Archives / july 2021

അർച്ചന ഇന്ദിര ശങ്കർ  ഗവേഷണ വിദ്യാർത്ഥി
അവകാശികൾ

ചൊരിയുന്ന മഴയിലും 

എരിയുന്ന വയറുമായ്

കുളിരിലും പൊള്ളിക്കും 

ഹൃത്തിലെ ചിതയിൽ വെന്ത് 

തോലൊട്ടും തോളിലായ്  

യാതനാഭാരം പേറും മാറാപ്പുമേന്തി

വഴിവക്കിൽ വീടെന്നുപമിച്ച മരച്ചോട്ടിൽ 

അനന്തവിഹായുസ്സിൻ മേൽക്കൂരക്കീഴിൽ 

അവകാശികളലയുന്നു 

ഭൂമിതൻ അവകാശികൾ. 

ആധാരരേഖകൾ ചമഞ്ഞൊരു തുണിക്കീറു 

മുഷിഞ്ഞു നാറി കിടപ്പുണ്ടാ തെരുവീഥിയിൽ. 

അന്നതിനവകാശിയൊന്നുണ്ടീ ഭൂവിൽ 

ആമാശയം നീറി വിശക്കുന്നവരത് 

എങ്കിലും നിറയുന്നു ചവറ്റുകൊട്ടകൾ 

എച്ചിലെന്ന പേരിൽ ധാരാളികളെറിയും 

ആയിരം വിഭവത്താൽ. 

അവകാശികൾ ചിലർ 

നാൽക്കാലികളുമിരുകാലികളും 

അതിൽ മാന്തി തേടുന്നു 

നേടുന്നു അവകാശമായന്നം . 

ആരോഗ്യമവകാശം 

ആയിരമാശുപത്രി കൂണുപോലുയരിലും 

തെരുവിൽ മരിക്കുന്നു ജന്മങ്ങൾ 

ചികിത്സ രുചിക്കാതെ. 

വിദ്യയവകാശമെന്നുച്ചത്തിൽ 

മുഴങ്ങും പ്രസംഗമീ തെരുവീഥിയിൽ.

ബോധവത്കരണ പ്രഹസനവേദിയിൽ  

അവകാശപ്രസംഗവും നിയമത്തിൻ 

അവബോധവും വാരിവിതറി 

കൈകഴുകിയവർ പോയാൽ 

എച്ചിലും കരിങ്കല്ലും 

പിന്നെയും ചുമക്കും ബാല്യം.

നോവും പെരുവയർ പത്തുമാസം പേറുമെന്നാകിലും

മക്കൾതൻ പേരിലിടമില്ലാ പെണ്ണവൾക്ക്.

സ്നേഹമതുപിന്നെ അവകാശമല്ല, 

നിയമപുസ്തകമൊന്നിലും ഒരുതാളിലും 

കാണില്ലയങ്ങനെ 

എങ്കിലോ അഖിലസാരമൂഴിയിലെന്നഹംഭാവിപ്പൂ 

സ്നേഹമത് ലഭിക്കാതായിരമൊടുങ്ങുന്നു 

കയർ തുമ്പിൽ. 

അവകാശം അവകാശം 

ആർത്തുവിളിക്കുക

ഉച്ചത്തിൽ വീണ്ടും വീണ്ടും.

അന്ധവിശ്വാസമൊന്നായ് അവശേഷിക്കുമതുമുലകിൽ. 

 

 

Share :