Archives / October 2020

രാധിക S .R
  മേദിനി 

ഇന്നലത്തെ യാത്രക്ഷീണം കൊണ്ടാവാം ഇന്നു പതിവിലും വൈകിയാണ് ഉണർന്നത്. യാത്ര എന്നു പറയുമ്പോൾ വളരെ രസകരമായ ഒരു യാത്രയായിരുന്നു. എന്റെ ജീവിതത്തിൽ ഇനി ഇതുപോലൊരു യാത്ര ഉണ്ടാകാനും സാധ്യത കുറവാണു. കാര്യത്തിലേക്ക് കടക്കാം. എന്റെ സുഹൃത്ത് ഷാനിയാണ് എനിക്കിതെപ്പറ്റി ഒരു ഐഡിയ തന്നത്. അവൾ ജോലി ചെയ്യുന്നിടത്തു നിന്ന് ഏകദേശം പതിനഞ്ചു കിലോമീറ്ററിൽ കൂടുതൽ ഉള്ള ഒരു സ്ഥലം. 'കുടപ്പനക്കുന്ന് '. വനപ്രദേശമാണ്. പുറംലോകവുമായി അവർക്കുള്ള ഏക ബന്ധം കൃഷി സാധനങ്ങൾ വിൽക്കാനുള്ള യാത്രയാണ്. അവിടെയുള്ള ഏറ്റവും വലിയ പ്രത്യേകത പീഡനങ്ങൾ ഇല്ലാത്ത ഒരു ഗ്രാമം. കേൾക്കുമ്പോൾ അത്ഭുതം തോന്നാം. എനിക്കും തോന്നി. അതിനുപിന്നിൽ ഒരു കഥ ഉണ്ട്. കഥയ്ക്ക് പിന്നിലെ കഥാപാത്രത്തെ ഞാൻ നേരിട്ട് കണ്ടു. ഇന്നവർക്കു 38 വയസുണ്ട്. കാര്യമായ സൗന്ദര്യമോ വിദ്യാഭ്യാസമോ ഒന്നുമില്ല. കുടുംബത്തിൽ ഒതുങ്ങി കുട്ടികളെ നോക്കി നടക്കുന്ന ഒരു സ്ത്രീ. തന്റെ വീട്ടുകാരോടൊപ്പം കൃഷിയും കന്നുകാലി പരിചരണവുമായി നടക്കുന്ന ഒരു സ്ത്രീ. പക്ഷെ അവരുടെ ഓലപ്പുരക്കുൻപിൽ ഒരു ചെറിയ ഷെഡ് ഉണ്ട് ചാക്ക് വലിച്ചു കെട്ടിയ ഒരു ചെറിയ ഷെഡ്. അതിന്റെ മുൻപിൽ ഒരു മനുഷ്യനെയും കണ്ടു. കാലം വരുത്തിയ മാറ്റവും നന്മയും അയാളിൽ പ്രകാശിക്കുന്നുണ്ടായിരുന്നു. എന്റെ ചോദ്യങ്ങൾക്കുള്ള മറുപടി അവരെ ദർശിച്ച മാത്രയിൽ കിട്ടിയതുകൊണ്ട് ഞാൻ തിരികെ മടങ്ങി. പ്രസവവേദന അനുഭവിക്കുന്ന സ്ത്രീയെപ്പോലെ എന്റെ കാഴ്ചയെ കടലാസിലേക്ക് സൃഷ്ടിക്കാൻ എന്റെ ഉള്ളം പിടച്ചുകൊണ്ടിരുന്നു. ആ കഥ ഇതാണ്. ഞാൻ കണ്ട സ്ത്രീ യുടെ പേരാണ് മേദിനി. അവർക്ക് പതിമൂന്നു വയസുള്ളപ്പോൾ കൂട്ടുകാരോടൊപ്പം പുല്ലറക്കാൻ പോയതാണ്. തിരികെ വരും വഴി കൂട്ടുകാരെ പിരിഞ്ഞു വീട്ടിലേക്ക് മടങ്ങും വഴി ഒരു കാമ ഭ്രാന്തൻ അവളെ കുറ്റി ക്കാട്ടിലേക്ക് വലിച്ചിഴച്ചു. അലറികരഞ്ഞ അവളുടെ ശബ്ദം കന്നു കാലിയെ അഴിക്കാൻ പോയ ഒരാൾ കേൾക്കുകയും അവളെ രക്ഷിക്കുകയും ചെയ്തു. സംഭവം നാട്ടുകൂട്ടത്തിൽ എത്തി. അവരുടെ തർക്കപരിഹാര സെൽ ആണ്. അവിടുത്തെ നിയമങ്ങൾ തെറ്റിക്കാൻ പാടില്ല എന്നാണ് നിയമം. വാദിയും പ്രതിയും എത്തേണ്ടിടത്തു സാധാരണ സ്ത്രീ വിഷയങ്ങളിൽ പെൺകുട്ടികൾക്കു പകരം വീട്ടുകാർ ആയിരിക്കും പങ്കെടുക്കുക. എന്നാൽ മേദിനി സ്വയം എത്താൻ തീരുമാനിച്ചു. അത് വളരെ വ്യത്യസ്തമായ ഒരു തീരുമാനമായിരുന്നു. നാട്ടുകൂട്ടം സ്ത്രീക്ക് അപമാനം സംഭവിച്ചിട്ടില്ലാത്തതിനാൽ അവളുടെ സൽപ്പേര് കളങ്കപ്പെടുത്തിയ ആ വ്യക്തി മേധിനിയെ വിവാഹം കഴിക്കണമെന്ന് തീരുമാനിച്ചു. എല്ലാവരും അംഗീകരിച്ചു. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് മേദിനി പറഞ്ഞു. 'അല്ലയോ മൂപ്പ, നാട്ടുകൂട്ടത്തെ ബഹുമാനിച്ചുകൊണ്ട് എന്റെ അഭിപ്രായം പറയുവാൻ അനുവാദം നൽകണം '. മൂപ്പൻ സമ്മതിച്ചു. മേദിനിയുടെ ഉറച്ച ശബ്ദം ജനങ്ങൾ കേട്ടു. പതിമൂന്ന് വയസുള്ള അവൾ മറ്റാരേക്കാളും പക്വതയോടെ സംസാരിക്കുവാൻ തുടങ്ങി. അവളുടെ മുത്തശ്ശി അറിവുള്ള സ്ത്രീ ആയിരുന്നു. അവരിലൂടെ കേട്ടറിഞ്ഞ വിദ്യാഭ്യാസം അവളുടെ വാക്കുകളിൽ കൂടി നാട്ടുകൂട്ടത്തെ ഞെട്ടിച്ചു കളഞ്ഞു. 'എനിക്ക് സംഭവിച്ചതുപോലെ അല്ലെങ്കിൽ അതിൽ കൂടുതൽ നാളെ ഈ ഗ്രാമത്തിലെ പലർക്കും സംഭവിച്ചേക്കാം. അതുകൊണ്ട് ഈ ദുഷ്ടന്റെ കൈകൾ ഛേദിച് നാട്ടുകൂട്ടത്തിന്റെ വാതിൽക്കൽ കെട്ടിത്തൂക്കുകയാണ് വേണ്ടത്. പക്ഷേ അതു ഇയാൾക്കു കിട്ടാവുന്ന ഏറ്റവും ചെറിയ ശിക്ഷ ആയിപ്പോകുമെന്നുള്ളത്കൊണ്ട് എന്റെ ഒരു ആഗ്രഹം സാധിച്ചു തരാൻ നാട്ടുകൂട്ടത്തിൽ വിധി ഉണ്ടാകണം. ' മൂപ്പനും കൂട്ടരും അവളുടെ പക്ഷത്തായിരുന്നു. അവൾ അവളുടെ ആവശ്യം അറിയിച്ചു. 'ഞങ്ങളെപ്പോലുള്ള സ്ത്രീകൾക്ക് സംരക്ഷണം വേണം. പല തൊഴിൽ ചെയ്യുന്നവർ ഉണ്ട്. ആയതിനാൽ  എന്തെങ്കിലും അയോധന കല അഭ്യസിക്കുവാൻ എന്നെ  പട്ടണത്തിലേക്ക് വിടണമെന്ന് അഭ്യർത്ഥിക്കുന്നു. എന്നിലൂടെ ഈ ഗ്രാമത്തിലെ ഒരോ സ്ത്രീക്കും പകർന്നു കൊടുക്കുന്നതാണ്. എന്റെ യാത്രയിൽ എനിക്കു മാനഹാനി ഏൽക്കാതെ എന്നെ സംരക്ഷിക്കുവാൻ ഈ ദുഷ്ടനെ ഏർപ്പാട് ചെയേണ്ടതാണ്. എനിക്ക് എന്തെങ്കിലും  അപകടം ഇവൻ  മുഖേന സംഭവിച്ചാൽ ഇവന്റെ മാതാവിനെയും സഹോദരിയെയും പൊതു സമൂഹത്തിന്റെ മുന്നിൽ കൊണ്ടുവന്നു ഇവന്റെ മുന്നിൽ വെച്ച് മാനഹാനി വരുത്തേണ്ടതാണ്. കൂടാതെ എനിക്ക് യോജിച്ച പുരുഷനെ വിവാഹപ്രയമാകുമ്പോൾ കണ്ടെത്തി തരേണ്ടതും ഇവന്റെ ഉത്തരവാദിത്തമാണ്. ഇവൻ വിവാഹം കഴിക്കാനോ സ്ത്രീകളോട് അപമര്യാദയായി പെരുമാറാനോ ശ്രമിക്കുന്ന പക്ഷം ഇവന്റെ കൈകൾ ഛേദിച്ചു നാട്ടുകൂട്ടത്തിന്റ വാതിൽക്കൽ തൂക്കാനും മറ്റാരും ഇത് അനുകരിക്കാതെ തടയാനും വിധി ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു.,, ´

മേദിനി യുടെ അഭിപ്രായം സ്ത്രീകൾ കയ്യടിയോടെ ഏറ്റ് പിടിച്ചപ്പോൾ ഇല്ലാതായത് ഒരു  അന്യായമാണ്. എല്ലാം നടന്നു. മേധിനിക്ക്  കാവൽക്കാരനായി. മേദിനി ക്ക് വരനെ ഒപ്പിച്ചും കൊടുത്തു. അവിടുത്തെ സ്ത്രീകളുടെ കൈക്കരുത്തും മെയ്ക്കരുത്തും ഭ്രാന്തന്മാരെ അകറ്റി നിർത്തിച്ചു. ആ ദുഷ്ടൻ ഇന്നും മേദിനി യുടെ വീടിനു കാവലാണ്. മരണം വരെ. അവന്റെ ശിക്ഷ അതാണ്.....

Share :