Archives / september 2020

ജോസഫ് ജോർജ്
ഉയർത്തെഴുന്നേല്പ്

മാനവരാശിയെ ഇത്രമേൽ സ്വാധീനിച്ചിട്ടുള്ളൃ മറ്റൊരു പദമില്ല. വി. ബൈബിളിൽപ്പോലും ഉയർത്തെഴുന്നല്പ് എന്നതാണ് ആ പുസ്തകത്തിൻെറ ന്യൂക്ളിയസ്. പ്രവർത്തിപഥത്തിൽ വരാവുന്ന തടസ്സങ്ങൾ ഇച്ഛാശക്തിയോടെ തരണം ചെയ്ത് മുന്നേറുന്നതിനെയാണ് ഉയർത്തെഴുന്നേല്പുകൊണ്ട് ഉദ്ദേശിക്കുന്നത്. ഉയർത്തെഴുന്നേല്പിനെ മൂന്നു ഘട്ടങ്ങളായി തിരിക്കാം. ആഗമനകാലം, ജീവിതകാലം, പുനരുത്ഥാനകാലം.

ആഗമനകാലം:- ഒരു മനുഷ്യജീവനെത്തന്നെ നിരീക്ഷിച്ചാൽ ഒരു ജീവൻ അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതുമുതൽ ആഗമനകാലം ആരംഭിക്കുന്നു. ഈ ഗർഭപാത്രത്തി കഴിയുന്ന കുഞ്ഞ് ജീവിതകാലം എന്നൊരവസ്ഥയെപ്പറ്റി അറിയുന്നതേയില്ല. ഈ അവസ്ഥയിൽ അമ്മയുടെ സ്വഭാവവിശേഷങ്ങൾ ഈ കുഞ്ഞിൻ്റ അടുത്തഘട്ടമായ ജീവിതകാലത്തിലേക്ക് നയിക്കപ്പെടുന്നു. എല്ലാ ജീവജാലങ്ങളുടെയും വളർച്ച ഇങ്ങനെതന്നെയാണ്. ചെളിക്കുണ്ടിൽ നിന്നാണ് മനോഹരമായ താമരപ്പൂവ് വിടരുന്നത്. വികൃതജീവിയായ പുഴുവിൽ നിന്നാണ് വർണ്ണഭംഗിയുള്ള ചിത്രശലഭം രൂപപ്പെടുന്നത്.

ഒരു ഗർഭപാത്രത്തിൽ വളർന്ന ഇരട്ടക്കുട്ടികളിൽ ഒന്ന്ആൺഭ്രൂണവും മറ്റൊന്ന് പെൺഭ്രൂണവുമാണന്ന് കരുതുക. ആൺഭ്രൂണം കാണിക്കുന്ന വികൃതികൾ അറിഞ്ഞ് പെൺഭ്രൂണം പറയുന്നു ഇതെല്ലാം അടുത്ത ജന്മത്തിൽ നീ അനുഭവിക്കും. അപ്പോൾ ആൺഭ്രൂണം പറയുന്നത് അങ്ങനെയൊരു ജന്മമില്ലായെന്നാണ്.എന്നാൽ അങ്ങനെയൊന്ന് ഉണ്ടന്ന് ഈ ഭൂമിയിൽ ജീവിക്കുന്ന നമുക്കറിയാവുന്നതാണല്ലോ. അടുത്തഘട്ടം ഒരു ഉയർത്തെഴുന്നേല്പിലൂടെയാണ് ഈ ഭൂമിയിലുള്ള ജീവിതം ആരംഭിക്കുന്നത്.

ജീവിതകാലം:

അങ്ങനെയൊരു ഭ്രൂണം വളർന്ന് അമ്മയുടെ ഉദരത്തിൽ കാലാവധി തികച്ച് ഈ ഭൂമിയിലെ ജീവിതത്തിലേക്കു വരികയാണ്. ഈഭൂമിയും ഒരർത്ഥിൽ പറഞ്ഞാൽ ഒരു ഗർഭപാത്രം തന്നെയാണ്. നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന ഭൂമിയുടെ അടിത്തട്ടിൽപ്പോലും ജലമാണ്. ഒരമ്മയുടെ ഗർഭപാത്രത്തിൽ ഒരു കുഞ്ഞിന് കിടക്കാനുള്ള സൗകര്യമാണുള്ളതെങ്കിൽ ഈ ഭൂമിയെന്ന ഗർഭപാത്രത്തിൽ അനേകം കുഞ്ഞുങ്ങൾക്ക് സ്വതന്ത്രമായി ജീവിക്കുന്നതിനുള്ള ചുറ്റുപാടുകളാണുള്ളത്. മുൻകൂട്ടി നിശ്ചയിക്കാനാകാത്തവിധമാണ് ഭൂമിയിലെ ജീവിതം. ഭൂമി അതിൽ വളരുന്ന ഓരോ ജീവജാലങ്ങൾക്കും അതീവ ശ്രദ്ധ തന്നെയാണൊരുക്കുന്നത്. പുല്ല് വളരുന്നത് നോക്കൂ, പക്ഷിക്കുഞ്ഞ് പറക്കാൻ നടക്കുന്നതു നോക്കൂ, പൂവ് വിടരുന്നത് നോക്കൂ, കുഞ്ഞമീൻ നീന്തുന്നത് നോക്കൂ അവിടെയെങ്ങും യാതനകളില്ല. പ്രകൃതിസഹജമായ ഒരു ശക്തി അതിനെയൊക്കെ സഹായിക്കുന്നുണ്ട്. രാവിലെ സൂര്യൻ ഉദിച്ചുയരുന്നതും, മഴ പെയ്യുന്നതും, കാലാവസ്ഥക്കു മാറ്റം വരുന്നതുമെല്ലാം ഭൂമി അതിൻെറ കർത്തവ്യം യഥാസമയം ചെയ്യുന്നതുകൊണ്ടാണ്.ശാസ്ത്രീയമായവശങ്ങങളിൽ ചിന്തിക്കകയാണങ്കിൽ ഭൂമി അതിൻെറ അച്ചുതണ്ടിൽ 365 ദിവസവും സൂര്യനെ ചുറ്റിക്കൊണ്ടിരിക്കുന്നു. അങ്ങനെ രാവും പകലും ഭൂമിയിൽ വളരുന്ന ജീവജാലങ്ങൾക്കുവേണ്ടി ഒരമ്മ ഗർഭപാത്രത്തിൽ വളരുന്ന കുഞ്ഞുങ്ങളെ എങ്ങനെ ശ്രദ്ധിക്കുന്നുവോ അതേ ശ്രദ്ധയോടെ ഭൂമി എല്ലാറ്റിനെയും കാത്ത് സൂക്ഷിക്കുന്നു.

മറ്റു ജീവജാലങ്ങളിൽ നിന്നു വ്യത്യസ്തമായി മനഷ്യനെന്ന ബുദ്ധിരാക്ഷസൻ  ഭൂമിയിൽ ഇന്നു കാണുന്ന വളർച്ചക്കും അതിനേക്കാളുപരി ഭൂമിയുടെ നശീകരണത്തിനും ഇടവരുത്തുന്നു. 1945 ൽ അമേരിക്ക ജപ്പാനിലെ ഹിരോഷിമയിൽ ബോംബു വർഷിച്ചത് ഇതിനൊരുദാഹരണമാണ്. ഇതാണ് ഞാൻ എന്ന ഭാവമുള്ള രാഷ്ട്രത്തലവൻമാർ ഭൂമിയെന്ന അമ്മയോടു കാട്ടിക്കൂട്ടുന്ന ക്രൂരതകൾ. എന്നിട്ടും ഭൂമിയെന്ന ഗർഭപാത്രം ഹിരോഷിമയെ തള്ളിക്കളഞ്ഞില്ല. എഴുപതുവർഷങ്ങൾ നീണ്ട പരിശ്രമഫലമായി ഒരു ഉയർത്തെഴുന്നേല്പിലൂടെ ഹിരോഷിമയെ ലോകത്തിലെതന്നെ സുന്ദരമായ നഗരങ്ങളിലോന്നാക്കി. ഇത്തരം സംഭവങ്ങൾ ഭൂമിക്ക് താങ്ങാവുന്നതിനപ്പുറമാകുമ്പോൾ ഒരു ഒരു ഉയർത്തെഴുന്നേല്പിനുവേണ്ടി ചിലവ്യതിയാനങ്ങൾ സംഭവിക്കുന്നു. ഇത്തരം വ്യതിയാനങ്ങളാണ് ഭൂമികുലക്കം, ചുഴലിക്കാറ്റ്, ഉരുൾപൊട്ടൽ തുടങ്ങിയവ. 

 ആധുനിക മനുഷ്യൻ ഗർഭവതിയായ തൻെറ ഭാര്യക്ക് വേണ്ട രീതിയിലുള്ളചികത്സാസഹായങ്ങൾ ചെയ്ത് ആഗർഭത്തിൽ വളരുന്ന കുഞ്ഞിനെ എത്രത്തോളം സംരക്ഷിക്കാമോ അതിനുവേണ്ടിയുള്ള മുൻകരുതലെല്ലാമെടുക്കും എന്നാൽ താൻ വളരുന്ന ഭൂമിയെന്ന ഗർഭപാത്രത്തെ ഒരു മാനുഷിക പരിഗണനപോലും കൊടുക്കാതെ എന്തും ഏതും താങ്ങിക്കൊള്ളുമെന്നാണ് ചിന്താഗതിയാണുള്ളത്.

പുനരുത്ഥാനകാലം:

പുനരുത്ഥാനകാലമെന്നുവച്ചാൽ അടുത്ത തലമുറക്കുവേണ്ടി നമ്മൾ ഭൂമിയിൽ ഒരുക്കിവക്കുന്ന നന്മകളുടെ ഭണ്ഡാരമാണ്. അതിനാൽ നമ്മുടെ പിൻതലമുറക്കാർ ജീവിക്കേണ്ടയിടമാണ് എന്ന കരുതലോടെ ഭൂമിയെ ഒരുക്കി നിർത്തുകയെന്നതാണ് നമ്മുടെ കർത്തവ്യം. 

ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി എന്നിവടങ്ങളിൽ വർഷിച്ച ബോംബു സ്ഫോടനങ്ങളും, സുനാമി, ഓഖി എന്നീ ചുഴലിക്കാറ്റുകളും, അടുത്തിടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഉരുൾപൊട്ടലുകളും ഭൂമിയുടെമേൽ നമ്മൾ തന്നെ വരുത്തിവക്കുന്ന വിനാശങ്ങളാണ്.ഇതിനൊരു പരിഹാരം കണ്ടുപിടിക്കുന്നതിനുവേണ്ടി പ്രകൃതിസംരക്ഷകരെയും, ശാസ്ത്രഞ്ജരെയും ഒരുമിച്ചുകൂട്ടി അവർ പറയുകാര്യങ്ങൾക്കു പ്രാധാന്യം കൊടുത്തുകൊണ്ട് ഒരു പുനരുത്ഥാനകാലം സൃഷ്ടിച്ചെടുത്തെങ്കിൽ മാത്രമേ അടുത്ത തലമുറക്കും ഇന്ന് ഇവിടെയായിരിക്കുന്നവർക്കും ഭൂമിയുടെ ആവാസ്ഥവ്യവസ്ഥ തിരിച്ചു കൊണ്ടു വരുന്നതിന് സാധിക്കുകയുള്ളു. ഭൂമി നമ്മെ വഹിക്കുന്ന ഗർഭപാത്രമാണന്ന ചിന്താഗതി ഏവരിലുമുണ്ടകട്ടെയെന്ന് ആശംസിക്കുന്നു.

 

 

Share :