Archives / july 2021

ഷീബാ ദില്‍ഷാദ്   ബിന്ദു ടി എസ്  സിജി സനിൽ
അസീം താന്നിമൂടിന്‍റെ പുതിയ കാവ്യ സമാഹാരം `മരത്തിനെ തിരിച്ചു വിളിക്കുന്ന വി'

മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്
അനുഭൂതികളുടെ പുസ്തകം...
__________

ഷീബാ ദില്‍ഷാദ്
കവയിത്രി

മണൽത്തരിയിൽ ശില്പമുണ്ടാക്കാനൊരു കവിക്ക് മോഹം. വാക്കുകളുടെ ശില്പിക്ക് .മണൽത്തരിയോളം ചെറുതാവുന്ന കവി കൊത്തുന്നു ഒരു കടലിൻ്റെ മനോഹരമായ ശില്പം! സൂക്ഷ്മത്തിൽ നിന്ന് സൂക്ഷ്മത്തിലേക്ക് പോകുന്നതാണിതിലെ കവിത - ഇത് വായിച്ചപ്പോൾ Wislawa Szymborska യുടെ View with a Grain of Sand ഓർമ്മിച്ചു. കവിതകളിലെ പക്ഷി മുഖം കൊത്തുന്നതിൻ മുമ്പുള്ള ശിലകളെ ഓർമ്മിച്ചു.  ഹൃദയത്തിൽ കല്ലിച്ചു കിടക്കുന്ന വേദനകളേയും. വേദനകളെയും ഉന്മാദങ്ങളെയും അനുഭൂതികളാക്കി മാറ്റുന്നവരാണ് കവികൾ - കവിതയിലെ അനുഭൂതികൾ നമ്മെ ചിന്തയുടെ ഉദാത്തഭാവങ്ങളിലേക്ക് ഉയർത്തുന്നു. അങ്ങനെയുള്ള ഒരു ലേഖനമാണ് Blakeന്റെ കടുവയേയും മത്തിസണിന്റെSnow leopard നേയും കുറിച്ചുള്ള  ആഷാമേനോൻറെ ലേഖനം. കവിതയിലെ അനുഭൂതികൾക്കൊപ്പം പരിസ്ഥിതി വായനയും ഇതിൽ നടക്കുന്നുണ്ട്. ഇത് വായിച്ചുന്മാദം പൂണ്ട് Peter Mathissen ന്റെ The Snow Leopard ആമസോൺ വഴി വരുത്തുന്നത് വരെയായി കാര്യങ്ങൾ - അസിം താന്നിമൂടിന്റെ " മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത് "ഇത്തരം ഉന്മാദങ്ങളുടെ പുസ്തകമാണ്. വാക്കും കവിതയും ചേർന്ന ഉദാത്തമായൊരു സങ്കല്പനത്തിലേക്ക് നമ്മെ ഉയർത്തുന്നൊരു പ്രക്രിയയാണത്. Ode to West wind എന്ന ഷെല്ലിയുടെ വായന ഇത്തരമൊരു അനുഭൂതിയുടെ വാഗ് രൂപമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്... 

As thus with thee in prayer in my sore need.
Oh! lift me as a wave, a leaf, a cloud!
I fall upon the thorns of life! I bleed! 

കവിത വായനയിൽ ഞാനനുഭവിക്കുന്ന ആനന്ദമിതാണ്. കവിതയിൽ നിന്ന് കാല്പനികതയെ മാറ്റി നിർത്താൻ ഇന്നിന്റെ രാഷ്ട്രീയം ആവശ്യപ്പെടുന്നുണ്ടെങ്കിലും നൃശംസതയും രോഷവും സ്ഥായിയായ ഒന്നല്ല. ഫാസ്സിസത്തിന്റെ  പെട്ടെന്നുള്ള ആധിപത്യമുറപ്പിക്കൽ പോലെ അത് പെട്ടെന്ന് അസ്തമിക്കുകയും ചെയ്യും. ഫാസ്സിസത്തിന്റെ നൃശംസതകളിൽ നിന്ന് മുക്തരാകുവാൻ കവികൾ സൂര്യവെളിച്ചത്തിലേക്ക് മുഖം തിരിക്കും. അല്പം കറുപ്പ് ഗ്രസിച്ച ഭൂമിയുടെ വിഭ്രമത്തിനുള്ള സമയം മാത്രമാണ് ഫാസ്സിസത്തിന്റെ ആധിപത്യ കാലമെന്നോർക്കുക. അത് കഴിഞ്ഞും കവിതയുണ്ട്. കവിതയുടെ ലിപിയിരമ്പം കാതോർക്കുന്നത് ജീവിതാനുഭൂതികൾക്ക് മാത്രം.മരത്തിനെ തിരിച്ചു വിളിക്കുന്നു വിത്ത് എന്ന സങ്കല്പനം  കവിതയിലെ ജൈവികമായ പ്രത്യാശകളാണ്. 

നോക്കൂ
തിരിച്ചു പോകുക
പ്രയാസം തന്നെ... 

പുറപ്പെട്ട്,
ലക്ഷ്യത്തിലെത്തിയോ എത്താതെയോ
സുരക്ഷിതമായ്
വീട്ടിലേക്ക് മടങ്ങുന്നതുപോലെ
അത്ര ലളിതമല്ലത് 
ഉരവും ജലവും തേടി
വേരുകൾ വിരിഞ്ഞിറങ്ങുന്നത് മാതിരി,
ആകാശ വിശാലതയിൽ
വിത്തുകളെന്തിനോ
വ്യാമോഹിക്കുന്നത് പോലെ,
പൊട്ടിയൊഴുകിയ ഊറ്റുകൾ
കടലിരമ്പം കിനാക്കാണുന്ന രീതിയിൽ
നിന്റെ നനവിലൂടെ
എന്റെ പ്രണയമെന്തിനോ
പരതി നീങ്ങുന്ന അതേ മട്ടിൽ ...!

 


രാത്രിയുടെ ആകാശം 
_________
 

 ബിന്ദു ടി എസ് 
കരിപ്പൂര് എച്ച് എസ് 
നെടുമങ്ങാട്

രാത്രിയുടെ ആകാശത്തില്‍        
ഹൃദ്യമായതെന്തോ തേടുന്നതിന്റെ ആവേശമാണ് തനിക്ക് കവിതയെന്ന് അസീം താന്നിമൂട്.രാത്രിയുടെ ആകാശത്തെ ഒരു നക്ഷത്രം പോലും ചോര്‍ന്നുപോകാതെ വരച്ചുവയ്ക്കാനാണിഷ്ടം.അതിനനുഭവിക്കുന്ന  നോവും വേവും എത്ര കൂടുന്നോ അത്ര ഹൃദ്യമാകുമായിരിക്കും കവിതയും.ആശയപ്രകാശനത്തിനനുയോജ്യമായ ഒരു വാക്കിനു വേണ്ടി നൊന്തു നൊന്തു കാത്തിരുന്നിരിക്കാം. ആ നോവില്‍ നിന്നുള്ള നിലവിളികളായിരിക്കും അസീം താന്നിമൂടിന്റെ അധികം കവിതകളും. അത്ര സൂക്ഷമതയാണ് കവിതകളില്‍ വാക്കുകള്‍പ്രയോഗിക്കുന്നതിനു.'
മനുഷ്യ ജീവിതത്തെ കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍,പ്രകൃതിയോടും, പ്രപഞ്ചസത്യങ്ങളോടും നന്നായി ഇഴുകി വേര്‍തിരിച്ചെടുക്കാനാകാത്ത പാകത്തിലാണവതരണം.  'മരത്തിനെ തിരിച്ചുവിളിക്കുന്ന വിത്ത് 'എന്ന പുസ്തകം വായിച്ചു....എല്ലാ കവിതകളും.
ഏറെ വീര്‍പ്പോടെ വിരിഞ്ഞിറങ്ങിയതൊന്നും തിരിച്ചുപോകില്ല.അങ്ങനെ വന്നാലത് ഉള്‍ക്കൊള്ളാന്‍ പാകമായതൊന്നും അവശേഷിക്കുന്നുമുണ്ടാകില്ല.മാത്രമല്ല പടര്‍ന്നേറാനുള്ള ഒന്നിന്‍റെ
ആവേശത്തെ എങ്ങനെയാണ് തടുത്തുനിര്‍ത്തുക.പക്ഷെ,വിത്ത് മരത്തിനെ തിരിച്ചുവിളിക്കുക എന്നത് നല്ലൊരു സങ്കല്‍പമാണ്.പതിവു കാഴ്ചകളുടെ ബന്ധനച്ചുമരിളക്കി തുളുമ്പുവാനൊരുങ്ങുന്ന ജലത്തുടിപ്പും,കിളിര്‍ക്കുന്ന വിത്തും....സമൃദ്ധിയുടെ നനഞ്ഞുതെളിയലും ,'ജലമര'ത്തിന്റെ കടപുഴകി വീഴലും സ്ഫടികസമാനമായ എത്രകാഴ്ചകളാണ് മനസ് നിറയ്ക്കുന്നത്.
   'പ്രളയം'സൃഷ്ടിക്കാനെടുത്ത പ്രകൃതിയുടെനോവ്,വീര്‍പ്പ്മുട്ടലുകള്‍,മിന്നലിടങ്ങള്‍,ആഘാതം,അഗാധമൗനം,ഒഴുക്ക്,കരുത്ത്,ആവേശങ്ങള്‍ ...ഇവയെല്ലാം എത്ര ചതുരതയോടെ ചേര്‍ത്തുവച്ചിരിക്കുന്നു.
പതിയിരിക്കുന്ന കഴുകന്‍ കണ്ണുകളും,കുറുനരി നോട്ടങ്ങളും നിറഞ്ഞ ഹരിതാര്‍ദ്രതകള്‍ വറ്റിപ്പോയ ‍ജനക്കൂട്ടത്തെ 'കാടുവരയ്ക്കലി'ല്‍ കവി കോറിയിടുന്നു.'അശാന്തമായ അസാന്നിധ്യം 'ഭയപ്പെടുത്തുന്ന ഇന്നിന്റെ ഇരുണ്ട  അന്തരീക്ഷത്തെ സൂചിപ്പിക്കുന്നു. ബിംബങ്ങളോരോന്നും സൂക്ഷ്മം.
 കവിതയിലും, ജീവിതത്തിലും,ആവിഷ്കാരങ്ങളിലും സംഭവിക്കുന്ന 'അധികപ്പേടി '. എഴുത്തില്‍ പുതുമയുള്ള വിഷയമാണത്.   'പക'വിഷം ഒരു കാലവും നിലയ്ക്കുന്നില്ല... തുടര്‍ന്നുപോകുന്ന കൊലകള്‍ ! രക്ഷപ്പെട്ടു നൂണുപോയാലും പകയ്ക്കു കുറവൊന്നുമില്ല.എന്തുകൊണ്ടിങ്ങനെ എന്നു കണ്‍ഫ്യൂസ്ഡ് ആകലാണ് 'കണ്‍ഫ്യൂഷ'നിലെന്റെ അനുഭവം.ഊര്‍ജവും സമയവും പകയിലേക്കു മാത്രം വിനിയോഗിക്കാന്‍ അണികളെ പഠിപ്പിക്കുന്ന കൂട്ടങ്ങളെ ഓര്‍മിച്ചാണ് ഞാന്‍ കണ്‍ഫ്യൂസ്ഡായത്. 
വറ്റിത്തീരാതെ തളരാതെ കിളിര്‍ക്കാനുള്ള മിടുപ്പും,കുതിക്കാനുള്ള വീര്‍പ്പും (സൃഷ്ടിക്കു പിന്നിലെ വീര്‍പ്പ്)മതിയെന്നാണ് 'അതു മാത്രം മതി 'എന്ന കവിതയില്‍ കവിയുടെ താല്‍പര്യം.തൊട്ടാവാടിമുള്ളിനെ ഇത്രയും മനോഹരമായവതരിപ്പിക്കാന്‍ മറ്റൊരു എഴുത്തിനും കഴിഞ്ഞിട്ടില്ലെന്നു തോന്നുന്നു.'തൊട്ടാല്‍ കൂമ്പിപ്പോകുന്ന ഹൃദയങ്ങളുടെ  വിങ്ങലുകളല്ലാതെ  മറ്റൊന്നുമല്ലല്ലോ ആ കൂര്‍പ്പ്!എത്ര മനോഹരമായ ഭാവനയാണത്. ജലമരം ' 'ജാലകപ്പഴുത് 'തുടങ്ങിയ കവിതകള്‍ക്കൊപ്പം എനിക്കേറ്റവും പ്രിയപ്പെട്ട എഴുത്തും ഇതാണ്.
   നിയ്യത്ത് ആചാരത്തിലുപരി ഒരു ജിവിതചര്യ ആകുന്ന അവസ്ഥയാണ് 'നിയ്യത്ത് 'എന്ന കവിതയില്‍. കവിത എങ്ങനെയാകണം...എങ്ങനെ രൂപപ്പെടണം എന്നതിനുള്ള ഉത്തരം തന്നെയാണ് 'മണല്‍ത്തരിശില്‍പം'. സസൂക്ഷമം ചീന്തിയെടുക്കനാകുന്ന കുഞ്ഞു കുഞ്ഞു പണിയായുധങ്ങളാണ്  ആവിഷ്കാരങ്ങള്‍ക്കു വേണ്ടത്.കാരണം ഭാവഭേദങ്ങള്‍, വികാരവിചാരങ്ങള്‍ ഇവയിലൊക്കെയുള്ള  സൂക്ഷമത്തെയാണല്ലോ നിരീക്ഷിച്ച് വേര്‍തിരിച്ചെടുക്കേണ്ടത്.. അസീമിന്റെ കവിതയെഴുത്തും അത്ര സൂക്ഷ്മമായ പണിയായുധങ്ങളുപയോഗിച്ചുതന്നെ.പരസ്പരം അല്ല തന്നോട്തന്നെ പോരടിച്ചു തോറ്റമ്പിപ്പോകുന്ന മനുഷ്യനെ 'പക'യില്‍ കാണാം.എരിമണല്‍പ്പുറത്തനപ്പുറത്ത് പുഴയൊഴുകുന്നുവെന്ന  'തോന്നലി' ലാണ് ജീവിതം എന്ന ചിന്ത എത്ര സത്യമാണ്.'അടഞ്ഞ വീടുകള്‍ 'പരസ്പരമുള്ള ആര്‍ദ്രതകളുടെ വറ്റിപ്പോകലിനേയും ..വരള്‍ചയേയും ബിംബിപ്പിക്കുന്നു.
ലിപിയിരമ്പം ..വാക്ക് ആയുധമാക്കിയവര്‍ക്കു നേരെ പാഞ്ഞുകയറിയ വെടിയുണ്ടകളുതിര്‍ക്കുന്ന ആ 'നിശബ്ദത'കളെ കുറിച്ചാണ്, ആ നിശബ്ദതകളെ ഇല്ലാതാക്കാന്‍ വരികളും അര്‍ത്ഥങ്ങളുമായി ചുഴലിപോല്‍ വീണ്ടും ഇരമ്പിയാര്‍ത്തെത്തുന്ന   ലിപികളെ കുറിച്ചാണ്. 
തന്റെ നരച്ച ജാലകത്തിലൂടെ (കാഴ്ചകള്‍)ജീവന്റെ ,കവിതയുടെ ,പ്രത്യാശയുടെ, മിടിപ്പ് ചിറകടിച്ചെത്തുന്നതും,ഹരിതഞരമ്പുകളില്‍ അതിന്റെ അനുരണനങ്ങള്‍  മര്‍മരം പൊഴിക്കുന്നതും ആസ്വദിച്ചുനില്‍ക്കുന്ന കവിയെ വായനക്കാരന്‍ 'ജാലകപ്പഴുതി'ലൂടെ കാണും.എത്ര ഹരിതാര്‍ദ്രമായ കവിത.'മെല്ലെയെണീറ്റു ഞാന്‍' എന്ന കവിതയും 

"ചില്ലുപോല്‍ ചിതറിയ-
തൊക്കെയു,മിളം മഞ്ഞു
തുള്ളിയായലിഞ്ഞൊറ്റ 
നിറവില്‍ത്തുളുമ്പിപ്പോയി..."
എന്ന 'ഉള്ളക'വും ഈ കവിതയ്ക്കൊപ്പം വായിച്ചു.
എഴുത്തിന്റെ വീര്‍പ്പാവാം 'ഗര്‍ഭം' എന്ന കവിതയില്‍.
' ൂ 'എഴുത്തി്ല്‍ നിന്നും ജീവിതത്തില്‍ നിന്നും ഊര്‍ന്നുപോകുന്ന ചിലതിനെ പറഞ്ഞിരിക്കുന്നു.
 'മണിച്ചീടെ വീട്ടില്‍ വെളിച്ചമെത്തി' എന്ന കവിതയിലെ   ഇരുട്ടിനെ പുണര്‍ന്ന് കുഞ്ഞുനിലാവിനെ താലോലിക്കുന്നു .അവ്യക്തമായതൊക്കെ തെളിച്ചെടുക്കുന്ന വെളിച്ചത്തിനു മണിച്ചിയുടെ സ്വപ്നങ്ങളിലും ആര്‍ദ്രതകളിലും ഒന്നും ചെയ്യാനില്ല.ശല്യമാവുകയല്ലാതെ.വെളിച്ചം അതിന്റെ ഹുങ്കു കാട്ടി കുതിച്ചു വരും.ആ ഹുങ്കില്‍ ഊര്‍ന്നുപോയ വര്‍ണങ്ങളെ തേടി മനസ് ഇരമ്പിയാര്‍ക്കുകയാണ്.കാവിന്റെ പിന്നിലെ ആ ഊത്താണ് മണിച്ചിയുടെ തുടിപ്പ് ..ആവേശം.ഇരവിലാണ് അവളുടെ വെളിവ്.കുഞ്ഞു കുഞ്ഞ് നിലാവുകളെ ഓമനിച്ചോമനിച്ച് ഉള്ള് തണുപ്പിക്കുന്ന മണച്ചി.കവിതയുടെ കുറുകലും ,മുറുകലും മണിച്ചിയുടെ ഉള്ളിരിപ്പിനു ചേര്‍ന്നു നില്ക്കുന്നു.'സ്വാസ്ഥ്യം'  ഉള്ളിലൊരു പ്രപഞ്ചമുണ്ടെന്ന തിരിച്ചറിയലാണ്.

"വായിക്കാനെടുക്കുമ്പോള്‍
വാക്കുകളറിയാതെ,
വ്യംഗ്യങ്ങളുണരാതെ,
കൃത്യമാം പൊരുളെഴാ-
തുത്തരം മുട്ടിക്കുന്ന"ത് 
പ്രകൃതിയും കവിതയും ആയിരിക്കണം 'ഉത്തരം മുട്ടലെ'ന്ന കവിതയില്‍.നിഗൂഢമായ ഒന്നിനെ ശില്പപ്പെടുത്താന്‍ നീരിലും, നിലാവിലും, മണലിലും, ഇലയിലും, കാതലിലും നിഷ്ഫല ശ്രമം.അതിനാല്‍  ഇരവിലും പകലിലും ആ ഒന്നിനെ ഓര്‍ത്ത്  അതിനൊപ്പം.'അതിനാല്‍ 'എന്ന കവിത ഏറെ പ്രിയം.
പിന്നില്‍നിന്നേല്ക്കുന്ന കൊടിയ പ്രഹരമാണ് ഏതു  കുതിപ്പിനും ആയംകൂട്ടുക...കവിതയുടേയും.മനസിനേല്‍ക്കുന്നശക്തമായ പ്രഹരങ്ങളാണല്ലോ എന്നും നല്ലെഴുത്താകുന്നതും.'ഗോള്‍ 'എന്ന കവിത ഈ കുതിപ്പിനെപ്പറ്റിയുള്ളതാണ്.ഉറയുന്ന മൗനം എത്ര സുന്ദരമായ ശക്തമായ സംവേദനമാര്‍ഗമാണ്.ലിപി വേണ്ടാത്ത,വാക്കിന്റെ കനമോ,പൊരുത്തമോ പരതേണ്ടാത്ത മൗനത്തിന്റെ ശ്രുതിയാണ് 'മൗനം'എന്ന കവിതയില്‍. കൃത്യമായി സൂചിപ്പിക്കാന്‍ കഴിയാത്തത്,എന്നാല്‍ നെടുവീര്‍പ്പുകളായി ,നേരിയൊരു അസാന്നിധ്യമായി പ്രകൃതിയിലും  നമ്മിലുമുള്ള ചിലതിനെ 'അത്' എന്ന കവിത പറയുന്നു.

ജലത്തിനും 'മണ്ണിനുമിടയിലൊരാര്‍ദ്രതയുണ്ട്.അതിനതിന്റേതായൊരു പച്ചപ്പുണ്ട്.'അതുപോലെ അസീമിന്റെ കവിതകളില്‍ വാക്കുകള്‍ക്കും ഭാവങ്ങള്‍ക്കുമിടയ്ക്കൊരു തീയുണ്ട്.രണ്ടിനേയും ചേര്‍ത്തുരുക്കാന്‍...ഒന്നായി വാര്‍ക്കാന്‍.ആ തീ കവിയുടെ നോവില്‍ നിന്നാണുരുവംകൊള്ളുന്നത്.
________

പെയ്തു തോര്‍ന്ന മഴയെ അന്വേഷിച്ച് 
പുഴയിറമ്പില്‍....

 

  സിജി സനില്‍

കവിതാസമാഹാരങ്ങൾ നോവൽ പോലെയല്ല വായിക്കേണ്ടത് എന്ന് അറിയാതെയല്ല. ഒരു കവിതയൊ മറ്റൊ വായിച്ചതിന്റെ അനുഭൂതികളുടെ അലയൊലികൾ തീരാൻ സമയം കൊടുക്കണം. എന്നിട്ടെ അടുത്തത് വായിക്കാവൂ എന്നതും ശരി. പക്ഷേ ഈ പുസ്തകത്തിൽക്കൂടി സഞ്ചരിക്കുമ്പോൾ അത് സാധിക്കുന്നില്ല. വിത്തിനുള്ളിലെ ജിവൻ പൊട്ടി ക്കിളിർത്ത് മരമായ് വളർന്ന് അത് തിരിച്ചുപോയി വിത്തായി മാറുന്ന ഒരു ഭ്രമാത്മകമായ - ഇടയ്ക്ക് വച്ച് നിർത്താൻ പറ്റാത്ത ഒരു മനോഹരകാഴ്ചയായി/അനുഭവമായി ആ ലഹരിയിലാണിപ്പോൾ ഞാൻ. 

അമൂർത്തമായതിനെ, ആവാച്യമായതിനെ, അവ്യാഖ്യമായതിനെ ആവിഷ്കരിക്കുക, അനുഭവവേദ്യമാക്കുകയെന്ന കർമ്മമാണ് കവിതയ്ക്കുള്ളത്.. ഹൃദയാന്തർഭാഗത്തു അങ്കുരിക്കുന്ന അനുഭൂതികളുടെ പൊടിപ്പുകളെ സാമാന്യ വ്യവഹാര ഭാഷയിൽ പടർത്തുന്നത് പ്രതിഭാശലികളായ കവികൾക്ക് അനായാസമാണ്. വായിക്കുന്നവരുടെ ഹൃദയത്തിലും സമാനമായ അനുഭൂതി വിശേഷങ്ങൾ  കിളിർത്തു പടർത്താൻ അവരുടെ പ്രതിഭയ്ക്ക് കഴിയുന്നു. അപാരമായ  കാവ്യാലോകത്തെ പ്രജാപതിയായ കവിക്കൊപ്പം (അപാരേ കാവ്യ സംസാരേ കവിരേവ പ്രജാപതി )വായനക്കാരും തത്തുല്യമായ പദവിയിലെത്തുകയാണ്..

 അസീം താന്നീമൂടിന്റെ 'മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത് 'എന്ന കവിതസമാഹാരം  വായിച്ചു കഴിയുമ്പോൾ മനസ്സിലുണരുന്ന അനുഭൂതികളെ വാക്കുകളിലേക്ക് പകർത്തുക യെന്നത് ശ്രമകരമാണ്.. മഞ്ഞിനെ വലയിട്ട് പിടിച്ചു കണ്ണാടിചെപ്പിൽ അടച്ചു വെക്കുന്ന പോലെ വ്യർത്ഥം. പെയ്തു തോർന്ന മഴയെ  അന്വേഷിച്ചു പുഴയിറമ്പിൽ ചെന്നു നിൽക്കുന്ന പോലെ.. മഴയെ കുറിച്ച് പുഴയുടെ വ്യാഖ്യാനം മറ്റൊന്നാണല്ലോ..എന്നെങ്കിലും പുഴ അതിനെ പുനരാവിഷ്കരിക്കുമെങ്കിലും..

പരിചിതമായ ഒരു പാതയിലൂടെ സഞ്ചരിച്ചു കൊണ്ട് അതി സങ്കീർണവും അപരിചിതവുമായ പരിസരത്ത് എത്തിച്ചേരുന്ന സ്ഥലജലവിഭ്രാന്തിയാണ് ഈ കവിതകൾ സമ്മാനിക്കുക.. അല്ലെങ്കിൽ അതീവ സഹസികമായി ഒരു കൊടുമുടി കീഴടക്കുന്ന സഫല്യം ഓരോ കവിതയും ഇതളടർത്തുമ്പോൾ നമുക്ക് ലഭിക്കുന്നു.. അതിഗാഢമായ ഒരു ധ്യാനം നൽകുന്ന ആഴമേറിയ ഒരനുഭവം.. ബാഹ്യപ്രപഞ്ചത്തെ തീർത്തും വിസ്മരിച്ചു കൊണ്ട് അന്തർ ജ്ഞാനത്തിന്റെ ആഴപ്പരപ്പുകളിൽ മുങ്ങി നിവരുന്ന അനുഭൂതി..

എപ്പോഴും ഒരുപടവ് അധികമുണ്ടെന്ന 'അധികപ്പേടി 'പടവുകൾ കയറുമ്പോൾ ഉണ്ടാകുന്ന ഭയത്തെ, ജീവിതത്തിന്റെ അനിർവാച്യമായ ഉൾഭയങ്ങളെ ഇത്രമേൽ അനന്യമായി ആവിഷ്കരിക്കുന്ന കാവ്യനുഭവം സമകാലീനകവിതയിക് അധികമൊന്നും കണ്ടിട്ടില്ല. 

പെട്ടന്ന് എഴുതേണ്ടതല്ല ഈ പുസ്തകത്തെപ്പറ്റി എന്നറിയാം. പക്ഷേ ആ വായന സമ്മാനിച്ച കമ്പനം അവസാനിക്കും മുമ്പ് നാലുവാക്ക് എഴുതിയില്ലേൽ നീതികേടാകും ഞാൻ എന്നോട് ചെയ്യുന്ന! ചിലകവിതകളെപ്പറ്റി രണ്ടുവരി:

#1

ഇരുളും വെളിച്ചവും അവയുടെ അസ്തിത്വത്തെ  പരിപ്രേഷിക്കുന്ന കവിതയാണ് 'മണിച്ചിടെ വീട്ടിൽ വെളിച്ചെമെത്തി..'. വെളിച്ചം ദുഃഖമാണുണ്ണി...' എന്ന് ഇരുട്ടിനെ വാഴ്ത്തിയ കാവ്യ പാരമ്പര്യത്തിന്റെ ഇങ്ങേയറ്റം.. വെളിച്ചത്തിന്റെ കൂർപ്പിനെ, നോവ് നിറഞ്ഞ വെളിപ്പെടലുകളെ, ജീവിതത്തിന്റെ ഇരുണ്ടയിടങ്ങളുടെ നഗ്നതയെ, പൊടുന്നനെ ഗോചരമാക്കുന്ന അവസ്ഥാവിശേഷത്തിന്റെ അസ്വസ്ഥതയെ ഏറ്റവും സ്വാഭാവികമായി ഈ കവിത ആവിഷ്കരിക്കുന്നു. വെളിച്ചമണച്ചു ഇരുട്ടിന്റെ മാറിൽ തല ചായ്ച്ചു നിന്ന് കുഞ്ഞു നിലാവിന് അമ്മിഞ്ഞ നൽകുന്ന മണിച്ചി.. ഇരുളും നിലാവും കൊണ്ട് അവൾ ജീവിതത്തെ അണച്ചു പിടിക്കുന്നു.

#2

പിതാവ് എന്ന ഭൗതിക യാഥാർത്ഥ്യത്തെ  അമൂർത്തമായ, നിരർത്ഥകമായ ശബ്ദം കൊണ്ട്, അതിന്റെ താളവിന്യസം കൊണ്ട് അനുഭവപ്പെടുന്നതിനെയാണ് 'കേട്ടുപതിഞ്ഞ ശബ്ദത്തിൽ 'എന്ന കവിത ആവിഷ്കരിക്കുന്നത്.. അവിടെ പിതാവിന്റെ സ്നേഹവും കരുതലും അധ്വാനവുമുണ്ട്.. തീരെ സൂക്ഷ്മായ ചില ശബ്ദങ്ങൾ മാത്രം ടൂൾ ആക്കിയ ഈ കവിത, മലയാളികുടുംബങ്ങളിലെ സ്ഥിരസാന്നിദ്ധ്യമായ   'ഈഗോ'യിലധിഷ്ഠിതമായ അച്ഛൻ മകൻ സ്നേഹത്തെ അല്ലെങ്കിൽ മറച്ചുപിടിക്കാൻ ശ്രമിക്കുന്ന സ്നേഹത്തെ ഇത്ര ഭംഗിയായി അടയാളപ്പെടുത്താൻ കഴിഞ്ഞ അസാധാരണമായ കവിതയാണിത്.

#3

കൺഫ്യൂഷൻ എന്ന കവിത മരണവും  മരണഭയവും  മനുഷ്യനിലും ഉരഗത്തിലും ഉണ്ടാക്കുന്ന അനുഭവ വിശേഷങ്ങളെ അസാമാന്യ മായി സാമാന്യവൽക്കരിക്കുന്നു.. മരണത്തിനു മുന്നിൽ ജീവജാലങ്ങൾ പ്രതികരിക്കുന്നതിലെ സമാനത ആവിഷ്കരിക്കുകയും  ജീവിതം വിഭിന്നമെങ്കിലും അത് കാത്തു സൂക്ഷിക്കാനുള്ള ത്വര രണ്ടു പേരിലും  ഏകമാണെന്നു കവിത കൊണ്ട് സാക്ഷ്യപ്പെടുത്തുകയുമാണ്..

"പാമ്പു ചാവുമ്പോൾ നമ്മളിൽ പകയോ
നമ്മൾ ചാവുമ്പോൾ പാമ്പിൽ  വിഷമോ
വറ്റിപ്പോകുന്നില്ല "

വിഷവും പകയും കവിതയിൽ മാരകമായി  അന്വയിച്ചിരിക്കുന്നു.

#4

ച്യുയിങ്ങ്ഗം എന്ന ഭോജ്യത്തിന്റെ പ്രത്യേകമായ കഴിപ്പു രീതിയിൽ പുരുഷ കാമനകളുടെ  ഭോഗതൃഷ്ണയിൽ ചതഞ്ഞമർന്ന പെണ്ണവസ്ഥകൾ രൂപകവൽക്കരിക്കപ്പെടുന്ന സവിശേഷമായ കാവ്യനുഭവം  ച്യുയിങ്ങ്ഗം എന്ന കവിത പങ്കു വെക്കുന്നുണ്ട്. ച്യുയിങ്ങ്ഗം വായിലിട്ട്‌ ചവയ്ക്കുന്ന രുചിയനുഭവത്തിൽ  പെണ്മയുടെ പൊതിഞ്ഞു മൂടി വെച്ച ഇമ്പങ്ങളെ കോമ്പല്ലമർത്തി നുകരുവാൻ ധൃതിപ്പെടുന്ന വന്യമായ പൗരുഷത്തെ കവിത ഏറ്റവും സരളമായി എന്നാൽ കണിശമായി  അവതരിപ്പിക്കുന്നുണ്ട്. ഭോഗത്തിന്റെ ആവേശവും ക്ഷണികമായ അനുഭൂതിയും പിന്നീട് വരുന്ന മടുപ്പും ചെടിപ്പുമെല്ലാം കൃത്യമായി കവിതയിൽ സന്നിവേഷിക്കപ്പെടുന്നു. ച്യുയിങ്ങത്തിന്റെ ചവച്ചു, നുണഞ്ഞു, വലിച്ചീമ്പി കുടിച്ചശേഷം പിന്നീട് വരുന്ന അലോസരപ്പെടുത്തുന്ന രുചി വ്യത്യാസം, പിന്നീട് അലസമായി വഴിവക്കിൽ 
ചവച്ചു തുപ്പുന്നത് എല്ലാം സ്ത്രീ പുരുഷബന്ധങ്ങളിൽ നിർദയം ചൂഷണം ചെയ്യപ്പെടുന്ന പെണ്ണാവസ്ഥകളെ പ്രതിനിധാനം ചെയ്യുന്നു.. വർണക്കടലാസ്സിൽ പൊതിഞ്ഞു സൂക്ഷിക്കുന്ന, അവസാനം വഴിവക്കിൽ  മാലിന്യമായി മാറുന്ന ച്യുയിങ്ങ്ഗം പട്ടും പൊന്നും കൊണ്ട് പൊതിഞ്ഞു സൂക്ഷിക്കപ്പെട്ടു അവസാനം  നിഷ്കരുണം തെരുവിൽ വലിച്ചെറിയപ്പെടുന്ന പെണ്ണിനെ പ്രതീകവൽക്കരിക്കുകയാണ്.

#5

പ്രളയം എന്ന ദുരന്തപ്രതിഭാസത്തെ ഭീതിദമായ ഒരു മൂർത്തിയുടെ സൃഷ്ടിയാക്കുന്ന കാവ്യാനുഭവം. പ്രകൃതിയുടെ  സമസ്ത നിഗ്രഹഭാവങ്ങളെയും ആവാഹിച്ചു കൊണ്ട് പ്രളയസൃഷ്ടി നടത്തുന്ന കവി.. കവിത കൊണ്ട് ആസുരമായ പ്രളയകാലത്തെ ആവിഷ്കരിക്കുന്നു പ്രളയം എന്ന കവിതയിൽ.

#6

സർഗ്ഗത്മക വ്യക്തിത്വം സാമാന്യ മനുഷ്യനിൽ സൃഷ്ടിക്കുന്ന സംഘർഷ, സങ്കീർണമനോഭാവങ്ങളാണ് പക്ഷിയെ വരയ്ക്കൽ എന്ന കവിത. ഉള്ളിലുണരുന്ന പൊരുളിനെ പകർന്നു വെക്കാനാവാതെ നിറഞ്ഞുവിങ്ങിയിട്ടും പകരനാവാതെ കാലത്തിന്റെ പുസ്തകത്തിൽ രേഖപ്പെടുത്താനാവാതെ നിഷ്‌ക്രിയമായിപ്പോകുന്ന നിമിഷങ്ങളെ ഈ കുഞ്ഞു കവിത ആവിഷ്കരിക്കുന്നു.. ബ്രഷ് മഷി വാർന്നുറഞ്ഞു പോയതും  ചേക്കേറാനിടമില്ലാതെ പൊലിഞ്ഞു പോയപകലും വ്യർത്ഥമായിപ്പോയ സർഗാത്മക സന്ദർഭങ്ങളെ ധ്വനിപ്പിക്കുന്നു.
ഈ സമാഹാരത്തിലെ ഏറ്റവും മനോഹരമായ പ്രണയ കവിതയാണ് "മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്". പ്രണയത്തിന്റെ കുത്തൊഴുകലിനെ തടുക്കാൻ കഴിയാതെയും, തിരിച്ചു വിളിക്കാനാവാതെയും വീർപ്പു മുട്ടുന്ന പ്രണയി കവിതയിൽ വിങ്ങി വിതുമ്പുന്നു..  

"ഏറെ വീർപ്പോടെ
വിരിഞ്ഞിറങ്ങിയ ഒന്നിനെയും
മടങ്ങിപ്പോകാൻ നിർബന്ധിക്കരുത്...
അത്രമേലസഹ്യമെങ്കിൽ
അടക്കി നിർത്താം :
അമർത്തി വയ്ക്കാം "
സൂക്ഷ്മത്തിൽ നിന്ന് സ്ഥൂലമാക്കപ്പെട്ട പ്രതിഭാസങ്ങളുടെ പിൻവാങ്ങൽ പോലെ വ്യർത്ഥമായിപ്പോകുന്ന ഒരു പാഴ്ചിന്തയാണ് പ്രണയത്തിൽ നിന്നുള്ള പിൻ മടക്കം.. വിത്ത് മരത്തിനെ തിരിച്ചു വിളിക്കുമ്പോലെ, വേരുകൾ മരത്തിലേക്ക് മടങ്ങിപ്പോകണമെന്ന ശാഠ്യം പോലെ, ജലം ഉറവിടത്തിലേക്ക് തിരിച്ചൊഴുകണമെന്ന് പറയുംപോലെ ഏറ്റവും മൗഢ്യമായ ഒന്നായി തീരുകയാണ് പ്രണയത്തെ തിരിച്ചെടുക്കാനാവാത്ത കവിയുടെ /പ്രണയിയുടെ അങ്കലാപ്പ്…

#7

കവിയുടെ ഫാസിസ്റ്റു വിരുദ്ധ രാഷ്ട്രീയ ബോധ്യങ്ങളെ പരാമർശിക്കുന്ന കവിതയാണ് "അശാന്തമായ അസാന്നിധ്യം''
പുലിയിറങ്ങുന്ന ഗ്രാമത്തിന്റെ നിതാന്തമായ ഉൾഭയങ്ങളെ പശ്ചാത്തലമാക്കി ചരിത്രത്തിന്റെ ഇരുണ്ട പുൽ പൊന്തകളിൽ ദംഷ്ട്ര കാണിച്ചു ഭീതിപ്പെടുത്തിയ ഫ്യൂഡൽ ഫാസിസ്റ്റു വർഗ്ഗീയ  ശക്തികളുടെ തിരിച്ചു വരവിനെ ഭയക്കുന്ന നാടിനെ പുലി എന്ന ഇമേജറി കൊണ്ട് കൃത്യമായി അവതരിപ്പിക്കുന്നു. ഒരിക്കൽ ആ വന്യത വിതച്ചിട്ടു പോയ ഉൾഭയങ്ങളെ കാലങ്ങൾ കഴിഞ്ഞിട്ടും മനസ്സുകൊണ്ട് കൊയ്യുന്ന ജനത.. ഭൗതികമായും ആന്തരീകമായും എക്കാലത്തെയും അശാന്തിയായി അത് നില കൊള്ളുന്നു.. ഓരോ വരിയിലും പുലിഭീതി നിറഞ്ഞു നിൽക്കുന്നു. അതിനെ ആവിഷ്കരിക്കാൻ കൃത്യമായ  പാരിസ്ഥിതീക പശ്ചാത്തലവും കവിതയിൽ ഒരുക്കിയിട്ടുണ്ട്.

പുലി പതിയിരിക്കുന്ന ആ
ഇടം മാത്രം പക്ഷെ
തീർത്തും ശാന്തമായിരിക്കും.
ഭക്തരുടെ
കണ്ണിൽ പെടാത്തൊരു വിശ്വാസം
പുല്ലിൽ പതിഞ്ഞു കിടക്കുംപോലെ..

#8

മതവിശ്വാസങ്ങളുടെ പൊന്തക്കാട്ടിൽ ദംഷ്ട്രയൊളിപ്പിച്ചു പതുങ്ങുന്ന വർഗീയ ഫാസിസ്റ്റു രാഷ്ട്രീയത്തെ ഇതിൽ കൂടുതൽ ധ്വനിപ്പിക്കുന്നതെങ്ങനെ..
മനുഷ്യവംശത്തിന്റ ചരിത്രാതീതമായ പകയെന്ന വികാരത്തെ ധ്വന്യാത്മകയി ആവിഷ്കരിക്കുകയാണ് പക എന്ന കവിത . എന്തിനെന്നറിയാത്ത ഒടുങ്ങാത്ത പകയിൽ പൊരുതി ചുണ്ടു കീറുന്ന പക്ഷി ബിംബം കവിതയിൽ വ്യർത്ഥമായ ഉൾപ്പോരുകളാൽ  സ്വയം കൊത്തി മുറിയുന്ന മനുഷ്യ ചേതനയെ പ്രതീകവൽക്കരിക്കുന്നു. ഒരു സ്ഫടിക ഭിത്തിയിൽ തെളിയുന്ന പ്രതിബിംബ ത്തോട്  ആജീവനാന്തം അടരാടുന്ന വ്യർത്ഥ വ്യഥിത  ജന്മങ്ങൾ..  

#9

ആചാരബദ്ധമായ മതവിശ്വാസങ്ങൾക്കപ്പുറം ത്യാഗത്തിന്റെയും സഹനത്തിന്റെയും കരുണയുടെയും ഇസ്ലാമിക പാരമ്പര്യങ്ങളെ പുരസ്കരിക്കുന്ന കവിതയാണ് "നിയ്യത്ത് "  മത വിശ്വാസങ്ങളുടെ, അനുഷ്ടാനങ്ങളുടെ വിരുദ്ധമായ രണ്ടു ചര്യകളാണ്  കവിതയിൽ പ്രകാശിപ്പിക്കുന്നത്.. ആചാരങ്ങളിൽ ആഴ്ന്ന് കൊണ്ടുള്ള  ഉപരിപ്ലവമായ മതബോധവും, ചിന്തയുടെ, ദർശനങ്ങളുടെ  ആഴത്തിൽ വേരൂന്നി ആകാശമാകെ പന്തലിക്കുന്ന മൂല്യവത്തായ മതസങ്കൽപങ്ങളും  സാമാന്തരമായി കവിതയിൽ /ജീവിതത്തിൽ സഞ്ചരിക്കുന്നു.

കവിയുടെ സർഗാത്മക വ്യക്തിത്വത്തിന്റ നിരന്തര സംഘർഷണങ്ങളുടെയും സങ്കീർണതകളുടെയും ആവിഷ്കരങ്ങളാണ് ഇതിലെ ഭൂരിപക്ഷം കവിതകളും. നിത്യ ജീവിതവുമായി സംവേദ്യമായിട്ടുള്ള ഇമേജുകളും, ബിംബകല്പനകളും  കാവ്യനുഭൂതിയെ കൃത്യമായി വായനക്കാരിലേക്ക് പ്രസരിപ്പിക്കുന്നുണ്ട്.. ജലമരം, മണൽത്തരി ശില്പം, അടഞ്ഞ വീടുകൾ എന്നിവയിലെല്ലാം സർഗ്ഗ സമ്പന്നമായ സ്വത്വത്തിന് വ്യാവഹാരികജീവിതവുമായുള്ള ആന്തരികമായ കലാപങ്ങളുടെ വിഷാദഭരിതമായ  ആവിഷ്കരങ്ങളാണ്.
വ്യത്യസ്ത വിതാനങ്ങളിലുള്ള കാഴ്ച കളാണ് അസിമിന്റെ പല കവിതകളും. കുന്നു കയറി മുകളിലെത്തി ഒരേ സമയം ആഴത്തിന്റ ആർത്തിയും ആകാശത്തിന്റെ അനന്തത യും ദർശിക്കുന്നവയും, ജന്മ ദോഷം കൊണ്ട് എങ്കോണിച്ചു പോയ ദൃഷ്ടിയുടെ ജാള്യതമാറ്റുന്ന കൂളിംഗ് ഗ്ലാസിലൂടെയുള്ള  വേവലാതിയില്ലാത്തതുമായ കാഴ്ചകൾ...
വാക്കുകളിൽ നിന്ന് ദൃശ്യങ്ങളിലേക്ക് പര്യടനം ചെയ്തു കൊണ്ട് അനുഭൂതമാകുന്ന  കാവ്യാലോകം. 'ഊ' കാരത്തിന്റെ ചില്ലക്ഷരം പോലും തൂങ്ങി മരണത്തിനെ ദൃശ്യവൽക്കരിച്ചു കൊണ്ട് കരിങ്കല്ലിൽ കൊത്തിയ പ്രാചീന ലിപി പോലെ അർത്ഥം സ്ഫുരിക്കാത്ത വാക്യമായി, കവിതയിൽ അവതരിപ്പിക്കുന്നുണ്ട്. ജീവിതം പല തരം ആവിഷ്കരങ്ങളിൽ പലതായി പ്രതിഫലിക്കുന്നു.. ബസ്സിന്റെ ഡാഡി എന്ന കവിത കാലങ്ങൾ കൊണ്ട്, ജീവിതത്തെ കുറിച്ച്  തലമുറകളിൽ വന്ന കാഴ്ചപ്പാടുകളുടെ പരിണാമത്തെ അടയാളപ്പെടുത്തുന്നു.രണ്ടു തരം വാഹനങ്ങളുടെ ഭൗതികവും സാങ്കേതികവുമായ പ്രത്യേകതകളെ മുൻ നിർത്തി ആവിഷ്കരിക്കുന്നതാണ് ഈ കവിത . നിയതമായ സഞ്ചാര പാതകളിലൂടെ ,നിരന്തരം സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ട്രെയിൻ എന്ന വാഹനം പാരമ്പര്യത്തിന്റ മാറാപ്പ് താങ്ങി അസ്വതന്ത്രമായ ജീവിതം നയിച്ചു പോന്നിരുന്ന ഒരു തലമുറയെ പ്രതിനിധീകരിക്കുന്നു. പുതിയ കാലത്തിന്റെ സൃഷ്ടിയായ ബസ് "വരഞ്ഞിട്ട  മാർഗ്ഗക്കണിശങ്ങളില്ലാതെ" ഭാരത്തിന്റെ കനപ്പുകളില്ലാതെ സുഗമമായി ലക്ഷ്യസ്ഥാനം പൂകുന്നു. മാറിയ കാലത്തെ കവി ഏറ്റവും നൂതനമായി കവിതയിൽ ആവിഷ്കരിക്കുന്നതിങ്ങനെയാണ്.

എത്രയൊഴിഞ്ഞാലും ഉന്തി
നിൽക്കും വയറെന്ന തോന്നൽ

ഇത്തരം അനേകം തോന്നലുകൾ, അവയുടെ ആവിഷ്കാരത്തിന്റ ഒടുങ്ങാത്ത സർഗ്ഗ വ്യഥകൾ, എന്നിവയിലൂടെയുള്ള സഞ്ചാരങ്ങളാണ് ഈ കാവ്യ സമാഹാരം..ആത്മാവിന്റ, ആവിഷ്കാര വ്യഥകളുടെ സങ്കീർത്തനങ്ങളാണ് ഇതിലെ കവിതകളെല്ലാം.  നമ്മളെല്ലാം കടന്നു പോന്ന പാതയിൽ എന്നോ കണ്ടു മറന്ന കാഴ്ചകളിൽ, കാലമേറെ കഴിഞ്ഞിട്ടും പിന്തുടരുന്ന അജ്ഞാതമായനോവുകളിൽ സ്പർശിക്കുന്നവയാണ് ഇതിലെ ഓരോ കവിതകളും. അത് കൊണ്ട് തന്നെ ഈ കാവ്യനുഭവവും ജീവിതയാത്രയിൽ കൂടെപ്പൊരുന്നു..


 

Share :

Photo Galleries