Archives / january 2021

പോതുപാറ മധുസൂദനൻ
കടല്

കടലേ പതഞ്ഞ് പതഞ്ഞ്

പ്രണയമെൻ മേനിയിൽ തിരകളായ് തഴുകുക

ഒരു കുളിർ കാറ്റിൻ്റെ

കിന്നാര മായെൻ്റെ

ചെവികളിൽ മുഴങ്ങുന്നു

മധുര ഗാനസ്മൃതി

കരയെപ്പുണരുന്നു

നീയെങ്കിലും, കര തിരികെപ്പുണരില്ല

കാലപ്പെരും കഥ

അലിയുന്നു സ്നേഹം പതഞ്ഞു നിരാശതൻ

നെടുവീർപ്പു കൊണ്ടു വൻ

തിരകളായ് തീരത്തു

പ്രഹരമേൽപ്പിച്ചിട്ടു ,

പാവാടഞ്ഞുറികൾ പോൽ

ശാന്തമായ് മായുന്നു

കടലേ, നിനക്കിത്ര പ്രണയമെന്തേ?

കരയിൽ കുരുങ്ങിക്കിട

പ്പതോ നിൻ്റെ പ്രണയത്തിരച്ചുരുൾ ച്ചുണ്ടുകൾ

നിന്നെ മോഹിച്ചു തീര-

ത്തിരകളിലോടിക്കളിയ്ക്കുവോർ

തീരത്തുടൽ കാഞ്ഞ്, വേരറ്റബന്ധം മുറിഞ്ഞ്

ചരസിൻ്റെ ലഹരിക്കുരുക്കിൽ

മയങ്ങിക്കിടന്ന്, മേഘച്ചിറകിൽ പ്പറന്ന്

വിഹായസ്സിൻ നാഭിത്തടങ്ങളിൽ

നാവിൻ നനവാൽ

കഥകളെഴുതി,

താഴേയ്ക്കിറങ്ങി

ഉപ്പലിവു ള്ളൊരാ തീരങ്ങളിൽ ചുറ്റി

കുത്സിത ചിന്തകളുത്സവം കണ്ട് മയങ്ങിക്കിടക്കുവോർ

കാണാക്കയങ്ങളിൽ

കണ്ണിൻ കുരുക്കിട്ട്

കവിതയെച്ചുറ്റിവലിയ്ക്കുവോർ

കടല കൊറിച്ച് നടക്കവെ കാറ്റാടിപ്പെണ്ണിൻ്റെ കവിളിൽ കടക്കണ്ണെറിയുവോർ

നിൻ്റെ തീരത്തു കനിവുള്ള മിഴിയുമായ് പ്രണയക്കിനാവുമായെത്തുവോർ  

തീരത്തിനേകും പ്രണയത്തിലെ പത

തീരത്തിരിപ്പോർക്കും അല്പം കൊടുത്തു നീ

ഉഡുക്കൾ നിറയുമുഡു രാജമണ്ഡലം

നോക്കിച്ചിരിച്ചു നിൻ പ്രണയം തമാശ പോൽ

പ്രണയിയ്ക്കുവാനേയറിയൂ ,പ്രണയം പ്രകൃതിയാൽ സിദ്ധിച്ചവരദാനമല്ലയോ

സ്നേഹിയ്ക്കാൻ മാത്രമറിയും വിശാലമാം സ്നേഹക്കടലേ നിന്നാത്മാവറിഞ്ഞു ഞാൻ

കടലേ, നീയും ഞാനുമെൻ കവിതയും പ്രണയിപ്പൂ ,തിരികെ

പ്രതീക്ഷകളില്ലാതെ

 

 

Share :