Archives / February 2018

പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍
ജാതിദമനത്തിന്‍റെ മന്ത്രധ്വനി

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ഇക്കഴിഞ്ഞ ഒക്ടോബറില്‍ അബ്രാഹ്മണ വിഭാഗത്തില്‍പ്പെടുന്ന 36 പേരെ ശാന്തിക്കാരായി ക്ഷേത്രങ്ങളില്‍ നിയമിക്കുകയുണ്ടായി. അതില്‍ ഭൂരിപക്ഷവും ഈഴവരും കുറച്ചുപേര്‍ ദളിത് ജാതികളിപ്പെട്ടവരുമായിരുന്നു. അബ്രാഹ്മണരെ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി നിയമിച്ചത്. ക്ഷേത്രപ്രവേശന വിളംബരത്തിനു ശേഷമുള്ള ഏറ്റവും ധീരമായ നടപടിയാണെന്ന് കുറെപ്പേര്‍ വാഴ്ത്തി. ക്ഷേത്രങ്ങള്‍ പവിത്രസ്ഥാനങ്ങളായതിനാല്‍ അയിത്തജാതിക്കാരെ ശാന്തിക്കാരായി നിയമിച്ചതുമൂലം അവയുടെ വിശുദ്ധി നഷ്ടപ്പെടുമെന്ന് ജډശുദ്ധിയുണ്ടെന്ന് അഭിമാനിക്കുന്നവര്‍ വിലപിച്ചു. പൂജാരിപ്പണി കുലത്തൊഴിലാണെന്നും അത് കയ്യടക്കാന്‍ ആരെയും അനുവദിക്കില്ലെന്നും നമ്പൂതിരിയോഗക്ഷേമസഭ പ്രമേയം പാസാക്കി. കുലത്തൊഴില്‍ വാദക്കാരും വിശുദ്ധിവാദക്കാരും കഴിഞ്ഞ ഒന്നരനൂറ്റാണ്ടുകാലത്തിനിപ്പുറം കേരളത്തില്‍ സംഭവിച്ചതൊന്നും അറിഞ്ഞതായി ഭാവിക്കുന്നേയില്ല. വാസ്തവത്തില്‍ അതൊന്നും അറിയാന്‍ കഴിയാത്ത വിധം ഇക്കൂട്ടര്‍ ദീര്‍ഘസുഷുപ്തിയിലാണ്ടുപോയ റിപ്വാന്‍ വിങ്കിള്‍മാരാണോ? പത്തൊമ്പതാം നൂറ്റാണ്ടുവരെ കേരളത്തില്‍ നിലനിന്നിരുന്ന വ്യവസ്ഥയെ ജാതി-ജډി-നാടുവാഴി വ്യവസ്ഥയെന്നായിരുന്നു ഇ.എം.എസ് നമ്പൂതിരിപ്പാട് നിര്‍വചിച്ചത്. പൊതുസ്വത്തായിരുന്ന കേരളത്തിലെ ഭൂമിയെ -പ്രത്യേകിച്ചും കൃഷിഭൂമിയെ - ക്ഷേത്രങ്ങളുടെയും (ദേവസ്വം) പൂജാരി കുടുംബങ്ങളുടെയും (ബ്രഹ്മസ്വം) നാടുവാഴിസ്വരൂപങ്ങളുടെയും (പണ്ടാരവക/ചേരിക്കല്‍) പേരില്‍ വീതം വച്ചെടുത്ത് നാട്ടുകാരെ ഭൂരഹിതരും അധികാരഭ്രഷ്ടരുമാക്കിയ വ്യവസ്ഥിതിയായിരുന്നു ജാതി-ജډി-നാടുവാഴിത്തം. സമ്പത്തിന്‍റേയും അധികാരത്തിന്‍റെയും ഇരിപ്പിടത്തിലേക്കുള്ള അവകാശം നിഷേധിക്കപ്പെട്ട ഭൂരിപക്ഷത്തിനെ അവര്‍ണര്‍ എന്നു പേരിട്ടു. സമ്പത്തും അധികാരവും പിടിച്ചടക്കാനുള്ള ഭൂരിപക്ഷത്തിന്‍റെ - അവര്‍ണരുടെ - ആഗ്രഹത്തെ നിഗ്രഹിക്കുന്നതിനുവേണ്ടി ജാതിവ്യവസ്ഥയെന്ന വിവേചനദര്‍ശനത്തെ ഭൂരിപക്ഷത്തിന്‍റെ ബോധമണ്ഡലത്തിലേക്ക് തിരുകിക്കയറ്റി. തലമുറകള്‍ കഴിഞ്ഞപ്പോള്‍ അത് ജനിതക ബോധമായി മാറുകയും സമ്പത്തിനും അധികാരത്തിനും തങ്ങള്‍ക്ക് അവകാശമില്ലെന്ന് അവര്‍ണര്‍ വിശ്വസിക്കുകയും ചെയ്തു. സമ്പത്തിന്‍റെയും അധികാരത്തിന്‍റെയും കേന്ദ്രങ്ങളായ ക്ഷേത്രങ്ങളും പൂജാരിഗൃഹങ്ങളും നാടുവാഴി കോവിലകങ്ങളും അവര്‍ണര്‍ക്ക് പ്രവേശിക്കാന്‍ പാടില്ലാത്തതാണെന്ന് സവര്‍ണര്‍ കല്‍പ്പിക്കുകയും മറ്റുള്ളവര്‍ അത് ശിരസ്സാവഹിക്കുകയും ചെയ്തു. ആ സവര്‍ണാവര്‍ണബോധത്തെയും അതിനെ സാധൂകരിക്കുന്ന ജാതിയെന്ന പുറന്തോടിനെയും ഉډൂലനം ചെയ്യുന്നതിനു വേണ്ടിയാണ് വൈകുണ്ഠസ്വാമി മുതല്‍ അയ്യങ്കാളിവരെയുള്ള സാമൂഹ്യപരിഷ്കര്‍ത്താക്കള്‍ പരിശ്രമിച്ചത്. ആ പരിശ്രമം ഭാഗീകമായി മാത്രമേ വിജയിച്ചിട്ടുള്ളൂവെന്ന യാഥാര്‍ത്ഥ്യമാണ് ഇന്ന് നിലനില്‍ക്കുന്നത്. അതുകൊണ്ടാണ് കുലത്തൊഴില്‍വാദക്കാര്‍ക്കും വിശുദ്ധിവാദക്കാര്‍ക്കും ഇന്നും തലയുയര്‍ത്തി നടക്കാന്‍ ധൈര്യം കിട്ടുന്നത്. സാമൂഹിക പരിഷ്കരണപ്രക്ഷോഭങ്ങളുടെ ഫലമായി ജാതിവ്യവസ്ഥ ദുര്‍ബലമായി. സ്വാതന്ത്ര്യലബ്ധിയും തുടര്‍ന്നുണ്ടായ നാട്ടുരാജ്യങ്ങളുടെ സംയോജനവും നാടുവാഴിത്തത്തെ ഉډൂലനം ചെയ്തു. കാര്‍ഷികബന്ധനിയമങ്ങളുടെ പൊളിച്ചെഴുത്തിനടിസ്ഥാനമായ ഭൂപരിഷ്കാര നിയമം നിലവില്‍വന്നതോടുകൂടി ജډിത്തവും അപ്രത്യക്ഷമായി. എന്നാല്‍ ജാതി-ജډി-നാടുവാഴിത്ത വ്യവസ്ഥയെന്ന സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ സംവിധാനത്തിന് ദാര്‍ശനികമായ പരിവേഷവും സാധൂകരണവും നല്‍കിയിരുന്ന പൗരോഹിത്യം മാത്രം ദുര്‍ബലമാകാതെ നിലകൊണ്ടു. ആ പൗരോഹിത്യത്തെ ദുര്‍ബലപ്പെടുത്താനുതകുന്ന ഒരു നടപടിയാണ് ദളിതരെ ബ്രാഹ്മണനാക്കുന്ന ദേവസ്വം ബോര്‍ഡിന്‍റെ ശാന്തിനിയമന നടപടി. ഭൂപരിഷ്കാര നിയമം നടപ്പിലാക്കാന്‍ തുടങ്ങിയ അറുപതുകളുടെ അവസാനം മുതല്‍ ദരിദ്രമായിപ്പോയ ക്ഷേത്രങ്ങളില്‍ ശാന്തിക്കാരെ കിട്ടാന്‍ വിഷമം വന്നു തുടങ്ങി. ആ സാഹചര്യത്തിലാണ് 1969-ല്‍ അബ്രാഹ്മണരെ ശാന്തിക്കാരായി നിയമിക്കുന്നതിനുള്ള നടപടി അന്നത്തെ ഇടതുമുന്നണി സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാലത് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പലതവണ അത്തരം നിയമനങ്ങള്‍ നടത്തിയെങ്കിലും കുലത്തൊഴില്‍ വാദക്കാരും മധ്യവര്‍ഗഭക്തജനങ്ങളും ശക്തിയായി എതിര്‍ത്തതിനാല്‍ അതൊന്നും പൂര്‍ണതയിലെത്തിക്കാന്‍ സാധിച്ചില്ല. അബ്രാഹ്മണവിഭാഗങ്ങളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന \"കാളികൂളി\" ദേവകളുടെ ഇരിപ്പിടങ്ങളായ പല ക്ഷേത്രങ്ങളും കാവുകളും ഉടമസ്ഥരുടെ മൗനാനുവാദത്തോടെ സമ്പന്ന മധ്യവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ കൈവശപ്പെടുത്തി ഭരണസമിതികള്‍ രൂപീകരിച്ച്, ജീര്‍ണിച്ച കെട്ടിടങ്ങളെ പുനരുദ്ധരിച്ചും, മന്ദിരങ്ങളില്ലാത്തിടത്ത് പുതിയവ നിര്‍മിച്ചും ബ്രാഹ്മണ പൂജാരിമാരെ തേടിപ്പിടിച്ച് നിയമിച്ചും പുതിയ പൗരോഹിത്യത്തെ നിര്‍മിക്കുകയും ചെയ്തു. കഴിഞ്ഞ നൂറ്റാണ്ടിന്‍റെ അറുപതുകള്‍ക്കു ശേഷം കൂണുകള്‍പോലെ മുളച്ചുവന്ന ഇത്തരം ക്ഷേത്രങ്ങളുടെ കണക്കെടുത്താല്‍ അമ്പരപ്പുണ്ടാവും. ഇത്തരത്തില്‍ നവീകരിക്കപ്പെട്ടതോ പുതിയതായി സ്ഥാപിക്കപ്പെട്ടതോ ആയ ക്ഷേത്രങ്ങളില്‍ ബ്രാഹ്മണപൂജാരിമാര്‍ തന്നെ വേണമെന്ന് ശാഠ്യംപിടിച്ചത് സവര്‍ണവിഭാത്തില്‍പ്പെട്ട മധ്യവര്‍ഗം മാത്രമല്ല അവര്‍ണവിഭാഗത്തില്‍ നിന്നും ഉയര്‍ന്നുവന്നവരും ഉണ്ടായിരുന്നു. ഇവരില്‍ ഭൂരിപക്ഷവും 1957-ലെ കാര്‍ഷികബന്ധനിയമത്തിന്‍റെ ഫലമായി കൈവശഭൂമിയില്‍ ഉടമസ്ഥാവകാശം ലഭിച്ച പാട്ടക്കുടിയാډാരും അവരുടെ കുടുംബങ്ങളില്‍ നിന്നും ഉദ്യോഗസ്ഥډാരായും അഭിഭാഷകډാരായും ബിസിനസ്സുകാരായും ഉയര്‍ന്നുവന്ന രണ്ടാംതലമുറക്കാരുമായിരുന്നു. ഭൂപരിഷ്കാരത്തിന്‍റെ ഫലമായി ഭൂരഹിതരായിത്തീര്‍ന്ന ദേവകളെ അതേ നിയമത്തിന്‍റെ ഫലമായി ഭൂവുടമകളായിത്തീര്‍ന്ന മധ്യവര്‍ഗം സംരക്ഷിക്കാന്‍ പുറപ്പെടുന്ന കാഴ്ച കൗതുകകരമെന്നു തോന്നാമെങ്കിലും കേരളത്തിന്‍റെ മതനിരപേക്ഷ പ്രബുദ്ധതയ്ക്ക് ഏല്‍പ്പിച്ച ആഘാതം അഗാധമാണ്. ഒരുഭാഗത്ത് ബ്രാഹ്മണപൂജാരിമാര്‍ക്കു വേണ്ടിയുള്ള പരക്കം പാച്ചിലും ആധുനിക വിദ്യാഭ്യാസം സിദ്ധിച്ച ബ്രാഹ്മണയുവാക്കള്‍ പൂജാരിപ്പണിചെയ്യാന്‍ വിസമ്മതിച്ചതും താന്ത്രികവിദ്യ പഠിപ്പിക്കുന്ന വിദ്യാപീഠങ്ങള്‍ സ്ഥാപിക്കുന്നതിനു കാരണമായി. ഇത്തരം വിദ്യാപീഠങ്ങളും പ്രത്യക്ഷപ്പെടുന്നത് അറുപതുകളുടെ അവസാനവര്‍ഷങ്ങളിലാണെന്ന കാര്യം ശ്രദ്ധേയമാണ്. ആലുവായില്‍ തുടങ്ങി കേരളത്തിന്‍റെഭാഗത്തും ഇത്തരം താന്ത്രികവിദ്യാപീഠങ്ങള്‍ തുടങ്ങുകയും അബ്രാഹ്മണരെ തന്ത്രിവിദ്യ പഠിപ്പിക്കുകയും ചെയ്തു. ഇതിലും കൗതുകകരമായ ഒരു വസ്തുത പഠിതാക്കള്‍ ഉപനയനം നടത്തി പൂണൂല്‍ ധരിക്കാന്‍ തുടങ്ങിയെന്നതാണ്. ഉപനയനവും ഷോഡശക്രിയകളും സമാവര്‍ത്തനവും കഴിഞ്ഞ് അഭിനവബ്രാഹ്മണര്‍ പല പുതിയ ക്ഷേത്രങ്ങളിലും പൂജാരിമാരാവാന്‍ തുടങ്ങി പ്രസിദ്ധ സാമൂഹികശാസ്ത്രജ്ഞനായ എം.എന്‍.ശ്രീനിവാസ് ചൂണ്ടിക്കാട്ടിയതുപോലുള്ള സംസ്കൃതവല്‍ക്കരണം അവര്‍ണജാതികള്‍ക്കിടയില്‍ നിശബ്ദമായി കേരളത്തില്‍ സംഭവിച്ചുതുടങ്ങി. വിവാഹവേളയില്‍ വധുവിന്‍റെ കൈപിടിച്ച് വരനെ ഏല്‍പ്പിക്കുന്ന കന്യാദാനച്ചടങ്ങ് നിര്‍വഹിച്ചിരുന്ന വധുപിതാവിനെ പിടിച്ചുമാറ്റിയിട്ട് പൂണൂലിട്ട ഒരു പൂജാരി രംഗം കയ്യടക്കുന്നതും മുറമുറെ മന്ത്രം ജപിക്കുന്നതും ഇന്ന് സര്‍വസാധാരണമായിരിക്കുന്നു. സ്രീനാരായണനെ അപമാനിക്കാന്‍ ഇതിനപ്പുറം മറ്റെന്തുവേണം! ഇതോടൊപ്പം തന്നെ ഭൂരിപക്ഷം ബ്രാഹ്മണര്‍ക്കിടയിലും സംഭവിച്ച മറ്റൊരുകാര്യവും സൂക്ഷ്മതയോടെ നിരീക്ഷിക്കേണ്ടതുണ്ട്. ഏഴെട്ടുകൊല്ലത്തെ ക്ലേശകരമായ പഠനത്തിനുശേഷമേ പൂജാരിയോ തന്ത്രിയോ ആകാന്‍ കഴിയുകയുള്ളൂ. ആണ്‍കുട്ടികള്‍ക്കു മാത്രമേ താന്ത്രികപഠനം അനുവദനീയമായിട്ടുള്ളൂ. തന്ത്രിസ്ഥാനം പരമ്പരാഗതമായി സിദ്ധിച്ച കുടുംബങ്ങള്‍ക്കു മാത്രമേ അനുവദനീയമായിട്ടുള്ളൂവെന്നും താന്ത്രികവിദ്യാപീഠത്തില്‍ പഠിച്ചുവന്നവരെ തന്ത്രിമാരാക്കാന്‍ പാടില്ലെന്നും ശഠിക്കുന്നവരുണ്ട്. ഭീമമായ പ്രതിഫലം ലഭിക്കുന്നവരാണ് തന്ത്രിമാരെന്നതും ശാന്തിക്കാരന് പ്രതിഫലം തുച്ഛമാണെന്നതും നാം അറിയേണ്ടതുണ്ട്. പത്താം ക്ലാസ്സിലോ ഹയര്‍സെക്കന്‍റഡറിയിലോ പഠനം നിറുത്തിയതിനുശേഷം പൂജാരിപ്പണി പഠിക്കാന്‍ പോകുന്ന ആണ്‍കുട്ടികളുടെ ഭാവി ഇരുളടഞ്ഞതായിത്തീരും. കാന്തിക്കാരായി നിയമനം ലഭിച്ചു കഴിഞ്ഞാല്‍ മറ്റിടങ്ങളിലെ തൊഴില്‍നിയമം ഇവര്‍ക്കു ബാധകമല്ല. രാപ്പകല്‍ പണിയാണ്. അവധിയില്ല. പൊതുസമൂഹവുമായി ബന്ധമില്ല. ചന്ദനമുട്ടി കല്ലിലുരച്ച് ഭക്തജനങ്ങളുടെ കൈവെള്ളയിലേക്കെറിഞ്ഞുകൊടുക്കുന്ന കീഴ്ശാന്തിക്കാരന്‍റെ ജീവിതവും\'അരഞ്ഞരഞ്ഞേതീരും ഹരിചന്ദനം\' പോലെയായിത്തീരുകയാണ്. ആ ബ്രാഹ്മണയുവാവിന്‍റെ ജീവിതം അവിടെ വഴിമുട്ടുകയാണ്. ശാന്തിപ്പണി വെറുമൊരു തൊഴില്‍ മാത്രമാണ്. മറ്റൊരു തൊഴിലിനുമുള്ള പവിത്രത അതിനുമുണ്ട്. അതിനപ്പുറം ഒന്നുമില്ലതാനും. സേവനവേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്താന്‍ വേണ്ടി ദെവസ്വം ബോര്‍ഡ് നിയമിച്ച ശാന്തിത്തൊഴിലുകാര്‍ സമരം ചെയ്യുന്നകാലം അതിവിദൂരമല്ല. മൃഗശാലാജീവനക്കാരെ പണിമുടക്കില്‍ നിന്നും ഒഴിവാക്കുന്നതുപോലെ മേല്‍ശാന്തിയെ മാത്രം പണിമുടക്കില്‍ നിന്നും ഒഴിവാക്കിക്കൊണ്ട് മറ്റുള്ള ദേവസ്വം ജീവനക്കാര്‍ സമരം ചെയ്തേക്കാനും സാധ്യതയുണ്ട്. സമരംമൂലം വലഞ്ഞു പോകുന്ന രോഗികളെപ്പറ്റിയോ യാത്രക്കാരെപ്പറ്റിയോ വേവലാതിപ്പെടാത്തവര്‍ക്ക് ദേവډാര്‍ പട്ടിണിയായിപ്പോവുമെന്ന് പറയാന്‍ കഴിയില്ലല്ലോ. അഥവാ അങ്ങിനെയെന്തെങ്കിലുമുണ്ടായാല്‍ ദേവപ്രശ്നം വച്ച് പാപപരിഹാരം ചെയ്താല്‍ മതിയല്ലോ. അതിന് കനത്ത് പ്രതിഫലം തന്ത്രിമാര്‍ക്ക് വാങ്ങുകയും ചെയ്യാം. താന്ത്രിക വിദ്യാപീഠങ്ങളിലെ പാഠ്യപദ്ധതി \'തന്ത്രസമുച്ചയം\' പ്രകാരമുള്ളതാണ്. ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള വ്യത്യസ്ത ദേവډാരുടെ ക്ഷേത്രങ്ങളില്‍ വ്യത്യസ്തങ്ങളായ മൂലമന്ത്രങ്ങളാണ് ചൊല്ലുന്നത്. അവയടക്കമുള്ള മുഴുവന്‍ മന്ത്രങ്ങളും പുസ്തക രൂപത്തില്‍ അച്ചടിച്ച് ദേവസ്വം ബോര്‍ഡ് പ്രസിദ്ധീകരിക്കേണ്ടതാണ്. അറിയാനുള്ള അവകാശം വിശ്വാസികള്‍ക്കുണ്ടാവണം. ദേവസ്വം ബോര്‍ഡ് താന്ത്രികവിദ്യാപീഠം സ്ഥാപിക്കുകയും അവിടെ പഠനം പൂര്‍ത്തിയാക്കി ബിരുദവുമായി വരുന്നവര്‍ക്കു മാത്രമേ ശാന്തിപ്പണി നല്‍കുകയുള്ളൂവെന്ന് വ്യവസ്ഥ ചെയ്യുകയും വേണം. തന്ത്രവും പഠനവും നിയമനവും ഭരണവും സുതാര്യമായാല്‍പ്പിന്നെ \"ശൂദ്രരനക്ഷരസംയുക്തം ദുരിതപരിവര്‍ജ്യയേല്‍\" എന്ന് മന്ത്രിക്കാന്‍ പോലും ഒരുവനും ധൈര്യം വരികയില്ല. പൗരോഹിത്യത്തിന്‍റെ ശവപ്പെട്ടിയില്‍ അടിച്ച ആണിയാണ് അബ്രാഹ്മണശാന്തിനിയമം. ജാതിരാക്ഷസദമനത്തിനവേണ്ടി പ്രക്ഷോഭ കൊടുങ്കാറ്റുയര്‍ത്തിയവര്‍ക്കുള്ള ശാന്തിമന്ത്രമാണ് അബ്രാഹ്മണശാന്തിനിയമനം. ദളിതനെ ബ്രാഹ്മണനാക്കുന്നതും പൂജാരിയെ മനുഷ്യനാക്കുന്നതുമായ ദിവ്യമന്ത്രം വിശ്വാസികളായ ആര്‍ക്കും യോഗ്യതാപത്രമുണ്ടെങ്കില്‍ ശാന്തിക്കാരനാവാന്‍ കഴിയണം. യോഗ്യത നോടാനാവശ്യമായ അവസരമൊരുക്കുന്ന വിദ്യാപീഠങ്ങളുണ്ടാവണം. വിദ്യാപീഠത്തിന് പാഠ്യപദ്ധതിയും പാഠപുസ്തകവുമുണ്ടാകണം. അപ്പോള്‍ മാത്രമേ സുതാര്യത ഉറപ്പാക്കാന്‍ സാധിക്കുകയുള്ളൂ. അറിവിനെ ഒളിപ്പിച്ചുവക്കുന്ന കാലമല്ലിത്. നിര്‍ഗുണം നിരാകാരനും നിയാമയډാരുമായ ദേവകള്‍ക്ക് മന്ത്രം മനസ്സിലാകുമെങ്കില്‍ വിശ്വാസികളായ മനുഷ്യര്‍ക്കും അതു മനസ്സിലാകും. ഭക്തജനങ്ങള്‍ ഏകസ്വരത്തില്‍ ഒരേമന്ത്രം ചൊല്ലുമ്പോഴാണ് ദേവകള്‍ സംപ്രീതരാകുന്നത്. ഒരു കാന്തിക്കാരന്‍റെ ഒറ്റപ്പെട്ട മന്ത്രം കേട്ടുണരുന്നതിനു പകരം ദീപാരാധനക്കെത്തുന്ന ഭക്തജനങ്ങള്‍ ഏകസ്വരത്തില്‍ ഉറക്കെ ചൊല്ലുന്ന മന്ത്രം കേട്ടുണരാന്‍ ദേവകള്‍ക്ക് അവസരമുണ്ടാകട്ടെ. അങ്ങിനെ ദേവകളും വിശ്വാസികളും പൂജാരമമാരും താദാത്മ്യം പ്രാപിക്കട്ടെ. വിശ്വാസികള്‍ പൂജാരമമാരും പൂജാരമമാര്‍ വിശ്വാസികളുമായിത്തീരുന്ന തുറന്ന സമൂഹം ജനിക്കട്ടെ.

Share :