുവരാറുള്ളു.കഴിഞ്ഞ വര്‍ഷത്തില്‍ 66 സ്ത്രീകള്‍ സ്ത്രീധനവുമായി ബന്ധപ്പെട്ട് കൊല ചെയ്യപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്തിട്ടുണ്ട്.  കുടുംബമാഹാത്മ്യത്തിന്റെ പേരില്‍ ബാക്കിയെല്ലാം മറച്ചുവെക്കപ്പെടും. സ്വന്തം വീട്ടില്‍ തിരിച്ചുവന്നു നില്‍ക്കുന്നതുപോലും അപമാനമായി കരുതപ്പെടുമ്പോള്‍ ഭര്‍തൃഗൃഹത്തില്‍ എരിഞ്ഞു തീരുന്ന ജീവിതങ്ങള്‍ക്ക് കണക്കില്ല. ഈ രണ്ടുസംഭവങ്ങളിലും പ്രധാന പ്രതി കുടുംബമാഹാത്മ്യം തന്നെയാണ്. അതിനു കാരണം പ്രബുദ്ധരെന്നഹങ്കരിക്കുന്ന മലയാളി പൊതുസമൂഹവും ആകുന്നു. 

യഥാർത്ഥത്തിൽ സ്വയം പ്രബുദ്ധത എന്ന് കൊട്ടിഘോഷിക്കുന്ന മലയാളി പ്രബുദ്ധരാണോ?  മനസ്സ് നിറയെ കാപട്യം കൗശലം, ക്രൂരത എല്ലാം ഒളിച്ചു വച്ച് പ്രബുദ്ധത യുടെ മൂടുപടം അണിഞ്ഞവരല്ലേ മലയാളി? അതിഭീകരമായ പീഡനങ്ങളാണ് കുടംബങ്ങളുടെ അകത്തളങ്ങളില്‍ അരങ്ങേറുന്നത്. സംസ്ഥാനത്തെ പോക്‌സോ കേസുകളില്‍ വലിയൊരു ഭാഗവും നടക്കുന്നത് വീടുകളുടെ അകത്തളങ്ങളിലാ കണക്കുകള്‍ പലവട്ടം പുറത്തുവന്നതാണല്ലോ. എന്നാല്‍ കുടുംബത്തിന്റെ മാന്യതയ്ക്ക് കളങ്കം ഏൽക്കാതിരിക്കാ൯  മിക്കതും പുറംലോകത്തെ അറിയിഅകത്തളങ്ങളിലാണ്. 

ഏറ്റവും പ്രധാനപ്പെട്ടതും മാറേണ്ടതുമായ ഒന്ന് പെണ്‍കുട്ടികള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം നിഷേധിക്കുന്നു എന്നതാണ്. വിസ്മയ തന്നെ ആയുര്‍വേദ പഠനത്തിന്റെ അവസാന ഘട്ടത്തിലായിരുന്നു. പഠനം പൂര്‍ത്തിയായി ജോലിയോ സ്വന്തമായോ പ്രാക്ടീസോ ആയ ശേഷം മാത്രം ആലോചിക്കേണ്ട ഒന്നു മാത്രമായിരുന്നു വിവാഹം. എന്നാല്‍ നമ്മുടെ നാട്ടില്‍ നടക്കുന്നത് മറിച്ചാണ്. വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാനനുവദിക്കാതെയാണ് പെണ്‍കുട്ടികളെ ”കെട്ടിച്ചയക്കുക”. ഇതുനുത്തരവാദി 50%സമൂഹമാണ് എന്ന് പറയേണ്ടിയിരിക്കുന്നു. ഒരു പെൺകുട്ടിയ്ക്ക് 18 വയസ്സാകുമ്പോൾ മുതൽ സമൂഹം ചോദ്യം  തുടങ്ങും മകളുടെ കല്യാണം ഒന്നുവായില്ലേ? എന്ന്? അന്യന്റെ വീട്ടിലെ പെൺകുട്ടിയുടെ വയസ്സ് സ്വന്തം മക്കളുടെ വയസ്സു ഓ൪ത്തില്ലെങ്കിൽ പോലും ഓർത്തു വച്ച് ചോദ്യശരമെറിയാ൯ നടക്കുന്ന അയൽക്കാരും, നാട്ടുകാരും, ബന്ധുക്കളും അടങ്ങുന്ന ഒരു സമൂഹം കേരളത്തിന്റെ ഏറ്റവും വലിയ ശാപം ആണ്.  എന്റെ മകളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയായിട്ടേ കെട്ടിച്ചു വിടുന്നുള്ളു എന്ന് പറയാൻ ആ൪ജ്ജവം ഇല്ലാത്ത മാതാപിതാക്കൾ അതിലും വലിയ തോൽവിയും. ഇതിനിടയിൽ കള്ളജോൽസ്യവുമായിറങ്ങുന്ന വ്യാജന്മാരുടെ വലയിൽ വീഴുന്ന മാതാപിതാക്കൾ  . ഇത്ര വയസ്സിൽ കെട്ടിച്ചില്ലേൽ പിന്നെ മംഗല്യഭാഗ്യം ഉണ്ടാകില്ലെന്ന് പ്രവചിക്കുന്നവനെ മുളകുപൊടി കലക്കി തലയിൽ കൂടി ഒഴിച്ച് നീറുംപൊറ്റ തലയിൽ വച്ചാലും മതിയാവില്ല.  ഇതിനെല്ലാം ഇടയിൽ സ്വന്തമായ അഭിപ്രായം പറയാനാകാതെ തലകുനിക്കുന്ന പെൺകുട്ടി സ്വന്തമായി അഞ്ചുപൈസപോലും കൈകാര്യം ചെയ്യാനാവാതെ തേങ്ങികരയാ൯ പോലും ആകാതെ എരിഞ്ഞടുങ്ങുകയാണ്, സ്വന്തം വീട്ടിലേക്കും തിരിച്ചുപോകാനാവാത്ത അവസ്ഥ. അഥവാ തിരിച്ചുപോയാല്‍ നാട്ടുകാരും വീട്ടുകാരും ഉപദേശിച്ച് തിരിച്ചയക്കും. വിവാഹത്തിനു വന്ന ബാധ്യതമൂലം പല വീടുകളും ബുദ്ധിമുട്ടിലുമായിരിക്കും. ഈ സാഹചര്യത്തില്‍ ഈ വഴിയല്ലാതെ മറ്റെന്താണ് അവര്‍ക്ക് സ്വീകരിക്കാനാവുക?

ഇതിന്റെ മറ്റൊരു വശമാണ് കേരളത്തില്‍ വര്‍ദ്ധിക്കുന്നു എന്നു പറയപ്പെടുന്ന വിവാഹ മോചനങ്ങള്‍. വിവാഹമോചനത്തിനായി എത്തുന്നവരില്‍ ഭൂരിഭാഗവും വരുമാനമാര്‍ഗ്ഗമുള്ള സ്ത്രീകളാണ് എന്നതില്‍ നിന്നുതന്നെ കാര്യങ്ങള്‍ വ്യക്തമാണല്ലോ. കുടുംബമാഹാത്മ്യത്തിന്റെ പേരില്‍ അടിമത്തം അനുഭവിക്കാന്‍ അവര്‍ ഇന്ന് തയ്യാറല്ല. ജോലിയുള്ളതിനാല്‍ അവര്‍ക്കത് സാധ്യമാകുന്നു. അത്തരം വിവാഹമോചനങ്ങളെ പുരോഗമനകരമായാണ് കാണേണ്ടത്. സ്ത്രീകളുടെ സ്വാതന്ത്ര്യപ്രഖ്യാപനമാണത്. (അത്തരം വീടുകളിലെ കുഞ്ഞുങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഗൗരവകരമാണ് എന്നതു വേറെകാര്യം. അതിനു പരിഹാം തീർച്ചയായും കാണണം). മാത്രമല്ല, സ്വത്തിന്റെ തുല്ല്യവിഹിതം പെണ്‍കുട്ടികള്‍ക്കും ലഭിക്കുന്നു എന്നുറപ്പുവരുത്തണം. പലപ്പോഴും അതു ലഭിക്കുന്നില്ല. സ്ത്രീധനത്തോടെ എല്ലാ അവകാശങ്ങളും അവര്‍ക്ക് നഷ്ടപ്പെടുകയാണ്. ആൺകുട്ടിയ്ക്കും പെൺ കുട്ടിയ്ക്കും ഒരു പോലെ സ്വത്ത് വിധിച്ചു നൽകാൻ മാതാപിതാക്കൾ തയ്യാറാകണം. 

ലിംഗനീതിയെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്നവരുടെ നാട്ടിലാണ് ഇതെല്ലാം നടക്കുന്നത് എന്നതാണ് ഏറ്റവും വലിയ വൈരുദ്ധ്യം. സ്ത്രീസാക്ഷരതയിലും നമ്മള്‍ എത്രയോ മുന്നിലാണ്. എന്നാലത് നമ്മുടെ സംസ്‌കാരത്തേയും സ്വാതന്ത്രബോധത്തേയും ഉത്തേജിപ്പിക്കുന്നില്ല എന്നതാണ് വാസ്തവം. മറിച്ച് ഉത്തേജിപ്പിക്കുന്നത് കാപട്യത്തെയാണ്. പുറത്ത് എന്തെല്ലാം പ്രസംഗിക്കുന്നുവോ, അതെല്ലാം പടിക്കുപുറത്തുവെച്ചാണ് നമ്മള്‍ പൊതുവില്‍ വീടുകളില്‍ എത്തുന്നതും. പ്രവര്‍ത്തിക്കുന്നത് മിക്കവാറും അതിനു ഘടകവിരുദ്ധവും.  എന്നാല്‍ പറ്റാവുന്ന കാര്യങ്ങളിലും എക്സ്യൂസ് കണ്ടെത്തുന്നവരാണ് ഭൂരിഭാഗവും… പുരോഗമനവാദികളായ വിസ്മയയുടെ പിതാവും സഹോദരനും തേങ്ങിയാണെങ്കിലും പറഞ്ഞത് ‘ഞങ്ങളും സ്ത്രീധനത്തിനെതിരാണ്.. എന്നാല്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം അതുചെയ്യേണ്ടിവന്നു എന്നാണ്. എങ്ങനെയാണത് ശരിയാകുക…? വിവാഹത്തിനു തിരക്കു പിടിക്കാതെ മകള്‍ ഡോക്ടറായി പ്രാക്ടീസ് തുടങ്ങട്ടെ എന്നായിരുന്നില്ലേ അവര്‍ ആലോചിക്കേണ്ടിയിരുന്നത്? ചിന്തിക്കേണ്ടിയിരുന്നത്. സ്ത്രീധനം നല്‍കുന്നതും കുറ്റകരമാണെന്ന് ഉത്തരവാദപ്പെട്ട രാഷ്ട്രീയപ്രവര്‍ത്തകനായ അദ്ദേഹത്തിന് അറിയുന്നതല്ലേ? പ്രതി സര്‍ക്കാര്‍ ജീവനക്കാരനും….!! വിവാഹിതരാകാന്‍ പോകുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ തങ്ങള്‍ സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന് വകുപ്പ് തലവന് സത്യവാങ്ങ് മൂലം നല്‍കണമെന്നും അതില്‍ അച്ഛനും ഭാര്യയും ഭാര്യയുടെ അച്ഛനും ഒപ്പിടണമെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ പ്രഖ്യാപിച്ചിരുന്നതാണ് എന്നോര്‍ക്കുന്നത് നന്ന്. അതുമാത്രമല്ലോ ഒരു സർക്കാർ ഉദ്യോഗസ്ഥ൯ ഇ൯കംടാക്സ് ഡിക്ലറേഷനിൽ കെെവശമുള്ള സ്വത്തും, സ്വർണ്ണവും, മൂവബിളും അല്ലാത്തതുമായ എല്ലാ കാര്യങ്ങളും കാണിക്കേണ്ടതല്ലേ? 

ഇതിലെല്ലാമുപരി ഓരോ മാതാപിതാക്കളും സ്വന്തം ആൺമക്കളെ സ്തീകളെയും പെൺകുട്ടികളെയും ബഹുമാനിക്കുന്നവരായി വള൪ത്തണം. അതിന്റെ ആദ്യ പാഠമാണ് അമ്മയ്ക്ക് അച്ഛൻ കൊടുക്കുന്ന സമാന പ്രാതിനിധ്യം, ബഹുമാനം എന്നിവ, മാതാവിനെ പിതാവ് ഉപദ്രവിക്കാതിരിക്കുക. സ്ത്രീ വിരുദ്ധ പരാമർശങ്ങൾ വീട്ടിൽ നടത്താതിരിക്കുക. അടുത്തതായി ഒരു വീട്ടിൽ ആൺകുട്ടിയെയും പെൺകുട്ടിയെയും ഒരു പോലെ കാണാ൯  ശ്രമിക്കയും, വീട്ടു ജോലികൾ പെൺകുട്ടിയെ പോലെ തന്നെ ആൺകുട്ടികളെ കൊണ്ടും ചെയ്യിക്കുക.  ഈ ഭൂമിയുടെ നിലനിൽപ്പുതന്നെ സ്ത്രീ, മാതാവ് എന്നിവരാണെന്നും സ്ത്രീയെ ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യം  ഊന്നൽ നൽകി ചെറിക്ലാസ്സിൽ തൊട്ടു കുട്ടികളെ ബോധവൽക്കരാക്കാനുള്ള വിഷയങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക. ഇതൊക്കെയും മൂലം ആ ആൺമേൽക്കോയ്മ വളർന്നു വരുന്ന തലമുറകളിൽ നിന്നും ഇല്ലാതാക്കാം. 

സ്ത്രീധനത്തില്‍ മാത്രമല്ലല്ലോ നമ്മുടെ കാപട്യം നിലനില്‍ക്കുന്നത്. ജാതിയുടെ കാര്യത്തിലും അങ്ങനെയെല്ലേ? നമുക്ക് ജാതിയില്ല എന്നു അവകാശപ്പെടുന്നവരില്‍ എത്ര പേര്‍ സ്വജീവിതത്തില്‍ അതു പ്രായോഗികമാക്കിയിട്ടുണ്ട്? അതിനും പക്ഷെ അവര്‍ക്ക് ന്യായീകരണങ്ങളുണ്ടാകും. പ്രണയം പോലും ജാതിനോക്കിയാകുന്ന അവസ്ഥയിലേക്കാണ് നാം പോകുന്നത്. ഓരോ ജാതിക്കും പ്രത്യേകം പ്രത്യേകം വിവാഹബ്യൂറോകള്‍. വിസ്മയയുടെ വിവാഹവും നായര്‍ മാട്രിമണി വഴിയായിരുന്നു. പത്രങ്ങളാകെ ജാതി പ്രഖ്യാപിച്ചുള്ള വിവാഹപരസ്യങ്ങള്‍. എസ് സി. എസ് ടി ഒഴികെ എന്നു പരസ്യമായി എഴുതി ജാതി അവഹേളനം നടത്തിയിട്ടും പരസ്യം നല്‍കിയവര്‍ക്കെതിരെയോ പ്രസിദ്ധീകരിക്കുന്നവര്‍ക്കെതിരേയോ നടപടിയില്ല. ആഡംബരവിവാഹങ്ങളുടെ കാര്യവും വ്യത്യസ്ഥമല്ലല്ലോ. എത്രയോ ലക്ഷങ്ങള്‍ ചിലവാക്കിയാണ് പല വിവാഹങ്ങളും നടക്കുന്നത്. അതാണ് മാന്യതയുടെ പ്രതീകം എന്ന ധാരണയാല്‍ പല കുടുംബങ്ങളും അതോടെ തകരുന്നതും കാണാം. സ്വര്‍ണ്ണാഭരണങ്ങളില്‍ മുക്കി മക്കളെ വിവാഹപന്തലുകളിലേക്കിറക്കുന്ന നേതാക്കളെ പോലും നാം കണ്ടിട്ടുണ്ടല്ലോ. ജാതിയും നിറവും കൊട്ടാരസദൃശമായ വീടും സ്വര്‍ണ്ണവും ആഡംബരവാഹനങ്ങളുമൊക്കെയാണ് വിവാഹത്തിന്റെ മാത്രമല്ല, സാമൂഹ്യജീവിതത്തിന്റെ തന്നെ മാന്യത എന്ന അവസ്ഥയിലേക്ക് കേരളം മാറികഴിഞ്ഞിരിക്കുന്നു. സ്ത്രീകളടക്കം അതെല്ലാം ആന്തരവല്‍ക്കരിച്ചിരിക്കുന്നു. അവക്കെല്ലാം എതിരാണെന്നു പറയുന്നവരില്‍ ഭൂരിഭാഗവും ചെയ്യുന്നത് മറ്റൊന്നല്ല എന്നതാണ് മലയാളികളുടെ കാപട്യത്തെ ഏറ്റവും രൂക്ഷമാക്കുന്നത്. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന സംഭവങ്ങള്‍ അതിനു ഉദാഹരണങ്ങള്‍ മാത്രമാണ്, അല്ലാതെ ഒറ്റപ്പെട്ട സംഭവങ്ങളല്ല എന്നാണ് കേരളം മനസ്സിലാക്കേണ്ടത്. 

Share :