Archives / july2020

    ഡോ.നീസാ,  കൊല്ലം
മോക്ഷം തേടി 

നീലക്കുയിലേ പറയുക നീ
നീലാകാശ വിശേഷങ്ങൾ;
നന്മനിറഞ്ഞൊരു മനവുമായ്
സദാ ആടിപ്പാടി നടപ്പതല്ലോ!

ഹിംസകളില്ലാതെ നീയെന്നും
അഹിംസ മാത്രം ശീലമാക്കി;
അല്ലലില്ലാതെ, പരാതികളില്ലാതെ
തെന്നൽ പോൽ വിഹരിക്കുകയല്ലോ!

ഒരുവേള ഒരുവരം ലഭിച്ചെന്നാൽ
കൂടണമെനിക്കും നിന്റെകൂടെ;
വിഷലിപ്തമായ ദ്വേഷങ്ങൾ
പാടേ മറന്നൊന്നു ഗമിച്ചീടണം.
 
 ദുഖങ്ങൾ വെന്തുരുകിയ ചാരവും
 ഉള്ളിലടിഞ്ഞ മാറാലകളും;
പാപപങ്കില നിമിഷങ്ങളും
കടലിൽ താഴ്ത്തി വന്നിടാം.

ഘനമില്ലാത്ത  ഹൃദയവുമായി
വാനിൽ  ചിറകടിച്ചു പറന്നുയരാം;
ഒടുവിൽ കുഴഞ്ഞു വീഴുമ്പോൾ
നിന്നരികിൽ തളർന്നു മയങ്ങിടാം.

Share :