Archives / December 2020

ഇടയ്ക്കാട് സിദ്ധാർത്ഥൻ
പ്രത്യാശ

മഴയും മിഴിയും
പതിവായി പ്രണയിച്ചിരുന്ന
വയൽവരമ്പിലിരുന്നാണ്
ഞാൻ കവിതകളെഴുതിയിരുന്നത്.
കലഹത്തിന്റെ പ്രണയരസം
പകർന്നെടുത്തും,
കരളുരുക്കത്തിന്റെ കനലുപങ്കിട്ടുമവർ
ആഘോഷിക്കവെ.
മൗനത്തിന്റെ ഇടവേളകളിലവരെ
ഞാനെന്റെ കവിതകൾ
ചൊല്ലിക്കേൾപ്പിച്ചു.
പകരം,
പ്രണയരഹസ്യങ്ങളുടെ മുദ്രകൾ
അവർ എനിക്കായി നല്കി.
പ്രണയം,
മകരമഞ്ഞു പോലെ നനുത്തതല്ലെന്ന്
മഴ പറഞ്ഞ;
മലവെള്ളംപോലെ ആരവമില്ലെന്ന് 
മിഴിയും.
രാത്രിമഴയുടെ ഹൃദയത്തിൽ
പകൽക്കിനാവുകളുടെ പടവുകൾ.
പുലരിമഴയുടെ ചുണ്ടിൽ,
ആദ്രതയുടെ ആന്ദോളനം.
പ്രണയനോവിന്റെ മഴ,
മരച്ചില്ലകളിൽ
വിലാപഗീതങ്ങളുമായി 
ചുണ്ടനക്കുമ്പോൾ,
പ്രണയപ്പേടിയിൽ,
എന്നെ മറന്നകന്നവളുടെ
നനവാർന്ന മിഴികളിൽ
ഒരു കവിത കൂടിപ്പകരാൻ
ഞാനിനിയും കാത്തിരിക്കുകയാണ്;
കലഹത്തിന്റെ കടവുകളിൽ,
അവളെ ഞാനിനിയും,
കണ്ടു മുട്ടുമെന്ന പ്രത്യാശയിൽ...
 

Share :