
ഞാൻ അകത്തും പുറത്തുമല്ലാതായത്
ഒടുവിൽ
തീരുമാനിച്ചതാണ്.
അറ്റഞെട്ടും
വീണ നിലവുമില്ലാതെ,
നട്ടെടത്തൊന്നും
മുളയ്ക്കാത്ത വിത്തു പോലെ
ഇങ്ങനെയാവാൻ വയ്യ:
ഒരു വീടു വെക്കണം.
ഞെങ്ങി ഞെരുങ്ങി
ഒരു വീടുണ്ടാക്കി.
വീടിനു വാതിൽ വെച്ചു.
അടയ്ക്കാനും തുറക്കാനും
ഒരേ വാതിൽ
'വാ ഇതിലേ ' എന്ന്
അത് നീട്ടി വിളിക്കുന്നു.
പുതുവീട്ടിൽ
അകത്തിരിക്കുമ്പോൾ
പുറത്തിരിക്കാനും
പുറത്തിരിക്കുമ്പോൾ
അകത്തിരിക്കാനും
വല്ലാതെ വെമ്പുന്നു.
പിന്നെ ഞാനറിഞ്ഞു:
പാതിയടഞ്ഞിരിക്കുമ്പോൾ
പാതി തുറന്നിരിക്കുന്നു.
പാതി തുറന്നിരിക്കുമ്പോൾ
പാതിയടഞ്ഞും.
അതു കൊണ്ടു തന്നെ
അടഞ്ഞിരിക്കുമ്പോൾ
അത് തുറന്നിരിക്കുകയാണ്.
തുറന്നിരിക്കുമ്പോൾ
അടഞ്ഞുതന്നെയും.
അങ്ങനെയാണ്
ഞാൻ
അകത്തും പുറത്തുമല്ലാതായത്.