Archives / March 2020

വിജയകുമാര്‍ കളരിക്കല്‍
ക്ഷണപ്രഭ കഥകള്‍

 

 1  മുത്തശ്ശിയും കഥയും

ഞാന്‍ മുത്തശ്ശിയുടെ കഥകള്‍ കേട്ടാണ് വളര്‍ന്നത്   വെളുത്ത ദേഹ നിറവും പഞ്ഞിപോലുള്ള മുടിയും വാസന പാക്കിന്‍റെ മണവും എന്നെ മുത്തശ്ശിയുടെ മടിയില്‍ കിടന്ന് കഥകള്‍ കേള്‍ക്കാന്‍ എന്നും പ്രേരിപ്പിച്ചു കൊണ്ടിരുന്നു.

             മുത്തശ്ശി അധികവും പറഞ്ഞിരുന്നത് കൃഷ്ണ ഗാഥകളാണ്. ഇടക്കിടക്ക് സ്വയം പറഞ്ഞുമിരുന്നു, ഭക്തമീരയാണെന്ന്.......
ഗോക്കളെ മേച്ചു നടന്നപ്പോള്‍ ഭര്‍ത്തൃമതിയായിരുന്ന രാധ, വളര്‍ന്നപ്പോള്‍ രുഗ്മിണി,സാമ്പവതി തുടങ്ങി എട്ടു പേര്‍, നരകനെ വധിച്ചപ്പോള്‍ കിട്ടിയ പതിനാറായിരം സ്ത്രീകള്‍......മുത്തശ്ശിയുടെ നാവില്‍ കൃഷ്ണന്‍ ആനന്ദ നടനമാടി.......
പക്ഷെ, അയലത്തെ ഭഗീരഥന്‍ പിള്ള, പട്ടാളക്കാരന്‍പുരുഷന്‍റെ ഭാര്യയെ പ്രണയിക്കുന്നെന്നറിഞ്ഞപ്പോള്‍
മുത്തശ്ശിക്ക് ഹാലിളകി, മന്ത്രിച്ചു. എന്‍റെ കൃഷ്ണ, എന്തെല്ലാം കാണണം, കേള്‍ക്കണം........
വൈരുദ്ധ്യാധിഷ്ഠിത ദൈവവാദം എന്നല്ലാതെയെന്തു പറയാന്‍.......

  2 സുനിമോളുടെ ജീവിതം
 

ഞങ്ങളുടെ അടുത്തവീട്ടിലെ ഷാജി, ഡ്രൈവര്‍ ഷാജി......ഓ....ജാതിയെന്താ മതമെന്താ എന്നൊന്നും അറിയില്ല. ഷാജി എന്ന പേരിന് ജാതിയും മതവും തിരിച്ചറിഞ്ഞിട്ട് ഒരുകാര്യോമില്ല....... ഷാജിയുടെ ഭാര്യ സുനിമോള്.....ഓ....ആ പേരില്‍ നിന്നും
ജാതീം മതോം തിരിച്ചെടുക്കാന്‍ പറ്റുന്നില്ല.
എന്താണേലും സുഖമായിട്ട് ജീവിച്ചുപോണൂ......പഠിക്കാന്‍ മിടുക്കന്മാരായ രണ്ട് ആണ്‍മക്കളും.......
              രാവിലെ കുളി കഴിഞ്ഞ് സുന്ദരനായി, വെളുത്ത ഷര്‍ട്ടും പാന്‍റും ഇട്ട് സുഗന്ധവും പൂശി ടൂറിസ്റ്റ് ടാക്സി
ഓടിക്കാന്‍ പോകുന്ന ഷാജി വൈകിട്ടെത്തുമ്പോള്‍ ഉള്ള മദ്യത്തിന്‍റെ മണവും നാടന്‍ പാട്ടുകളും സുനിക്കിഷ്ടമില്ല. അവള്‍ക്ക് സീരിയല്‍ കാണാനില്ലാത്ത  നേരത്താണെങ്കില്‍ അവന് കുശ്ശാലാണ്.....പരാതിയുംപണ്ടപ്പരപ്പും അവിഹിതം പറച്ചിലും തന്തയ്ക്ക്വിളിയുമൊക്കയായിട്ട്..... കഞ്ഞി പോലും വേണ്ടെന്ന്വച്ച് അവന്‍ കിടന്നുറങ്ങും....

            നേരം വെളുത്താല്‍ പിന്നെ ചിരിയും കളിയുമായി......വെളുത്ത ഷര്‍ട്ടും പാന്‍റും, സുഗന്ധവുമായി സൂര്യന്‍തെളിഞ്ഞു നില്‍ക്കും.
                 ഒരുദിവസം ഷാജി വന്നപ്പോള്‍ വീട്ടില്‍ ഒരനക്കവുമില്ല. പിള്ളേര് പഠിക്കുന്നു, ടിവി ഓഫാക്കിയിരിക്കുന്നു, പഠിക്കുന്ന കുട്ടികളുടെ അടുത്ത് അടങ്ങിയൊതുങ്ങിയിരുന്ന് സുനി മൊബൈലില്‍പരതുന്നു.....
                   ഇന്നെന്നാ പറ്റിയെന്ന് അവന്‍ ചോദിച്ചു. കണ്ടോ എന്‍റെ എഫ്ബിയില്‍ ആയിരം സുഹൃത്തുക്കളായി..... ദേണ്ടേ... ഞാനൊരു വാട്ട്സാപ്പ് ഗ്രൂപ്പിന്‍റെ അഡ്മിനാണ്......ഓ...സമാധാനമായി.... അവന്‍ സ്വസ്ഥതയോടെ ഉറങ്ങിത്തുടങ്ങി.
സുനിയുടെ എഫ്ബിയില്‍ രണ്ടായിരം പേരായി......മൂവായിരം പേരായി..... വാട്ട്സാപ്പ് ഗ്രൂപ്പുകള്‍ പിന്നീട് രണ്ടെണ്ണം കൂടി
ഉണ്ടാക്കി..... സുനിയുടെ കെട്ടും മട്ടും മാറി.....

               ഒരു ദിവസം അവള്‍ മകനോടു ചോദിച്ചു.    എടാ.... നിന്‍റെ തന്തയെന്തിയേടാ......കുറച്ചുദിവമായല്ലൊ കണ്ടിട്ട്..... വീട്ടു സാധനങ്ങളൊക്കെ തീര്‍ന്നല്ലോ....എവിടെപ്പോയി കെടക്കുവാ അയാള്......
മകന്‍ പറഞ്ഞു.
ദേണ്ടെ, അമ്മെ ആ മിനിച്ചേച്ചീടെ ടെറസ്സിന്‍റെ മുകളില് പച്ചക്കറിക്ക് നനച്ചു കൊണ്ടു
നില്‍ക്കുന്നു.......
ങേ.... മിനിയുടെ ടെറസ്സിലോ.......എടാ, അവള് ആ
കെട്ടിയോന്‍ ചത്ത.....
ഓ.....അതുതന്നെ......
           എഫ്ബിയില്‍ നിന്ന് ആയിരങ്ങള്‍ ഇറങ്ങി വന്ന് സുനിമോള്‍ക്ക് കീര്‍ത്തനങ്ങള്‍ പാടി......വാട്ട്സാപ്പില്‍
നിന്നുമെത്തിയവര്‍ പാരിതോഷിതങ്ങള്‍ നല്‍കി അനുമോദിച്ചു.
                           ശുഭം.
 

  3   ശംബൂകന്‍
 

        ശംബുകന്‍റെകണ്ണുകള്‍ മെല്ലെ തുറന്നു അസഹ്യമായ വേദനയുണ്ടായിട്ടും ആ ചോദ്യത്തിനു മുന്നില്‍ കണ്ണുകളെ തുറക്കാതിരിക്കാന്‍ കഴിയില്ല അയാള്‍ക്ക്.
         കലമ്പിച്ച, ഇതുപോലെ വൃത്തികെട്ട ശബ്ദത്തില്‍ ആര്‍ക്കാണ് ചോദിക്കാന്‍ കഴിയുന്നതെന്ന്അയാള്‍ക്കറിയാം. ആ മുഖമൊന്ന് കാണെണമെന്ന് മോഹം തോന്നി. ആ മുഖത്തെ രസങ്ങളെ അറിയണമെന്ന് തോന്നി.
സൂതന്‍... ഏതോ ഒരു സൂതന്‍. ബ്രാഹ്മണന്, ക്ഷത്രിയന് പുകഴ്ത്തു പാട്ടുകള്‍ പാടി നടക്കുന്ന ബുദ്ധി ശൂന്യന്‍.......
                    ഇരുള് പരന്നു തുടങ്ങിയിരിക്കുന്നു, സൂര്യദേവന്‍ വൃക്ഷങ്ങള്‍ക്ക് പിറകില്‍ ഒളിച്ചിരിക്കുന്നു.അങ്ങിനെയാണ് ദേവതകള്‍... ഒരാവശ്യം വരുമ്പോള്‍ മറഞ്ഞുകളയും....... ദേവതകള്‍ മഹാ വിഡ്ഢിത്തങ്ങള്‍....... പ്രകൃതിയിലെ
എല്ലാ ദേവതകളെയും ആരാധിച്ചിരുന്നതാണ്, എന്നിട്ടോ ഒരു സഹായത്തിന് ആരുമെത്തിയില്ല. എത്തിയ ശക്തരെല്ലാം അയാളുടെ ഭാഗത്തായി നില കൊണ്ടു, രാജന്യന്‍റെ, ക്ഷത്രിയന്‍റെ, ബ്രാഹ്മണ സഹായികളുടെ....... ബ്രാഹ്മണന് ക്ഷത്രിയന് വിടു പണി ചെയ്യേണ്ടവനാണ് ശൂദ്രനെന്ന് അവര്‍ തന്നെയാണ് പറയുന്നത്. പ്രകൃതിയില്‍ എല്ലാം തുല്യമെന്നാണ് ഗുരുക്കള്‍ പഠിപ്പിച്ചിട്ടുള്ളത്, പിന്നെ എങ്ങിനെ ശൂദ്രന്‍ താണവനായി....... അല്ലെങ്കില്‍ എന്താണ്  ഉയര്‍ച്ച താഴ്ചകള്‍......
               അവന്‍, സൂതന്‍, നടന്ന് എല്ലാം കാണുകയാണ്, കഥകള്‍ മെനഞ്ഞ് അയല്‍ കൊട്ടാരങ്ങളില്‍ ചെന്ന്
വര്‍ണ്ണിക്കുവാന്‍. ക്ഷത്രിയനെ എതിര്‍ത്ത, ബ്രാഹ്മണനോട് പൊരുതിയ ശൂദ്രന് കിട്ടിയ കൂലിയെ പെരുപ്പിച്ച് കാണിക്കാന്‍.....
ഒറ്റക്ക് പൊരുതാന്‍ ഭയന്ന് വന്‍ സൈന്യവുമായിവന്ന് ചുറ്റും നിന്ന് കൂട്ടമായി ആക്രമിച്ച്നശിപ്പിച്ചിരിക്കുന്നു, പടുത്തുയര്‍ത്തിയതെല്ലാം. ഒരു ജീവിതകാലം കൊണ്ട് അദ്ധ്വാനിച്ചു നേടിയതെല്ലാംഅപഹരിക്കപ്പെട്ടിരുക്കന്നു......സഹ പിറപ്പുകളെ അടിമകളാക്കി കൊണ്ടു പോയിരിക്കുന്നു.... എവിടെയാണെന്‍റെ കഥ തുടങ്ങുന്നത്.... ഇല്ല, ഞാന്‍
പറയുന്നില്ല. കേട്ടിട്ട് നിങ്ങള്‍ പുറത്തു പറയുന്ന കഥകള്‍, ഞാന്‍ പറഞ്ഞതു തന്നെ ആകുമെന്ന് എനിക്ക്
വിശ്വാസമില്ല..... നിങ്ങള്‍ പലതിനേയും ഭയക്കുന്നവരാണ്. ആരു ചോദിക്കുന്നുവോ, അവര്‍ക്ക്താല്പര്യമുണ്ടാക്കുന്ന രീതിയിലേക്ക് മാറ്റുമെന്ന്എനിക്കറിയാം. ഇതിന് മുമ്പു ഉണ്ടായിട്ടുള്ള കഥകളൊക്കെ അങ്ങിനെ മാറ്റിയിട്ടുള്ളതാണ്. അല്ലെങ്കില്‍ എവിടെയെങ്കിലും രേഖപ്പെടുത്തിയിരിക്കുന്ന ഒരു കഥനിങ്ങള്‍ക്ക് പറയാമോ...... ശൂദ്രന്‍റെ, നിഷാദന്‍റെ,
അധഃകൃതന്‍റെ. ഇല്ല. അയാള്‍ കാറിയൊന്നു തുപ്പി. തുപ്പല്‍ വീണത്  ഭൂമിയിലല്ല, ശത്രുക്കളുടെ മുഖങ്ങളിലാണ്....

 


 പാമ്പും കോണിയും
 

                        പാമ്പും കോണിയും കളിയായിരുന്നു, അവന് ജീവിതം. ഒന്നില്‍ നിന്ന് കരുവെറിഞ്ഞ് രണ്ട്, മൂന്ന,് നാലില്‍എത്തി, ഇരുന്ന് പാതയോരത്ത് പെട്ടിക്കട വച്ചു കച്ചവടക്കാരനായി ജീവിതം തുടങ്ങി, നന്നെചെറുപ്പത്തില്‍ തന്നെ. വലിയ മുതലുറപ്പൊ,
ബന്ധുബലമോ, ജാതി ശക്തിയോ, മത സഹായമോ കിട്ടാന്‍ അവനൊരു സവര്‍ണനല്ല. സംവരണം വാങ്ങുന്നുണ്ടെങ്കില്‍ ജാതി വിളിച്ചാലെന്ത്, ചോദിച്ചാലെന്ത്, പറഞ്ഞാലെന്ത്, ജാതിചേരിയില്‍ ജീവിച്ചാലെന്തെന്ന് ചോദിക്കുന്ന നവോത്ഥാന ബുദ്ധിജീവികള്‍
വാഴുന്ന കാലഘട്ടം. അവനോടും ചോദിച്ചിട്ടുണ്ട് പലരും. നിനക്ക് നിന്‍റെ കുലത്തൊഴില്‍ ചെയ്താല്‍ പോരെ, ഈ പെട്ടിക്കട നടത്തി കഷ്ടപ്പെടേണ്ട കാര്യമുണ്ടോയെന്ന്. അവന്‍ ഒന്നും പറഞ്ഞിട്ടില്ല. എന്തേലും പറഞ്ഞാല്‍ ചോദ്യ കര്‍ത്താവിന്‍റെ കച്ചവടം
പോകും. അയാള്‍ വല്ലപ്പോഴും കാലിപ്പുകയില കൂട്ടിമുറുക്കാന്‍ വരുന്ന ആളാകാം, കാജാ ബീഡി വാങ്ങുന്ന ആളുമാകാം.
                പാമ്പില്ലാത്ത, കോണിയില്ലാത്ത കളത്തിലിരുന്ന് അവന്‍ പിന്നെയും കരുവെറിഞ്ഞു, അഞ്ച്, പത്ത്,പതിനഞ്ച് എന്നിങ്ങിനെ ഇരിപ്പിടം കയറിക്കയറി വന്നു. ചിലപ്പോഴൊക്കെ കോണി കയറി ഇരുപതിലും ഇരുപത്തിയഞ്ചിലും എത്തിയിട്ടിണ്ട്, അടുത്തു തന്നെ ചെറിയ പാമ്പുകള്‍ വിഴുങ്ങി താഴെ നില്‍ക്കുന്ന നമ്പറുകളിലേക്ക് മടങ്ങിയെത്തിയിട്ടുമുണ്ട്. കരഞ്ഞില്ല, ഹൃദയം തകര്‍ന്നില്ല, ശരീരം കളയണമെന്ന് തോന്നയിട്ടുമില്ല. തികച്ചും യാദൃച്ഛികമായിട്ട് ഒരേറില്‍
കരു തൊണ്ണൂറ്റിയെട്ടില്‍ കൊണ്ടപ്പോള്‍ അവന് അതിയായി ആമോദപ്പെട്ടോ..... പെട്ടിരിക്കാം. ഒരു സാധാരണ മനുഷ്യനായ അവന് അതില്‍ കൂടുതല്‍, അല്ലെങ്ങില്‍ അതിലും താഴ്ന്ന ഒരു വികാരം ഉണ്ടാകാനില്ല. സുഖത്തിലും ദുഃഖത്തിലും നിസംഗനായിരിക്കാന്‍ അവന്‍ ബുദ്ധനല്ല, ബുദ്ധനെ അറിയുന്നവനുമല്ല. പക്ഷെ, പിന്നീടുണ്ടായ കരുവേറില്‍
ഒറ്റ അക്കമാണ് തെളിഞ്ഞു വന്നത് പാമ്പും കോണിയും ബോര്‍ഡിലെ വലിയ പാമ്പിന്‍റെ വായിലേക്ക്.....
തൊണ്ണൂറ്റിയൊമ്പതിലേക്ക്......
   തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കത്തെക്കുറിച്ച് അവന് കേട്ടു കേള്‍വിയെ ഉണ്ടായിരുന്നുള്ളൂ....രണ്ടായിരത്തി പതിനെട്ടിലെ വെള്ളപ്പൊക്കം പെട്ടിക്കടയെ എടുത്തു കൊണ്ട് കടലിലേക്ക് പോയപ്പോള്‍അവന്‍ വീട്ടില്‍ ഉറക്കമായിരുന്നു. ഉണര്‍ന്നപ്പോള്‍ഇറയത്തേക്ക് മലവെള്ളം എത്തിനോക്കുകയായിരുന്നു.,,,,,,,,,,,

 

Share :